International
ഇസ്താംബൂൾ: തുർക്കി ഇന്റലിജൻസ് ഉദ്യോഗസ്ഥർ സിറിയയിൽനിന്ന് പത്ത് ഐഎസ് ഭീകരരെ പിടികൂടി. ഇവരെ തുർക്കിയിലെത്തിച്ചു എന്നാണ് അറിയിപ്പ്. എല്ലാവരും തുർക്കി വംശജരാണ്. 2015ൽ അങ്കാറ ട്രെയിൻ സ്റ്റേഷനിൽ നൂറു പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനും ഇതിൽ ഉൾപ്പെടുന്നു. സിറിയൻ ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെ പ്രത്യേക ഓപ്പറേഷൻ നടത്തിയാണ് ഇവരെ പിടികൂടിയത്.
International
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ക്യാമ്പുകളിൽ ഏഴ് വർഷത്തിലേറെ കുടുങ്ങിക്കഴിഞ്ഞ ഓസ്ട്രേലിയൻ വനിതകളും കുട്ടികളും 2026 മേയ് ഏഴിന് നാട്ടിലേക്കു മടങ്ങിയെത്തിയത് വലിയ പ്രതിസന്ധികളുടെ മധ്യത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ, നരകതുല്യമായ ജീവിതത്തിനു ശേഷം ഒടുവിൽ അവർ ഡമാസ്കസ് വഴി ഓസ്ട്രേലിയൻ മണ്ണിൽ വീണ്ടും കാലുകുത്തി.
നാലു സ്ത്രീകളും ഒമ്പത് കുട്ടികളും ഉൾപ്പെടുന്ന ഈ സംഘം മെൽബണിലും സിഡ്നിയിലും വ്യത്യസ്ത വിമാനത്താവളങ്ങളിൽ ഇറങ്ങി, എന്നാൽ അവരെ കാത്തിരുന്നത് ആശ്വാസത്തിന്റെ കൈകളായിരുന്നില്ല; പകരം നിയമത്തിന്റെ വളകളായിരുന്നു.
ഐഎസിന്റെ ഉദയവും തകർച്ചയും
2011ൽ ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധം ലോകചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഘർഷങ്ങളിലൊന്നാണ്. ബഷർ അൽ അസദ് സർക്കാരിനെതിരായ പ്രക്ഷോഭം ക്രമേണ ഒരു ബഹുമുഖ യുദ്ധമായി പരിണമിച്ചു. ഒരുഭാഗത്ത് ഭരണകൂടം, മറുഭാഗത്തു വിവിധ തീവ്രവാദ ഗ്രൂപ്പുകൾ. ഈ അരാജകത്വത്തിന്റെ നടുവിൽനിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന ഭീകര സംഘടന ശക്തിപ്പെട്ടത്.
2014ൽ ഐഎസ് ‘ഖിലാഫത്ത്’ പ്രഖ്യാപിച്ചതോടെ ഓസ്ട്രേലിയ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ എല്ലായിടത്തുനിന്നും ആളുകൾ സിറിയയിലേക്ക് ഒഴുകിത്തുടങ്ങി. ചിലർ ഭർത്താക്കന്മാരുടെ പിന്നാലെയും; ചിലർ ‘ഇസ്ലാമിക് യൂട്ടോപ്പിയ’ എന്ന മിഥ്യാസ്വപ്നം തേടി സ്വന്തം നിലയ്ക്കും യാത്ര തിരിച്ചു. ഓൺലൈൻ പ്രചാരണങ്ങളും സോഷ്യൽ മീഡിയയും ഈ ആകർഷണത്തിൽ നിർണായക പങ്ക് വഹിച്ചു. ഇസ്ലാമിക ഭരണത്തിന്റെ സുന്ദരസ്വപ്നങ്ങൾ നെയ്ത് പറന്നെത്തിയവരെല്ലാം വൻ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിലേക്കാണ് ചിറകറ്റു വീണത്.
