District News
ഇരിങ്ങാലക്കുട: കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്ന്നതും അയിത്തത്തിനെതിരായ പോരാട്ടചരിത്രത്തില്‍ തനതായ സ്ഥാനം നേടിയതുമായ കുട്ടംകുളം സമരസ്മൃതികൾ ഇന്ന് എണ്‍പതുവര്‍ഷം പിന്നിടുന്നു.
കൂടല്‍മാണിക്യം ക്ഷേത്ര മതില്‍ക്കെട്ടിന് മുന്പില് മൂന്ന് ഏക്കറോളം വിസ്തൃതമായതാണ് കുട്ടംകുളം. ഉയര്ന്നജാതിയിലുള്ളവര്ക്ക് മാത്രമേ ഇതിനുസമീപത്തുള്ള വഴിയിലൂടെ സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഈ വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കുട്ടംകുളം സമരം. സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളന ഫണ്ട് പിരിക്കുന്നതിനായി കുറച്ചു യുവതികള്‍ ഇവിടെയെത്തിയപ്പോള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
ഇതില്‍ ക്ഷുഭിതരായ ഒരുസംഘം യുവാക്കള്‍ പിറ്റേന്ന് സൈക്കിളില്‍ ജാഥയായി കൂട്ടംകുളം റോഡില്‍ പ്രവേശിച്ചുവെങ്കിലും ഇവര്‍ക്കെതിരെ കെെയേറ്റംനടന്നു. എന്‍.പി. വേലായുധനായിരുന്നു സൈക്കിള്‍ ജാഥയുടെ ക്യാപ്റ്റന്‍. കുട്ടന്‍കുളത്തിന് കിഴക്കുവശം സ്ഥാപിച്ചിരുന്ന അയിത്തജാതിക്കാര്‍ക്കും അഹിന്ദുക്കളും ഇതിലെ നടക്കരുതെന്ന് എഴുതിയ ബോര്‍ഡ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പി.കെ. കുമാരന്റെ വളപ്പില്‍ കുഴിച്ചുമൂടി. കുട്ടംകുളം സമരത്തിന്റെ മുന്നോടിയായിരുന്നു ഇതെല്ലാം. എന്നാല്‍ പി.സി. കുറുമ്പയുടെ നേതൃത്വത്തില്‍ സാരി ധരിച്ച് പ്രകടനംനടത്തിയ കീഴ്ജാതിക്കാരായ യുവതികളെ സവര്‍ണര്‍ അവഹേളിച്ചതായിരുന്നു പെട്ടന്നുള്ള പ്രകോപനം.
1946 ജൂണ്‍ 23ന് നഗരസഭാ ഓഫീസിനു മുമ്പിലുള്ള അയ്യങ്കാവു മൈതാനത്തുനിന്നാണ് കുട്ടംകുളം സമരത്തിനു തുടക്കം. എസ്എന്‍ഡിപി യോഗത്തിന്റെയും പ്രജാമണ്ഡലത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്‍ത്തകര്‍ അയ്യങ്കാവ് മൈതാനിയില്‍ യോഗം കൂടി കൂടല്‍മാണിക്യത്തിന്റെ കിഴക്കേനടവഴിയിലേക്കു ജാഥ നടത്താന്‍ തീരുമാനിച്ചു.
പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ.വി. ഉണ്ണി, പി. ഗംഗാധരന്, പി.കെ. കുമാരന്, എം.ടി. കൊച്ചുമാണി എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം രണ്ടായിരത്തോളംപേര്‍ അണിനിരന്ന ജാഥ കുട്ടംകുളത്തിനടുത്തേക്ക് നീങ്ങി. വൈകീട്ട് 5.30 ഓടെ കുട്ടംകുളം പരിസരത്തേയ്ക്കെത്തിയ ജാഥയെ പോലീസ് അതിഭീകരമായാണ് നേരിട്ടത്.
കുട്ടംകുളത്തിനു കിഴക്കുഭാഗത്തുവച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. ഇതിനിടയില്‍ പി. ഗംഗാധരനെ ഇന്‍സ്പെക്ടര്‍ തള്ളിയതോടെ പോലീസ് വലയംഭേദിച്ച് മുമ്പോട്ടുനീങ്ങാന്‍ ജാഥാംഗങ്ങള്‍ ശ്രമിച്ചു. ഇതോടെ പോലീസ് സമരക്കാരെ വളഞ്ഞിട്ടുതല്ലി. വഴിനീളെ ചോരയൊഴുകി. മര്‍ദനമേറ്റ് സഹികെട്ട കെ.വി. ഉണ്ണി കൊടികെട്ടിയ വടികൊണ്ട് പോലീസിനെ തിരിച്ചടിച്ചു.
