ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാരയുടെ വിലവർധനയിലും സ്റ്റോക്ക് കുറഞ്ഞതിലും കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ സ്റ്റോക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതും വില റിക്കാർഡ് ഉയരത്തിലെത്തിയതും ചൂണ്ടിക്കാട്ടിയാണ് ഖാർഗെ രംഗത്തെത്തിയത്.
രാജ്യത്തെ പഞ്ചസാര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനോട് മൂന്ന് ചോദ്യങ്ങളും അദ്ദേഹം ‘എക്സ്’ പോസ്റ്റിലൂടെ ഉന്നയിച്ചു.
രാജ്യത്തെ പഞ്ചസാര സ്റ്റോക്ക് ഒമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിയത് എന്തുകൊണ്ടാണെന്നും കയറ്റുമതി നിർത്തിവച്ച് പത്തു ലക്ഷം ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തിയെന്നും ഖാർഗെ ചോദിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ പഞ്ചസാരയ്ക്ക് 40 ശതമാനത്തോളം വില വർധിച്ചുവെന്നും ഉത്സവസീസണിൽ ഉണ്ടായ ഈ വിലക്കയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരാഞ്ഞു.
പഞ്ചസാര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് കരിമ്പും ധാന്യങ്ങളും എഥനോൾ ഉത്പാദനത്തിനായി വഴിതിരിച്ചുവിടുന്ന നയം സർക്കാർ എന്തുകൊണ്ട് പുനഃപരിശോധിക്കുന്നില്ലെന്നും ഖാർഗെ ചോദ്യമുന്നയിച്ചു.