International
മുംബൈ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനു സമീപം 34 ജീവനക്കാരുമായി ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി. ക്യാപ്റ്റൻ വീരേന്ദ്ര വിശ്വകർമയുടെ നേതൃത്വത്തിലുള്ള കൂറ്റൻ ടാങ്കറിൽ 36 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് ആവശ്യമായ പാചകവാതകമാണുള്ളത്. മിസൈലുകളും ഡ്രോണുകളും കപ്പലിനു മുകളിലൂടെ നിരന്തരം പറക്കുന്നതു ജീവനക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കുവൈറ്റിലെ മിന അൽ അഹമ്മദിയിൽനിന്ന് ഗുജറാത്തിലെ ദീൻദയാൽ കണ്ട്ല തുറമുഖത്തേക്കു പുറപ്പെട്ടതാണ് കപ്പൽ. ഫെബ്രുവരി 28 മുതൽ സമുദ്രപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നു കപ്പലിനു യാത്ര തുടരാനായിട്ടില്ല. നിലവിൽ യുഎഇയ്ക്കു സമീപമുള്ള മിന സഖർ തുറമുഖ മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടി ലഭിച്ചാൽ മാത്രമേ തങ്ങൾക്കു സുരക്ഷിതമായി മടങ്ങാൻ കഴിയൂ എന്നു ക്യാപ്റ്റൻ വിശ്വകർമ സന്ദേശത്തിലൂടെ അറിയിച്ചു.
"മിസൈലുകളും ഡ്രോണുകളും ഞങ്ങളുടെ തലയ്ക്കുമുകളിലൂടെയാണു പായുന്നത്. എങ്ങും സൈറൺ മുഴങ്ങുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് ഞങ്ങൾ...' ക്യാപ്റ്റൻ അയച്ച സന്ദേശത്തിൽ പറയുന്നു.
കപ്പലിൽ 60 ദിവസത്തേക്കുള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ നാട്ടിലെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനും കപ്പൽ ജീവനക്കാർക്കു സാധിക്കാത്ത സാഹചര്യമാണുള്ളത്.
NRI
കുവൈറ്റ് സിറ്റി: വ്യോമാതിർത്തി അടച്ചിട്ടതിനെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു.
നിരവധി ഇന്ത്യക്കാർ വിമാനത്താവളത്തിനകത്തും പുറത്തുമായി വിവിധ ഹോട്ടലുകളിൽ താമസിക്കുകയാണ്.
National
തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷ ഭരിതമായതോടെ വ്യോമഗതാഗതവും തടസപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഘർഷത്തെത്തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതാണ് സർവീസുകളെ ബാധിക്കാൻ പ്രധാന കാരണം.
തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കു പോകേണ്ടിയിരുന്ന 12 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ പല വിമാന സർവീസുകളും റദ്ദാക്കി.
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തിരുവനന്തപുരത്തുനിന്നു ദുബായി, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവയുടെ 12 സർവീസുകളാണ് റദ്ദാക്കിയത്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ആറു സർവീസുകളും എയർഇന്ത്യ എക്സ്പ്രസിന്‍റെ നാല് സർവീസുകളും റദ്ദാക്കി. ഇത്തിഹാദിന്‍റെ മൂന്ന് സർവീസുകളും എമിറേറ്റ്‌സിന്‍റെ രണ്ട് സർവീസുകളും ഖത്തർ എയർവേയ്‌സ്, സ്‌പൈസ് ജെറ്റ്, എയർഅറേബ്യ, ആകാശ് എയർ, ഒമാൻ എയർ എന്നിവയുടെ ഒരു സർവീസും റദ്ദാക്കി. കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന ഏഴ് സർവീസുകളും റദ്ദായി.
കോഴിക്കോട്ടുനിന്ന് ഇൻഡിഗോ എയറിന്‍റെ മൂന്നുസർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നാലുസർവീസുകളും സ്പൈസ് ജെറ്റിന്‍റെ ഒരു വിമാനവുമാണ് റദ്ദാക്കിയത്. ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്‍റെ 29 ശതമാനവും യുഎഇ വഴിയാണ് നടക്കുന്നത്. അതിനാൽ ഈ നിയന്ത്രണങ്ങൾ വിമാനക്കമ്പനികളെയും യാത്രക്കാരെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.