Kerala
തിരുവല്ല: സമനീതിക്കുവേണ്ടി ദളിത് ക്രൈസ്തവർ നടത്തുന്ന പോരാട്ടത്തിനു പൊതുജന പിന്തുണ അനിവാര്യമാണെന്ന് കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം. തിരുവല്ല ശാന്തിനിലയം പാസ്റ്ററൽ സെന്ററിൽ ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1950ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് ദളിത് ക്രൈസ്തവർക്ക് അവരുടെ ഭരണഘടനാ അവകാശം നഷ്ടമായത്. നിരവധി വർഷങ്ങളായി ഡിസിഎംഎസ് നേതൃത്വത്തിൽ ദളിത് ക്രൈസ്തവർ സമരരംഗത്താണെന്നും നീതിക്കുവേണ്ടിയുള്ള ഈ ജനതയുടെ പോരാട്ടത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്നും ഗീവർഗീസ് മാർ അപ്രേം അഭ്യർഥിച്ചു.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്നും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന പ്രസിഡന്റായി ഷിബു ജോസഫിനെയും (പുനലൂർ രൂപത), ജനറൽ സെക്രട്ടറിയായി ബീനാ ജേക്കബിനെയും (കാഞ്ഞിരപ്പള്ളി രൂപത) തെരഞ്ഞെടുത്തു.
ജോയി കൂനാരിക്കൽ (വിജയപുരം) - ഓർഗനൈസർ, എം.ജെ. വിജയൻ (പാറശാല) - ട്രഷറർ, ത്രേസ്യാമ്മ ജോസഫ് (ചങ്ങനാശേരി) - സെക്രട്ടറി, സിജി മോൾ (വിജയപുരം) - ജോയിന്റ് സെക്രട്ടറി എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി വിൻസന്റ് മാങ്ങാടൻ (കണ്ണൂർ), ബാബു ജോസഫ് (പാലാ), തോമസ് രാജൻ, അഗസ്റ്റിൻ, എസ്. ജി. സച്ചിൻ (തിരുവനന്തപുരം മേജർ അതിരൂപത), ജെയ്നമ്മ ദാനിയേൽ (പുനലൂർ) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന വരണാധികാരി ഫാ.ജോൺ അരീക്കൽ നേതൃത്വം നൽകി. സംസ്ഥാന ഡയറക്ടർ ഫാ.ജോസ്കുട്ടി ഇടത്തിനകം, ജെയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Kerala
സിറ്റിംഗ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി. രാജേഷും കോൺഗ്രസിലെ പ്രമുഖനും രണ്ടു ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി. ബൽറാമും നേർക്കുനേർ വരുമ്പോൾ ഇരുകൂട്ടർക്കുമിതു ജീവൻ മരണ പോരാട്ടം.
2021 ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് വിജയക്കൊടി പാറിച്ചാണ് സിപിഎമ്മിന്റെ എം.ബി. രാജേഷ് മണ്ഡലം പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കുമെന്നു സിപിഎം ഉറപ്പിക്കുന്നു.
2011ലും 2016ലും യുഡിഎഫിന്റെ വി.ടി. ബൽറാമിനെ തുണച്ച മണ്ണാണ് തൃത്താല. ഇത്തവണയും ബൽറാം മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരുകോട്ടവും തട്ടിയിട്ടില്ല.
മണ്ഡലത്തിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെങ്കിലും യുഡിഎഫ്- എൽഡിഎഫ് പോരിനിടെ ഇവർക്കു ലഭിക്കുന്ന വോട്ടുകൾ നിർണായകമാകും. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്കൊടുവിലാണ് അധ്യാപകനും പൊതുപ്രവർത്തകനുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സ്ഥാനാർഥിയായെത്തുന്നത്. അതുകൊണ്ടുതന്നെ എൻഡിഎ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നു വേണം കരുതാൻ. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലുണ്ടായ വർധന ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.
1965 മുതൽ ഇടതും വലതും മാറിമാറി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലംകൂടിയാണ് തൃത്താല. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ചട്ടക്കൂടൊന്നുമില്ല. 2021ല് 3016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.ബി. രാജേഷ് വിജയിച്ചത്. കോൺഗ്രസിനു ശക്തിയുള്ള ഇടങ്ങളിൽപോലും മുന്നേറാൻ അന്നു ബൽറാമിനു കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇത്തവണ യുഡിഎഫ് ക്യാന്പിൽ വിള്ളലുകളില്ല.
മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ പരിപൂർണപിന്തുണയുമായാണ് ബൽറാമിന്റെ പ്രചാരണം മുന്നേറുന്നത്. മണ്ഡലത്തിൽ രാജേഷ് നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇക്കുറി എല്ഡിഎഫിന്റെ പ്രചാരണം. വികസനങ്ങൾ ഒന്നുമില്ലാതെ, പിആർ വർക്കുകൾകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് കോൺഗ്രസ് പക്ഷം.
ബൽറാം- രാജേഷ് വാക്പോരുതന്നെയാണ് മണ്ഡലത്തിലെ പോരാട്ടച്ചൂട് കൂട്ടുന്നത്. വികസനം സംബന്ധിച്ച തുറന്ന സംവാദങ്ങളിലാണ് വാക്പോര് കൊഴുക്കുന്നതും.
Kerala
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.
Kerala
കൊച്ചി: എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ കീമിൽ തുല്യനീതി ഉറപ്പാക്കാനായി പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കിയത് തന്റെ നിയമപോരാട്ടത്തിന്റെ ഫലമെന്നു വിദ്യാഭ്യാസ പ്രവർത്തകനും എഡ്യൂപോർട്ട് സ്ഥാപകനുമായ അജാസ് മുഹമ്മദ്.
നിലവിലിരുന്ന നോർമലൈസേഷൻ സംവിധാനം അപര്യാപ്തതകളുള്ളതാണെന്നും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമുള്ള റാങ്കിംഗ് സംവിധാനം വേണമെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് 2025ലെ കീം ഫലം പ്രഖ്യാപിച്ചതിനുശേഷം പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കി ഉത്തരവുണ്ടായത്.
പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു ബോർഡ് പരീക്ഷാ മാർക്കും തുല്യമായി പരിഗണിച്ചാണ് കീം റാങ്കിംഗ് നിർണയിക്കുന്നത്. രണ്ടുംകൂടി 600 മാർക്കാണ് കണക്കാക്കുന്നത്.
സംസ്ഥാന സിലബസ് ഉൾപ്പെടെ വിവിധ ബോർഡുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയായതിനാൽ, സമത്വം ഉറപ്പാക്കുന്നതിനായി ഉപയോഗിച്ചിരുന്ന നോർമലൈസേഷൻ ഫോർമുലയിലെ പ്രശ്നങ്ങളാണു കോടതിയിൽ ചൂണ്ടിക്കാട്ടിയത്. പുതിയ രീതി സംസ്ഥാന സിലബസിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കു നേട്ടമാണെന്നും അജാസ് മുഹമ്മദ് പറഞ്ഞു.