International
കയ്റോ: സുഡാനിൽ കഴിഞ്ഞയാഴ്ച കിൻഡർഗാർട്ടനു നേർക്കും മറ്റു പ്രദേശങ്ങളിലും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതർ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 63 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന.
കോർദോഫാൻ സംസ്ഥാനത്തെ കഗോലിയിൽ മൂന്നിടത്ത് വ്യാഴാഴ്ചയായിരുന്നു ഡ്രോൺ ആക്രമണം. ആദ്യം കിൻഡർഗാർട്ടനു നേർക്കായിരുന്നു ആക്രമണം. രോഗികളുമായി പോകുകയായിരുന്നു വാഹനങ്ങളും പിന്നീട് ആക്രമിക്കപ്പെട്ടു. വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തമൂലമാണു മരണസംഖ്യ പുറത്തുവരാൻ വൈകിയത്.
സുഡാനീസ് സൈന്യവും ആർഎസ്എഫും രണ്ടു വർഷമായി തുടരുന്ന സംഘർഷത്തിൽ നാൽപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
1.2 കോടി ആളുകൾ പലായനം ചെയ്തു. മരണസംഖ്യ ഇതിലും ഉയർന്നതാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. എണ്ണ സന്പന്നമായ കോർദോഫാൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് നിലവിൽ സംഘർഷം.
പടിഞ്ഞാറൻ സുഡാനിലെ എൽ-ഫാഷർ ഏതാനും നാൾ മുന്‍പ് ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഒരു ലക്ഷത്തിലേറെ പേർ പലായനം ചെയ്തു.
International
ഖർത്തൂം: സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ പോരടിക്കുന്ന സുഡാനിൽ കുട്ടികൾക്കുനേരേയും കൂട്ടക്കുരുതി.
സൗത്ത് കോര്ഡോഫാന് സംസ്ഥാനത്തെ കലോജിയിൽ നഴ്സറി സ്കൂളിനുനേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 33 കുട്ടികളും ആറു സ്ത്രീകളും ഉള്‍പ്പെടെ 50 പേർ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സൈന്യത്തിനെതിരേ പോരാടുന്ന അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സുഡാന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
43 കുട്ടികളടക്കം 79 പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തെ യൂണിസെഫ് അപലപിച്ചു. ഇരുപക്ഷവും അടിയന്തരമായി യുദ്ധം അവസാനിപ്പിച്ച് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
അധികാരത്തർക്കത്തെത്തുടർന്ന് സായുധ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ ഒരുലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്.
International
ഖാർത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശിച്ച വെടിനിർത്തൽ അംഗീകരിക്കുന്നതായി റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതസേന അറിയിച്ചു.
സിവിലിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഉദ്ദേശിച്ചുള്ള ഇടക്കാല വെടിനിർത്തലാണ് ഇതെന്നും അവർ വ്യക്തമാക്കി. സൗദി, യുഎഇ, ഈജിപ്ത് രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പങ്കാളികളായി.
ആർഎസ്എഫും സുഡാൻ സേനയും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിൽ ജനം പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കിയിരുന്നു. സുഡാനിലെ ആരോഗ്യ സംവിധാനങ്ങളും തകർന്ന നിലയിലാണ്.
ദാർഫുർ മേഖലയിലെ എൽ ഫഷർ നഗരം സുഡാൻ സേനയിൽനിന്നു പിടിച്ചെടുത്ത് ആഴ്ചകൾക്കകമാണ് ആർഎസ്എഫ് വെടിനിർത്തലിനു സമ്മതിച്ചിരിക്കുന്നത്. എൽ ഫാഷറിൽ ആർഎസ്ഫ് പോരാളികൾ ജനങ്ങളെ കൊന്നൊടുക്കുന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടുന്നതായാണു റിപ്പോർട്ട്.
അതേസമയം, ആർഎസ്എഫ് ആയുധം താഴെവച്ച് സിവിലിയൻ പ്രദേശങ്ങളിൽനിന്നു പിന്മാറാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നാണു സുഡാൻ സേന അറിയിച്ചിരിക്കുന്നത്.
പട്ടാളഭരണം നിലവിലുള്ള സുഡാനിൽ സായുധസേനാ മേധാവി ജനറൽ അൽ ബുർഹാനും അർധസൈനിക വിഭാഗമായ ആർഎസ്എഫിന്റെ മേധാവി മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള തർക്കമാണ് ആഭ്യന്തരയുദ്ധത്തിനു കാരണം.
International
കയ്റോ: സുഡാനിൽ വടക്കൻ കൊർഡോഫൻ പ്രവിശ്യയിലെ എൽ-ഉബെയ്ദിൽ അർധ സൈനിക ആർഎസ്എഫ് സേന 40 പേരെ വധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപ്പേർക്കു പരിക്കേറ്റു.
ഭക്ഷണവും വെള്ളവുമില്ലാതെ ജനം അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴാണ് ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തി സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത്. കൊർഡോഫൻ, ദാർഫൂർ മേഖലകളാണ് ഏതാനും മാസങ്ങളായി സംഘർഷത്തിന്റെ പ്രഭവകേന്ദ്രം. കൊർഡോഫൻ പ്രവിശ്യയിൽ ഏതാനും ദിവസങ്ങളായി സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ അറിയിച്ചു.
ദാർഫൂറിലെ സൈനിക കേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം വടക്കൻ കൊർഡോഫനിലെ ബാര പട്ടണത്തിൽ ആർഎസ്എഫ് ഒൻപത് സ്ത്രീകളുൾപ്പെടെ 47 പേരെ വധിച്ചു. രണ്ടു വർഷമായി സുഡാനിൽ സർക്കാർ സേനയും ആർഎസ്എഫും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ നാൽപതിനായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
International
കയ്റോ: സുഡാനിൽ പാരാമിലിട്ടറി സേനയായ ആർഎസ്എഫ് 40 പേരെ കൊലപ്പെടുത്തി. നോർത്ത് കോർദോഫാൻ പ്രവിശ്യയുടെ തലസ്ഥാനമായ എൽ-ഒബേയ്ദിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല അരങ്ങേറിയത്. നൂറുകണക്കിനു പേർക്കു പരിക്കേറ്റു.
സംസ്കാരച്ചടങ്ങിനിടെ ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഡാൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
കോർദോഫാനിലും സമീപത്തുള്ള ഡാർഫുർ മേഖലയിലുമാണ് സുഡാനിലെ ആഭ്യന്തര യുദ്ധം രൂക്ഷമായിട്ടുള്ളത്. 2019ൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 40,000 പേർ കൊല്ലപ്പെട്ടു.
NRI
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: സുഡാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപത്തിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“സുഡാനിൽനിന്നുള്ള ദുരന്ത വാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത് .സ്ത്രീകൾക്കും കുട്ടികൾക്കും നിരായുധർക്കും നേർക്കുള്ള ആക്രമണത്തെ അപലപിക്കുന്നു. ഉടൻ വെടിനിർത്തലിനു തയാറാകണം.
മനുഷ്യത്വ ഇടനാഴി തുറക്കണം. ദുരിതാശ്വാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം”- മാർപാപ്പ പറഞ്ഞു. സുഡാനിൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത എൽ-ഫാഷർ നഗരത്തിലെ സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ഉൾപ്പെടെ 460 പേർ കൊല്ലപ്പെട്ടിരുന്നു.
ടാൻസാനിയയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.
NRI
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
NRI
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.