അടിയേറ്റ പോലീസുകാരന്റെ ചെവിപൊട്ടി രക്തംവാര്ന്നതോടെ മര്‍ദനം ഭീകരമായി. അതിക്രൂരമായ ലാത്തിചാര്‍ജും ബയണറ്റു പ്രയോഗവുമാണ് പിന്നീട് സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയത്. കൊച്ചിരാജ്യത്ത് ഒരു സമരത്തില്‍ ആദ്യമായി ബയണറ്റ് ഉപയോഗിക്കുന്നത് കുട്ടംകുളം സമരത്തിലാണ്. കെ.വി. ഉണ്ണിയേയും പി. ഗംഗാധരനേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് രാത്രി വൈകുംവരെ തല്ലിയാണ് പോലീസ് കലിയടക്കിയത്. കുറച്ചുപേരെ പോലീസ് പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിച്ചു. ജയിലിലും ഇവര്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായി.
കെ.വി. ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല്‍ സ്വന്തംവീട്ടിലേക്കു കൊണ്ടുപോയി. അടുത്തദിവസം സമരനേതാക്കളായിരുന്ന എം.കെ. തയ്യിലിനേയും പി.കെ. ചാത്തന് മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ.വി.കെ. വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. കെ.വി.കെ. വാര്യരെ രാജ്യദ്രോഹകുറ്റംചുമത്തി നാലുമാസം ജയിലിലിട്ടു. മാസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ക്ക് ജാമ്യംലഭിച്ചത്.
സഹോദരന് അയ്യപ്പനെ പോലുള്ളവര്‍ ഇരിങ്ങാലക്കുടയിലെത്തി യോഗങ്ങളില്‍ പങ്കെടുക്കുകയും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഒന്നരവര്‍ഷത്തിനുശേഷം കുട്ടംകുളം പരിസരത്തുകൂടി വഴിനടക്കാന്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അനുവാദം ലഭിച്ചു. കൊച്ചി രാജാവിന്റെ കീഴില്‍ സ്ഥാനമേറ്റ പ്രജാമണ്ഡലംനേതാവ് പനമ്പിള്ളി ഗോവിന്ദമേനോന് മന്ത്രിസഭ, സമരക്കാര്‍ക്കെതിരേയുള്ള കേസ് പിന്‍വലിച്ചു.
സമാനകാലഘട്ടത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിനും പാലിയം സമരത്തിനും സ്മാരകങ്ങള്‍ ഉയര്‍ന്നപ്പോള്‍ കുട്ടംകുളം സമരത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരു സ്മാരകവും ഉയര്‍ന്നില്ല എന്നൊരു പരാതിയുമുണ്ട്.
National
ന്യൂഡൽഹി: രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽ തുടങ്ങി ഡിജിറ്റൽ മുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നാളത്തെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തെന്നിന്ത്യൻ സിനിമാനടൻ പ്രകാശ് രാജ്. സിജെപി നാളെ ഡൽഹി ജന്തർ മന്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധത്തിന് എത്തിച്ചേരാൻ താൻ പരമാവധി ശ്രമിക്കുമെന്നും പ്രകാശ് രാജ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ബിജെപിയുടെ നിരന്തര വിമർശകനായ പ്രകാശ് രാജിന്റെ ഐക്യദാർഢ്യത്തിന് കോക്രോച്ച് ജനത പാർട്ടി തിരിച്ചു നന്ദിയും അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ-സാമൂഹ്യപ്രവർത്തകനായ സോനം വാംഗ്ചുക്കിനുശേഷം നാളത്തെ സിജെപി പ്രതിഷേധത്തിന് പരസ്യപിന്തുണ പ്രഖ്യാപിക്കുന്ന പ്രമുഖനാണ് പ്രകാശ് രാജ്.
Kerala
കൊല്ലം: പാചകവാതക വിലവർധനയ്ക്കെതിരേ ഐഎൻടിയുസി സംസ്ഥാനവ്യാപകമായി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് സംസ്ഥാനത്തെ കേന്ദ്രസ്ഥാപനങ്ങൾക്കു മുന്നിലേക്കു മാർച്ചും ധർണയും നടത്തും.