എന്നാൽ, ആ സ്വപ്നങ്ങളെല്ലാം വേഗം തകർന്നടിഞ്ഞു. 2019ഓടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തുടർച്ചയായ ആക്രമണങ്ങളിൽ ഐഎസിന്റെ അവസാന കോട്ടകളും നിലംപൊത്തി. പുരുഷൻമാരിലേറെയും യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടു; ബാക്കിയുള്ളവർ അറസ്റ്റിലായി. നിരവധി സ്ത്രീകൾക്ക് ഭർത്താക്കൻമാരെയും ബന്ധുക്കളെയും നഷ്ടമായി. യുദ്ധഭൂമിയിൽ നിസഹായരായി അവർ നരകിച്ചു. ഒരു അഭയത്തിനായി അവർ ചുറ്റും അലഞ്ഞു. എന്നാൽ, യുദ്ധക്കെടുതിയിൽ തകർന്നഞ്ഞ മണ്ണിൽ അവർക്ക് എവിടെനിന്നും ഒരാശ്വാസം ലഭിച്ചില്ല.
അൽ-റോജ് ക്യാമ്പിലെ വർഷങ്ങൾ
ഒടുവിൽ ഗതികെട്ട സ്ത്രീകൾ കുട്ടികളുമായി ഉത്തരകിഴക്കൻ സിറിയയിൽ കുർദ് നേതൃത്വത്തിലുള്ള ‘സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്’ (SDF) നടത്തുന്ന ക്യാമ്പുകളിൽ അഭയം തേടി, പ്രത്യേകിച്ച് വടക്കുകിഴക്കൻ സിറിയയിലെ ‘അൽ-റോജ്’ ക്യാമ്പിൽ. എന്നാൽ, ക്യാമ്പ് ജീവിതം ഒരു ശിക്ഷ തന്നെയായിരുന്നു.
ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും മരുന്നിന്റെയും രൂക്ഷമായ ദൗർലഭ്യം, കടുത്ത ചൂടിലും തണുപ്പിലും കഴിയേണ്ടി വന്ന കുട്ടികൾ, ഒരു നിയമ പദവിയുമില്ലാതെ, ഒരു കോടതിയുടെ വിചാരണ പോലുമില്ലാതെ വർഷങ്ങൾ നീണ്ട തടങ്കൽ. Human Rights Watch ഉൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകൾ ഈ ക്യാമ്പ് സാഹചര്യങ്ങൾ ലോകത്തെ അറിയിച്ച് അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വർഷങ്ങൾ കടന്നുപോയിട്ടും; യാതൊരു മാറ്റവും ഉണ്ടായില്ല.
തിരിച്ചു ജന്മനാട്ടിലേക്കു മടങ്ങണമെന്ന ചിന്ത പലരിലും ശക്തമായി. എന്നാൽ, പലരുടെയും ജന്മനാടുകളെ അവരെ സ്വീകരിക്കാൻ സന്നദ്ധരായിരുന്നില്ല. ഭീകരസംഘടനകളിൽ ആകൃഷ്ടരായി രാജ്യം ഉപേക്ഷിച്ചു പോയവരെ തിരികെ സ്വീകരിക്കുന്നതിൽ ജനരോഷവും ശക്തമായിരുന്നു.
ഓസ്ട്രേലിയയുടെ സമീപനം
ഓസ്ട്രേലിയൻ ഭരണകൂടം വർഷങ്ങളോളം ഈ സ്ത്രീകളെ നാട്ടിലേക്കു കൊണ്ടുവരാൻ വിസമ്മതിച്ചിരുന്നു. “അവർ തെരഞ്ഞെടുത്ത വഴി അവർതന്നെ നേരിടണം” എന്നായിരുന്നു സർക്കാരിന്റെ അനൗദ്യോഗിക നിലപാട്.
