National
ന്യൂഡൽഹി: വൈവിധ്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ വ്യാപ്തി അസാധാരണവും വിജയകരവുമാണെന്നും ജനാധിപത്യത്തിന്റെ വൈവിധ്യത്തെ ഇന്ത്യ വിജയകരമായി പരിവർത്തനം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂതനാശയങ്ങളും നവീന സാങ്കേതികവിദ്യകളും ഗ്ലോബൽ സൗത്തിനും കോമണ്‍വെൽത്ത് രാജ്യങ്ങൾക്കും ഗുണകരമാക്കുന്നതിന് ഇന്ത്യ തുടർച്ചയായി ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്ലോബൽ സൗത്തിലെ പങ്കാളി രാജ്യങ്ങൾക്ക് ഇന്ത്യയിലേതുപോലെയുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകളും ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. പഴയ പാർലമെന്റിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ നടന്ന കോമണ്‍വെൽത്ത് സ്പീക്കർമാരുടെ സമ്മേളനം (സിഎസ്പിഒസി- കോണ്‍ഫറൻസ് ഓഫ് സ്പീക്കർ ആൻഡ് പ്രിസൈഡിംഗ് ഓഫീസേഴ്സ് ഓഫ് ദി കോമണ്‍വെൽത്ത്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവൻഷ്, ഇന്റർ പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ഡോ. ടുലിയ ആക്സണ്‍, കോമണ്‍വെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്സണ്‍ ഡോ. ക്രിസ്റ്റഫർ കലില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോമണ്‍വെൽത്തിലെ 42 ദേശീയ പാർലമെന്റുകളിൽനിന്നുള്ള 61 സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും സമ്മേളനത്തിനെത്തി. ഇന്ത്യയുടെ ജനാധിപത്യയാത്രയുടെ മഹത്തായ സ്ഥലത്താണു യോഗം നടക്കുന്നതെന്നു മോദി പറഞ്ഞു. ഭരണഘടനാ അസംബ്ലിയുടെ യോഗം നടന്നതും ഇതേ സെൻട്രൽ ഹാളിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
പാർലമെന്റ് നിലവിലില്ലാത്ത പാക്കിസ്ഥാൻ, ബംഗ്ലാദേശ് പ്രതിനിധികളെത്തിയില്ല. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, എസ്. ജയശങ്കർ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും പാർലമെന്റിന്റെ വിദേശകാര്യ സമിതി ചെയർമാനുമായ ഡോ. ശശി തരൂർ എംപി ബുധനാഴ്ച നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പങ്കെടുത്തു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ഇത്രയും വലിയ വൈവിധ്യമുള്ള രാജ്യത്തു ജനാധിപത്യം നിലനിൽക്കുമോയെന്ന് ലോകം സംശയിച്ചു. ഈ ഭയം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ജനാധിപത്യം എങ്ങിനെയെങ്കിലും അതിജീവിച്ചാലും ഇന്ത്യക്കു വികസനം കൈവരിക്കാൻ കഴിയില്ലെന്നായിരുന്നു മറ്റൊരു ആശങ്ക. ഇതും ശരിയല്ലെന്നു രാജ്യം തെളിയിച്ചു.
ഗ്ലോബൽ സൗത്തിനു ഗുണം ചെയ്യുന്ന നൂതനാശയങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഏതൊരു നൂതനാശയവും മുഴുവൻ ഗ്ലോബൽ സൗത്തിനും കോമണ്‍വെൽത്ത് രാജ്യങ്ങൾക്കും പ്രയോജനകരമാണെന്ന് ഉറപ്പാക്കുകയെന്നതിനാണ് ഇന്ത്യയുടെ തുടർച്ചയായ ശ്രമം. ഗ്ലോബൽ സൗത്തിനെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാ ആഗോളവേദികളിലും ഇന്ത്യ മുൻകൈയെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള അറിവു പ്രോത്സാഹിപ്പിക്കുന്നതിനു ഡൽഹി സമ്മേളനം സഹായകമാകുമെന്നു മോദി പറഞ്ഞു.
