ഇരിങ്ങാലക്കുട: കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്ന്നതും അയിത്തത്തിനെതിരായ പോരാട്ടചരിത്രത്തില്‍ തനതായ സ്ഥാനം നേടിയതുമായ കുട്ടംകുളം സമരസ്മൃതികൾ ഇന്ന് എണ്‍പതുവര്‍ഷം പിന്നിടുന്നു.
കൂടല്‍മാണിക്യം ക്ഷേത്ര മതില്‍ക്കെട്ടിന് മുന്പില് മൂന്ന് ഏക്കറോളം വിസ്തൃതമായതാണ് കുട്ടംകുളം. ഉയര്ന്നജാതിയിലുള്ളവര്ക്ക് മാത്രമേ ഇതിനുസമീപത്തുള്ള വഴിയിലൂടെ സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഈ വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കുട്ടംകുളം സമരം. സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളന ഫണ്ട് പിരിക്കുന്നതിനായി കുറച്ചു യുവതികള്‍ ഇവിടെയെത്തിയപ്പോള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
ഇതില്‍ ക്ഷുഭിതരായ ഒരുസംഘം യുവാക്കള്‍ പിറ്റേന്ന് സൈക്കിളില്‍ ജാഥയായി കൂട്ടംകുളം റോഡില്‍ പ്രവേശിച്ചുവെങ്കിലും ഇവര്‍ക്കെതിരെ കെെയേറ്റംനടന്നു. എന്‍.പി. വേലായുധനായിരുന്നു സൈക്കിള്‍ ജാഥയുടെ ക്യാപ്റ്റന്‍. കുട്ടന്‍കുളത്തിന് കിഴക്കുവശം സ്ഥാപിച്ചിരുന്ന അയിത്തജാതിക്കാര്‍ക്കും അഹിന്ദുക്കളും ഇതിലെ നടക്കരുതെന്ന് എഴുതിയ ബോര്‍ഡ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പി.കെ. കുമാരന്റെ വളപ്പില്‍ കുഴിച്ചുമൂടി. കുട്ടംകുളം സമരത്തിന്റെ മുന്നോടിയായിരുന്നു ഇതെല്ലാം. എന്നാല്‍ പി.സി. കുറുമ്പയുടെ നേതൃത്വത്തില്‍ സാരി ധരിച്ച് പ്രകടനംനടത്തിയ കീഴ്ജാതിക്കാരായ യുവതികളെ സവര്‍ണര്‍ അവഹേളിച്ചതായിരുന്നു പെട്ടന്നുള്ള പ്രകോപനം.
1946 ജൂണ്‍ 23ന് നഗരസഭാ ഓഫീസിനു മുമ്പിലുള്ള അയ്യങ്കാവു മൈതാനത്തുനിന്നാണ് കുട്ടംകുളം സമരത്തിനു തുടക്കം. എസ്എന്‍ഡിപി യോഗത്തിന്റെയും പ്രജാമണ്ഡലത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്‍ത്തകര്‍ അയ്യങ്കാവ് മൈതാനിയില്‍ യോഗം കൂടി കൂടല്‍മാണിക്യത്തിന്റെ കിഴക്കേനടവഴിയിലേക്കു ജാഥ നടത്താന്‍ തീരുമാനിച്ചു.
പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ.വി. ഉണ്ണി, പി. ഗംഗാധരന്, പി.കെ. കുമാരന്, എം.ടി. കൊച്ചുമാണി എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം രണ്ടായിരത്തോളംപേര്‍ അണിനിരന്ന ജാഥ കുട്ടംകുളത്തിനടുത്തേക്ക് നീങ്ങി. വൈകീട്ട് 5.30 ഓടെ കുട്ടംകുളം പരിസരത്തേയ്ക്കെത്തിയ ജാഥയെ പോലീസ് അതിഭീകരമായാണ് നേരിട്ടത്.
കുട്ടംകുളത്തിനു കിഴക്കുഭാഗത്തുവച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. ഇതിനിടയില്‍ പി. ഗംഗാധരനെ ഇന്‍സ്പെക്ടര്‍ തള്ളിയതോടെ പോലീസ് വലയംഭേദിച്ച് മുമ്പോട്ടുനീങ്ങാന്‍ ജാഥാംഗങ്ങള്‍ ശ്രമിച്ചു. ഇതോടെ പോലീസ് സമരക്കാരെ വളഞ്ഞിട്ടുതല്ലി. വഴിനീളെ ചോരയൊഴുകി. മര്‍ദനമേറ്റ് സഹികെട്ട കെ.വി. ഉണ്ണി കൊടികെട്ടിയ വടികൊണ്ട് പോലീസിനെ തിരിച്ചടിച്ചു.
അടിയേറ്റ പോലീസുകാരന്റെ ചെവിപൊട്ടി രക്തംവാര്ന്നതോടെ മര്‍ദനം ഭീകരമായി. അതിക്രൂരമായ ലാത്തിചാര്‍ജും ബയണറ്റു പ്രയോഗവുമാണ് പിന്നീട് സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയത്. കൊച്ചിരാജ്യത്ത് ഒരു സമരത്തില്‍ ആദ്യമായി ബയണറ്റ് ഉപയോഗിക്കുന്നത് കുട്ടംകുളം സമരത്തിലാണ്. കെ.വി. ഉണ്ണിയേയും പി. ഗംഗാധരനേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് രാത്രി വൈകുംവരെ തല്ലിയാണ് പോലീസ് കലിയടക്കിയത്. കുറച്ചുപേരെ പോലീസ് പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിച്ചു. ജയിലിലും ഇവര്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായി.
കെ.വി. ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല്‍ സ്വന്തംവീട്ടിലേക്കു കൊണ്ടുപോയി. അടുത്തദിവസം സമരനേതാക്കളായിരുന്ന എം.കെ. തയ്യിലിനേയും പി.കെ. ചാത്തന് മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ.വി.കെ. വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. കെ.വി.കെ. വാര്യരെ രാജ്യദ്രോഹകുറ്റംചുമത്തി നാലുമാസം ജയിലിലിട്ടു. മാസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ക്ക് ജാമ്യംലഭിച്ചത്.
സഹോദരന് അയ്യപ്പനെ പോലുള്ളവര്‍ ഇരിങ്ങാലക്കുടയിലെത്തി യോഗങ്ങളില്‍ പങ്കെടുക്കുകയും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഒന്നരവര്‍ഷത്തിനുശേഷം കുട്ടംകുളം പരിസരത്തുകൂടി വഴിനടക്കാന്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അനുവാദം ലഭിച്ചു. കൊച്ചി രാജാവിന്റെ കീഴില്‍ സ്ഥാനമേറ്റ പ്രജാമണ്ഡലംനേതാവ് പനമ്പിള്ളി ഗോവിന്ദമേനോന് മന്ത്രിസഭ, സമരക്കാര്‍ക്കെതിരേയുള്ള കേസ് പിന്‍വലിച്ചു.
സമാനകാലഘട്ടത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിനും പാലിയം സമരത്തിനും സ്മാരകങ്ങള്‍ ഉയര്‍ന്നപ്പോള്‍ കുട്ടംകുളം സമരത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരു സ്മാരകവും ഉയര്‍ന്നില്ല എന്നൊരു പരാതിയുമുണ്ട്.
Tags : struggle Nattuvishesham district news