2019ലും 2022ലും 2025ലും ചെറിയ ഗ്രൂപ്പുകൾ ഓസ്ട്രേലിയയിലേക്കു മടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ക്യാമ്പുകളിൽ കുടുങ്ങിക്കിടന്നു. 2025 ഏപ്രിലിൽ ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ “സ്വതന്ത്രരായി തിരിച്ചുവരുന്ന ആർക്കും ക്രിമിനൽ കേസ് ഉറപ്പാണ്” എന്നു പരസ്യമായി മുന്നറിയിപ്പ് നൽകി
എന്നിട്ടും അവർ മടങ്ങിയെത്തി. സർക്കാരിന്റെ സഹായമോ അനുവാദമോ കാക്കാതെ, ഈ സ്ത്രീകൾ സ്വന്തം ഉദ്യമത്തിൽ അൽ-റോജ് ക്യാമ്പ് വിട്ട് ഡമാസ്കസിലേക്കു യാത്ര ചെയ്തു. അവിടെനിന്നു ഫ്ലൈറ്റ് ക്രമീകരിച്ച് ഓസ്ട്രേലിയൻ മണ്ണിലേക്ക് അവർ കാലുകുത്തി.
വിമാനം ലാൻഡ് ചെയ്യും മുൻപേ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് സജ്ജമായിരുന്നു. ഗ്രൂപ്പിലെ ചിലരെ നേരിട്ട് അറസ്റ്റ് ചെയ്യുമെന്നും ബാക്കിയുള്ളവർ സജീവ അന്വേഷണത്തിന്റെ നിഴലിൽ തുടരുമെന്നും കമ്മിഷണർ ക്രിസ്സി ബാരറ്റ് അപ്പോൾ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നാല് സ്ത്രീകളിൽ മൂന്നു പേരെ വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തു. ഭീകരതയുമായും അടിമത്തവുമായും ബന്ധപ്പെട്ട കുറ്റങ്ങൾക്കു കേസ് ചുമത്തുകയും ചെയ്തു. നാലാമത്തെ സ്ത്രീയെ ഉടൻ ചോദ്യം ചെയ്യലിനും വിധേയമാക്കി.
കേസ് 1: യസീദി സ്ത്രീയെ അടിമയാക്കി
വിക്ടോറിയ സ്വദേശിനികളായ 54കാരി കൗഥർ അഹ്മദും അവരുടെ 31കാരി മകൾ സൈനബ് അഹ്മദും 2014ൽ സിറിയയിലെത്തി. ഐഎസ് ഭരണകാലത്ത് ഏറ്റവും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ യസീദി ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരു സ്ത്രീയെ 10,000 ഡോളർ നൽകി വാങ്ങി തങ്ങളുടെ വീട്ടിൽ അടിമയായി പാർപ്പിച്ചു എന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം. അടിമയാക്കൽ, അടിമയെ കൈവശം വയ്ക്കൽ, അടിമയെ ഉപയോഗിക്കൽ എന്നിങ്ങനെ ഓരോ കുറ്റത്തിനും പരമാവധി 25 വർഷം തടവ് ലഭിക്കാം. രണ്ടു പേരും മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ഇപ്പോൾ കസ്റ്റഡിയിലാണ്.
കേസ് 2: ഐഎസ് അംഗത്വാരോപണം
എന്നാൽ, സിഡ്നിയിൽ ഇറങ്ങിയ 32കാരി ജനൈ സഫറിന്റെ കഥ വ്യത്യസ്തമാണ്. 2015ൽ ഭർത്താവിന്റെ അടുത്തെത്താൻ സിറിയയിലേക്കു പോയ അവർ ഐഎസിൽ അംഗമായെന്നാണ് ആരോപണം.
10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം. കോടതിയിൽ അവരുടെ അഭിഭാഷകൻ വാദിച്ചത്, സിറിയയിലെ ഭീകര സാഹചര്യങ്ങൾ അവരെ മാനസികമായി തകർത്തിരിക്കുന്നുവെന്നും PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ബാധിച്ചിട്ടുണ്ടെന്നുമാണ്. എന്നിട്ടും ജഡ്ജി ജാമ്യം നിരസിച്ചു. ജൂലൈ വരെ കസ്റ്റഡിയിൽ തുടരും.