ജനക്ഷേമ നയങ്ങളിലൂടെ ജനാധിപത്യം ശക്തം: ബിർല
ഏഴു പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയുടെ പാർലമെന്ററി യാത്രയിൽ, ജനങ്ങളുടെ ക്ഷേമത്തിനായുള്ള നയങ്ങൾ രൂപപ്പെടുത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനാധിപത്യ സംഭാഷണം, സഹകരണം, പങ്കിട്ട മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോമണ്‍വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനം ഡൽഹിയിൽ ചേരുന്നത്. പാർലമെന്ററി ജനാധിപത്യ രീതികളും സംരംഭങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുമെന്നും ബിർല പറഞ്ഞു.
Business
കോട്ടയം: 2025ല്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി 3.7 ലക്ഷം ടണ്ണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലത്ത് കോമ്പൗണ്ട് റബര്‍ ഇറക്കുമതി 2.25 ലക്ഷം ടണ്‍. ഇക്കൊല്ലം 14.8 ലക്ഷം ടണ്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിവരുന്ന സാഹചര്യത്തില്‍ കൂടിയ തോതില്‍ ഇറക്കുമതി തുടരും.
കഴിഞ്ഞ വര്‍ഷം 14.1 ലക്ഷം ടണ്ണായിരുന്നു വ്യവസായ ഡിമാന്‍ഡ്. പോയ വര്‍ഷം സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉത്പാദനം 8.5 ലക്ഷം ടണ്ണില്‍ കൂടാനിടയില്ല. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തില്‍ 2024 നേക്കാള്‍ പതിനായിരം ടണ്ണിന്റെ കുറവുണ്ടായി. ഇക്കൊല്ലം കൂടുതല്‍ ടാപ്പിംഗ് ദിവസങ്ങള്‍ ലഭിച്ചിട്ടും ഉത്പാദനം കുറഞ്ഞത് റബര്‍ കൃഷിയില്‍നിന്നുള്ള കര്‍ഷകരുടെ പിന്‍വാങ്ങലിന്റെ ഭാഗമാണ്. 40 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് നാമമാത്രമാണ്. എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ 20 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല.
അതേസമയം, പോയവര്‍ഷം ത്രിപുര ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനത്തില്‍ എട്ടു ശതമാനം മുതല്‍ 12 ശതമാനം വരെയാണ് വര്‍ധന. കേരളത്തിലെ ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണിലേക്ക് ചുരുങ്ങിയതായാണ് കണക്കുകള്‍. വാഹനവില്പനയിലെ അതിവേഗ കുതിപ്പിന്റെ ഭാഗമായി ടയര്‍ വ്യവസായത്തില്‍ മുന്നേറ്റം വരുംവര്‍ഷങ്ങളിലും തുടരുമെന്ന് വ്യക്തം.
2030ല്‍ ഇന്ത്യയിലെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷമായി ഉയരുമെന്നാണ് വ്യവസായികളുടെ നിരീക്ഷണം. ആഗോളതലത്തില്‍ മൂന്നാമത്തെ റബര്‍ ഉത്പാദകരും നാലാമത്തെ ഉപയോഗ രാജ്യമാണെന്നിരിക്കെ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ 13 ലക്ഷം ടണ്ണോളം ഇവിടേക്ക് വാര്‍ഷിക ഇറക്കുമതി വേണ്ടിവരും.
സ്വാഭാവിക റബര്‍ ഇറക്കുമതി 2024നേക്കാള്‍ പോയ വര്‍ഷം കുറഞ്ഞെങ്കിലും വിലക്കുറവുള്ളതും നാമമാത്ര തിരുവ നല്കേണ്ടതുമായ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണുള്ളത്. അഞ്ചു ശതമാനം തിരുവ അടച്ചും തിരുവയില്‍ ഇളവു നേടിയും മാസം ശരാശരി 20,000 ടണ്ണാണ് കോമ്പൗണ്ട് ഇറക്കുമതി.