14 ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രസ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തും. വിലവർധനപിൻവലിച്ചില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളിലേക്കുകടക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Kerala
തൃശൂർ: നഴ്സുമാർക്ക് സഭ എതിരല്ലെന്നും ജൂബിലി മിഷൻ ആശുപതിയിലെ നഴ്സുമാരുടെ സമരം മറ്റു ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സ്വകാര്യ ആശുപത്രികളിൽ ഏറ്റവും കൂടുതൽ ശന്പളം നൽകുന്ന ആശുപതിയാണ് ജൂബിലി. 2018ൽ സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചപ്പോൾ പല കോർപറേറ്റ് ആശുപത്രികളും അതിനു സ്റ്റേ വാങ്ങിയെങ്കിലും ജൂബിലി അന്ന് മുന്നോട്ടുവച്ച ശന്പളം നൽകിയിരുന്നു.
2023ൽ പുതിയ ശന്പളപരിഷ്കരണം മുന്നോട്ടുവച്ച സർക്കാർ അതിൽ തീരുമാനത്തിലെത്തിയില്ലെങ്കിലും ജൂബിലി അന്നും തുക വർധിപ്പിച്ചു. മികച്ച ശന്പളം നൽകുന്ന ജൂബിലി ആശുപതിയിൽ, പ്രത്യേകിച്ച് സമരം നടത്തുന്നത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. യുഎൻഎ മാത്രമല്ല എറണാകുളത്തെ ചില സംഘടനകൾകൂടി ഇതിനു പിന്നിലുണ്ട്.
എറണാകുളം രൂപതയെ പ്രതിസന്ധിയിലാക്കിയവർ തന്നെയാണ് ഇതിനുപിന്നിൽ. മികച്ച ശന്പളവും ചുരുങ്ങിയ നിരക്കിൽ സേവനവും നൽകുന്ന ആശുപത്രിയെ പ്രതിസന്ധിയിലാക്കി മറ്റ് ആശുപത്രികളിലേക്ക് ആളെ കൂട്ടാനുള്ള പദ്ധതിയാണിതിനു പിന്നിൽ. സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചാൽ അതു നടപ്പാക്കും.
നിലവിലെ സമരം ധാർമികമല്ല, അംഗീകരിക്കാൻ സാധിക്കില്ല. ചികിത്സച്ചെലവ് വർധിപ്പിച്ചാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാമെന്ന ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവല്ല: സമനീതിക്കുവേണ്ടി ദളിത് ക്രൈസ്തവർ നടത്തുന്ന പോരാട്ടത്തിനു പൊതുജന പിന്തുണ അനിവാര്യമാണെന്ന് കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം. തിരുവല്ല ശാന്തിനിലയം പാസ്റ്ററൽ സെന്ററിൽ ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1950ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് ദളിത് ക്രൈസ്തവർക്ക് അവരുടെ ഭരണഘടനാ അവകാശം നഷ്ടമായത്. നിരവധി വർഷങ്ങളായി ഡിസിഎംഎസ് നേതൃത്വത്തിൽ ദളിത് ക്രൈസ്തവർ സമരരംഗത്താണെന്നും നീതിക്കുവേണ്ടിയുള്ള ഈ ജനതയുടെ പോരാട്ടത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്നും ഗീവർഗീസ് മാർ അപ്രേം അഭ്യർഥിച്ചു.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്നും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന പ്രസിഡന്റായി ഷിബു ജോസഫിനെയും (പുനലൂർ രൂപത), ജനറൽ സെക്രട്ടറിയായി ബീനാ ജേക്കബിനെയും (കാഞ്ഞിരപ്പള്ളി രൂപത) തെരഞ്ഞെടുത്തു.
ജോയി കൂനാരിക്കൽ (വിജയപുരം) - ഓർഗനൈസർ, എം.ജെ. വിജയൻ (പാറശാല) - ട്രഷറർ, ത്രേസ്യാമ്മ ജോസഫ് (ചങ്ങനാശേരി) - സെക്രട്ടറി, സിജി മോൾ (വിജയപുരം) - ജോയിന്റ് സെക്രട്ടറി എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി വിൻസന്റ് മാങ്ങാടൻ (കണ്ണൂർ), ബാബു ജോസഫ് (പാലാ), തോമസ് രാജൻ, അഗസ്റ്റിൻ, എസ്. ജി. സച്ചിൻ (തിരുവനന്തപുരം മേജർ അതിരൂപത), ജെയ്നമ്മ ദാനിയേൽ (പുനലൂർ) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന വരണാധികാരി ഫാ.ജോൺ അരീക്കൽ നേതൃത്വം നൽകി. സംസ്ഥാന ഡയറക്ടർ ഫാ.ജോസ്കുട്ടി ഇടത്തിനകം, ജെയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Kerala
സിറ്റിംഗ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി. രാജേഷും കോൺഗ്രസിലെ പ്രമുഖനും രണ്ടു ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി. ബൽറാമും നേർക്കുനേർ വരുമ്പോൾ ഇരുകൂട്ടർക്കുമിതു ജീവൻ മരണ പോരാട്ടം.