ഇനിയും ക്യാമ്പിൽ
ഐഎസുമായി ബന്ധമുള്ള ആരെങ്കിലും തിരിച്ചു വരുന്നവർ “നിയമത്തിന്റെ പൂർണ ശക്തി അനുഭവിക്കേണ്ടി വരും” എന്നാണ് ഓസ്ട്രേലിയൻ സർക്കാർ വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന നിലപാട്.
എന്നാൽ ഇപ്പോഴും ഏഴ് ഓസ്ട്രേലിയൻ സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ ഏകദേശം 21 പേർ വടക്കുകിഴക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിയുകയാണ്. ഇപ്പോൾ മടങ്ങിയവർ നേരിടുന്ന കേസുകളുടെ ഗതി, ക്യാമ്പിൽ ബാക്കിയുള്ളവരുടെ തീരുമാനത്തെ നേരിട്ട് സ്വാധീനിക്കും. കടുത്ത ശിക്ഷ വന്നാൽ മടങ്ങാൻ ആരും തയാറാകില്ല.
അവരുടെ ക്യാമ്പ് ജീവിതം ഇനിയും നീളാനാണ് സാധ്യത. ഓസ്ട്രേലിയ ഇന്നു കൈക്കൊള്ളുന്ന തീരുമാനം, ആ 21 പേരുടെ ഭാവി കൂടി നിർണയിക്കുന്നതാണ്. ഈ കേസ് വെറുമൊരു ക്രിമിനൽ വിചാരണ മാത്രമല്ല, ഒരു രാജ്യംതന്നെ അഭിമുഖീകരിക്കുന്ന സങ്കീർണമായ ധാർമിക പ്രശ്നമായി മാറിയിരിക്കുന്നു.
International
മെൽബൺ: സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയ ഐഎസ് ബന്ധമുള്ള രണ്ടു സ്ത്രീകൾക്കെതിരേ അടിമത്തക്കുറ്റം ചുമത്തി.
കൗസർ അഹമ്മദ് (54), ഇവരുടെ മകൾ സൈനബ് അഹമ്മദ് (31) എന്നിവർ സിറിയയിൽവച്ച് ഒരു സ്ത്രീയെ അടിമവേലയ്ക്ക് ഉപയോഗിച്ചിരുന്നതായാണു കണ്ടെത്തിയത്. മ
നുഷ്യരാശിക്കെതിരായ കുറ്റങ്ങളാണ് ഇവർ നേരിടുന്നത്. കുറ്റം തെളിഞ്ഞാൽ 25 വർഷം തടവുശിക്ഷ ലഭിക്കാം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേരാൻ 2014ൽ സിറിയയിൽ പോയ ഇവർ അടക്കം നാലു സ്ത്രീകളും ഒന്പതു കുട്ടികളുമാണ് വ്യാഴാഴ്ച ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയത്.
തിരിച്ചുവരുന്നവർ അറസ്റ്റും അന്വേഷണവും നേരിടേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പു നല്കിയിരുന്നു. മടങ്ങിയെത്തിയ ജനായി സഫർ എന്ന മുപ്പത്തിരണ്ടുകാരിയെയും ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരേ ഭീകരവാദ കുറ്റങ്ങൾ ചുമത്തി.
International
ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.
പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
International
ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹൊൽ ക്യാന്പിൽ പാർപ്പിച്ചിരുന്ന വിദേശികളായ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ ക്യാന്പിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്.
പിടിയിലായതോ കൊല്ലപ്പെട്ടതോ ആയ വിദേശ ഐഎസ് ഭീകരരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടെ 6300 ഓളം പേരാണു രക്ഷപ്പെട്ടത്. രാത്രിയുടെ മറവിൽ ആയുധധാരികളായ പുരുഷന്മാർ വാഹനങ്ങളിലെത്തി സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഹാസാകെ പ്രവിശ്യയിൽപ്പെട്ട മരുഭൂമിയിലാണ് ഐഎസ് ഭീകരരുടെ ബന്ധുക്കളെ പാർപ്പിച്ചിരിക്കുന്ന സിറിയയിലെ ഏറ്റവും വലിയ ക്യാന്പായ അൽ-ഹൊൽ സ്ഥിതിചെയ്യുന്നത്. ജനുവരി 20ന് കുർദ് സൈന്യം പിന്മാറുകയും സിറിയൻ സൈന്യത്തിൽനിന്ന് സമ്മർദമേറുകയും ചെയ്തതോടെയാണ് ഭീകരകുടുംബങ്ങൾ ക്യാന്പ് വിട്ടുപോയത്.
