തിരുവനന്തപുരം: ലോക ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന, വിദേശത്തേക്കുള്ള പണംകടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘം സർക്കാരിനു ശിപാർശ ചെയ്തു.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് കടത്തൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നതായി ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നീ കേന്ദ്ര ഏജൻസികളും നികുതിവെട്ടിക്കൽ ജിഎസ്ടിയും ഭൂമിയുടെ വില അധികമായി കാണിച്ചു വായ്പ എടുത്ത സംഭവത്തിൽ രജിസ്ട്രേഷൻ ഐജിയുടെ അന്വേഷണവും ആവശ്യമാണെന്നു ജിഎസ്ടി എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെയും- സംസ്ഥാന ഏജൻസികളുടെയും അന്വേഷണം നിർദേശിച്ചത്.
അർജന്റൈൻ ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിലെ സ്റ്റേഡിയത്തിൽ കളിപ്പിക്കാമെന്ന പേരിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനായി വിദേശത്തേക്കു കോടികൾ കൈമാറിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ, അനാവശ്യ ഫണ്ട് തിരിമറി, ചിട്ടിഫണ്ട് നിയമലംഘനം തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.