2021 ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് വിജയക്കൊടി പാറിച്ചാണ് സിപിഎമ്മിന്റെ എം.ബി. രാജേഷ് മണ്ഡലം പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കുമെന്നു സിപിഎം ഉറപ്പിക്കുന്നു.
2011ലും 2016ലും യുഡിഎഫിന്റെ വി.ടി. ബൽറാമിനെ തുണച്ച മണ്ണാണ് തൃത്താല. ഇത്തവണയും ബൽറാം മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരുകോട്ടവും തട്ടിയിട്ടില്ല.
മണ്ഡലത്തിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെങ്കിലും യുഡിഎഫ്- എൽഡിഎഫ് പോരിനിടെ ഇവർക്കു ലഭിക്കുന്ന വോട്ടുകൾ നിർണായകമാകും. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്കൊടുവിലാണ് അധ്യാപകനും പൊതുപ്രവർത്തകനുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സ്ഥാനാർഥിയായെത്തുന്നത്. അതുകൊണ്ടുതന്നെ എൻഡിഎ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നു വേണം കരുതാൻ. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലുണ്ടായ വർധന ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.
1965 മുതൽ ഇടതും വലതും മാറിമാറി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലംകൂടിയാണ് തൃത്താല. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ചട്ടക്കൂടൊന്നുമില്ല. 2021ല്‍ 3016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.ബി. രാജേഷ് വിജയിച്ചത്. കോൺഗ്രസിനു ശക്തിയുള്ള ഇടങ്ങളിൽപോലും മുന്നേറാൻ അന്നു ബൽറാമിനു കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇത്തവണ യുഡിഎഫ് ക്യാന്പിൽ വിള്ളലുകളില്ല.
മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ പരിപൂർണപിന്തുണയുമായാണ് ബൽറാമിന്റെ പ്രചാരണം മുന്നേറുന്നത്. മണ്ഡലത്തിൽ രാജേഷ് നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇക്കുറി എല്‍ഡിഎഫിന്റെ പ്രചാരണം. വികസനങ്ങൾ ഒന്നുമില്ലാതെ, പിആർ വർക്കുകൾകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് കോൺഗ്രസ് പക്ഷം.
ബൽറാം- രാജേഷ് വാക്പോരുതന്നെയാണ് മണ്ഡലത്തിലെ പോരാട്ടച്ചൂട് കൂട്ടുന്നത്. വികസനം സംബന്ധിച്ച തുറന്ന സംവാദങ്ങളിലാണ് വാക്പോര് കൊഴുക്കുന്നതും.
Kerala
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.
Kerala
കൊച്ചി: എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ കീമിൽ തുല്യനീതി ഉറപ്പാക്കാനായി പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കിയത് തന്റെ നിയമപോരാട്ടത്തിന്റെ ഫലമെന്നു വിദ്യാഭ്യാസ പ്രവർത്തകനും എഡ്യൂപോർട്ട് സ്ഥാപകനുമായ അജാസ് മുഹമ്മദ്.
നിലവിലിരുന്ന നോർമലൈസേഷൻ സംവിധാനം അപര്യാപ്തതകളുള്ളതാണെന്നും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമുള്ള റാങ്കിംഗ് സംവിധാനം വേണമെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് 2025ലെ കീം ഫലം പ്രഖ്യാപിച്ചതിനുശേഷം പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കി ഉത്തരവുണ്ടായത്.
പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു ബോർഡ് പരീക്ഷാ മാർക്കും തുല്യമായി പരിഗണിച്ചാണ് കീം റാങ്കിംഗ് നിർണയിക്കുന്നത്. രണ്ടുംകൂടി 600 മാർക്കാണ് കണക്കാക്കുന്നത്.
സംസ്ഥാന സിലബസ് ഉൾപ്പെടെ വിവിധ ബോർഡുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയായതിനാൽ, സമത്വം ഉറപ്പാക്കുന്നതിനായി ഉപയോഗിച്ചിരുന്ന നോർമലൈസേഷൻ ഫോർമുലയിലെ പ്രശ്നങ്ങളാണു കോടതിയിൽ ചൂണ്ടിക്കാട്ടിയത്. പുതിയ രീതി സംസ്ഥാന സിലബസിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കു നേട്ടമാണെന്നും അജാസ് മുഹമ്മദ് പറഞ്ഞു.