ക്യാന്പിലാകെ 15,000 സിറിയക്കാരും 3000 ഇറാക്കികളുമുൾപ്പെടെ 24,000 പേരെയാണു പാർപ്പിച്ചിരുന്നത്. അനക്സ് എന്നപേരിലുള്ള അതീവസുരക്ഷയുള്ള ഭാഗത്തായിരുന്നു 40 രാജ്യങ്ങളിൽനിന്നുള്ള 6300 സ്ത്രീകളും കുട്ടികളും കഴിഞ്ഞിരുന്നത്. റഷ്യ, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും. വിദേശികൾക്കായുള്ള ക്യാന്പിലെ 80 ശതമാനം അന്തേവാസികളും രക്ഷപ്പെട്ടിരിക്കാമെന്നാണ് സിറിയൻ വിദഗ്ധനായ ആർതർ ഖ്വസ്നായിയുടെ അനുമാനം.
International
ഡമാസ്കസ്: സിറിയയിലെ ആലപ്പോയിൽ സിറിയൻ സേനയും കുർദ് വംശജർ നേതൃത്വം നല്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും (എസ്ഡിഎഫ്) തമ്മിൽ വൻ ഏറ്റുമുട്ടൽ. രണ്ടു ദിവസത്തെ പോരാട്ടത്തിൽ ഒന്പതു മുതൽ 11 പേർ വരെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ആലപ്പോയിലെ കുർദ് ഭൂരിപക്ഷ പ്രദേശങ്ങളായ ഷെയ്ഖ് മഖ്സൂദും അഷ്റഫിയായും യുദ്ധമേഖലകളായി സിറിയൻ സേന പ്രഖ്യാപിച്ചു. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. പ്രദേശവാസികൾ കൈയിൽകിട്ടിയതെല്ലാമെടുത്ത് ഓടിപ്പോവുകയാണ്.
കുർദ് പ്രദേശങ്ങളെ ലക്ഷ്യമിട്ട് സിറിയൻ സേന ഷെല്ലാക്രമണം ആരംഭിച്ചു. മരിച്ചവരിലും പരിക്കേറ്റവരിലും വനിതകളും കുട്ടികളും ഉൾപ്പെടുന്നു. ആലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ നേരത്തേക്ക് അടച്ചതായി ഇന്നലെ അറിയിച്ചു.
സിറിയയിലെ അഹമ്മദ് അൽ ഷാര ഭരണകൂടവും കുർദുകളും തമ്മിൽ 2025 മാർച്ചിലുണ്ടാക്കിയ ഉടന്പടി സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിനു കാരണം. എസ്ഡിഎഫിനെ സിറിയൻ സേനയിൽ ലയിപ്പിക്കാനും പ്രസിഡന്റ് അൽ ഷാരയുടെ നേതൃത്വത്തിൽ സിറിയയിൽ ഏകീകൃത ഭരണകൂടം സ്ഥാപിക്കാനുമാണ് കരാറുണ്ടാക്കിയത്.
International
വാഷിംഗ്ടൺ ഡിസി: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. ഒരാഴ്ച മുന്പ് സിറിയയിലുണ്ടായ ഐഎസ് ആക്രമണത്തിൽ രണ്ട് ഭടന്മാരടക്കം മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു ഇത്.
സൈനിക നടപടിക്ക് സിറിയയിലെ അൽ ഷാര ഭരണകൂടത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഐഎസിന്റെ ശക്തികേന്ദ്രങ്ങളിൽ അതിശക്തമായ ആക്രമണമാണു നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് സെൻട്രൽ സിറിയയിലെ 70 കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സേന പറഞ്ഞു. ജോർദാനിൽനിന്നുള്ള യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. നൂറിലധികം ആയുധങ്ങളാണ് ഐഎസിനെതിരേ പ്രയോഗിച്ചത്.
ദെയിർ എസ് സോർ പ്രവിശ്യയിൽ അഞ്ച് ഐഎസ് ഭീകരവാദികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കൻ ആക്രമണം യുദ്ധാരംഭമല്ലെന്നും പ്രതികാരനടപടി മാത്രമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
ഈ മാസം 13ന് സിറിയയിലെ പാൾമിറയിൽ ഐഎസ് ഭീകരൻ നടത്തിയ വെടിവയ്പിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ ദ്വിഭാഷിയുമാണ് കൊല്ലപ്പെട്ടത്. ഐഎസിനോടു പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് അന്നേ പ്രഖ്യാപിച്ചിരുന്നു.
International
ഡമാസ്കസ്: യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ആക്രമണ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സിറിയയിൽ കഴിഞ്ഞയാഴ്ച യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ശനിയാഴ്ച മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.
മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഐഎസ് ഭീകരനാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് തിരിച്ചടിയായാണ് യുഎസിന്റെ വ്യോമാക്രമണം.
International
ഡമാസ്കസ്: തെക്കൻ സിറിയയിലെ ഗ്രാമത്തിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.
ബെയ്ത് ജിൻ ഗ്രാമത്തിൽ ജമാ ഇസ്ലാമിയ എന്ന ഭീകര സംഘടനാംഗങ്ങൾക്കായി ഇസ്രേലി സേന റെയ്ഡ് നടത്തവേ വെടിവയ്പ് ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ അഞ്ച് ഇസ്രേലി ഭടന്മാർക്കു പരിക്കേറ്റു.
വെടിവയ്പിനു പിന്നാലെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. കുറച്ചു തീവ്രവാദികൾ സംഭവത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ അറിയിപ്പ്. പരിക്കേറ്റ അഞ്ചു സൈനികരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
International
ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ ആലപ്പോയിലെ ബ്രാഡ് ഗ്രാമത്തിൽ ഐഎസ് ആക്രമണത്തിൽ തകർക്കപ്പെട്ട പുരാതന മാറോണൈറ്റ് തീർഥാടനകേന്ദ്രമായ സെന്റ് മാറോൻ പള്ളിയുടെ ശേഷിപ്പുകൾക്കു സമീപം വിശുദ്ധ കുർബാന അർപ്പിച്ചു. ചരിത്രമുറങ്ങുന്ന ഈ തീർഥാലയത്തിൽ 15 വർഷത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഘാൻഡി മഹാന്ന കാർമികത്വം വഹിച്ചു.
പുരാതന ക്രൈസ്തവകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാറോണൈറ്റ് സ്കൗട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീർഥയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഐഎസ് ഭീകരരുടെ അധിനിവേശത്തിലും തുടർന്നുണ്ടായ യുദ്ധത്തിലും ഭാഗികമായി കേടുപാടുകൾ സംഭവിച്ച സന്യാസി തൗഫിക് അജിബിന്റെ വസതിയായിരുന്ന ഗുഹാ ചാപ്പലും സമീപത്തുള്ള സെന്റ് സിമിയോൺ ദ സ്റ്റൈലൈറ്റ് പള്ളിയുടെ അവശിഷ്ടങ്ങളും സംഘം സന്ദർശിച്ചു.
സിറിയൻ സൈന്യത്തിന്റെ സുരക്ഷാ അകന്പടിയോടെയായിരുന്നു തീർഥയാത്ര. സിറിയയിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിലും തുടർന്ന് ഇവർക്കെതിരായ യുദ്ധത്തിലുമായി സെന്റ് മാറോൻ തീർഥാടനകേന്ദ്രമുൾപ്പെടെ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. നൂറുകണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർ ഭവനരഹിതരാക്കപ്പെടുകയും ചെയ്ത