International
ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹൊൽ ക്യാന്പിൽ പാർപ്പിച്ചിരുന്ന വിദേശികളായ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ ക്യാന്പിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്.
പിടിയിലായതോ കൊല്ലപ്പെട്ടതോ ആയ വിദേശ ഐഎസ് ഭീകരരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടെ 6300 ഓളം പേരാണു രക്ഷപ്പെട്ടത്. രാത്രിയുടെ മറവിൽ ആയുധധാരികളായ പുരുഷന്മാർ വാഹനങ്ങളിലെത്തി സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഹാസാകെ പ്രവിശ്യയിൽപ്പെട്ട മരുഭൂമിയിലാണ് ഐഎസ് ഭീകരരുടെ ബന്ധുക്കളെ പാർപ്പിച്ചിരിക്കുന്ന സിറിയയിലെ ഏറ്റവും വലിയ ക്യാന്പായ അൽ-ഹൊൽ സ്ഥിതിചെയ്യുന്നത്. ജനുവരി 20ന് കുർദ് സൈന്യം പിന്മാറുകയും സിറിയൻ സൈന്യത്തിൽനിന്ന് സമ്മർദമേറുകയും ചെയ്തതോടെയാണ് ഭീകരകുടുംബങ്ങൾ ക്യാന്പ് വിട്ടുപോയത്.
ക്യാന്പിലാകെ 15,000 സിറിയക്കാരും 3000 ഇറാക്കികളുമുൾപ്പെടെ 24,000 പേരെയാണു പാർപ്പിച്ചിരുന്നത്. അനക്സ് എന്നപേരിലുള്ള അതീവസുരക്ഷയുള്ള ഭാഗത്തായിരുന്നു 40 രാജ്യങ്ങളിൽനിന്നുള്ള 6300 സ്ത്രീകളും കുട്ടികളും കഴിഞ്ഞിരുന്നത്. റഷ്യ, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും. വിദേശികൾക്കായുള്ള ക്യാന്പിലെ 80 ശതമാനം അന്തേവാസികളും രക്ഷപ്പെട്ടിരിക്കാമെന്നാണ് സിറിയൻ വിദഗ്ധനായ ആർതർ ഖ്വസ്നായിയുടെ അനുമാനം.
International
ഡമാസ്കസ്: സിറിയയിലെ ആലപ്പോയിൽ സിറിയൻ സേനയും കുർദ് വംശജർ നേതൃത്വം നല്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും (എസ്ഡിഎഫ്) തമ്മിൽ വൻ ഏറ്റുമുട്ടൽ. രണ്ടു ദിവസത്തെ പോരാട്ടത്തിൽ ഒന്പതു മുതൽ 11 പേർ വരെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ആലപ്പോയിലെ കുർദ് ഭൂരിപക്ഷ പ്രദേശങ്ങളായ ഷെയ്ഖ് മഖ്സൂദും അഷ്റഫിയായും യുദ്ധമേഖലകളായി സിറിയൻ സേന പ്രഖ്യാപിച്ചു. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. പ്രദേശവാസികൾ കൈയിൽകിട്ടിയതെല്ലാമെടുത്ത് ഓടിപ്പോവുകയാണ്.
കുർദ് പ്രദേശങ്ങളെ ലക്ഷ്യമിട്ട് സിറിയൻ സേന ഷെല്ലാക്രമണം ആരംഭിച്ചു. മരിച്ചവരിലും പരിക്കേറ്റവരിലും വനിതകളും കുട്ടികളും ഉൾപ്പെടുന്നു. ആലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ നേരത്തേക്ക് അടച്ചതായി ഇന്നലെ അറിയിച്ചു.
സിറിയയിലെ അഹമ്മദ് അൽ ഷാര ഭരണകൂടവും കുർദുകളും തമ്മിൽ 2025 മാർച്ചിലുണ്ടാക്കിയ ഉടന്പടി സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിനു കാരണം. എസ്ഡിഎഫിനെ സിറിയൻ സേനയിൽ ലയിപ്പിക്കാനും പ്രസിഡന്റ് അൽ ഷാരയുടെ നേതൃത്വത്തിൽ സിറിയയിൽ ഏകീകൃത ഭരണകൂടം സ്ഥാപിക്കാനുമാണ് കരാറുണ്ടാക്കിയത്.
International
വാഷിംഗ്ടൺ ഡിസി: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. ഒരാഴ്ച മുന്പ് സിറിയയിലുണ്ടായ ഐഎസ് ആക്രമണത്തിൽ രണ്ട് ഭടന്മാരടക്കം മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു ഇത്.
സൈനിക നടപടിക്ക് സിറിയയിലെ അൽ ഷാര ഭരണകൂടത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഐഎസിന്റെ ശക്തികേന്ദ്രങ്ങളിൽ അതിശക്തമായ ആക്രമണമാണു നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് സെൻട്രൽ സിറിയയിലെ 70 കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സേന പറഞ്ഞു. ജോർദാനിൽനിന്നുള്ള യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. നൂറിലധികം ആയുധങ്ങളാണ് ഐഎസിനെതിരേ പ്രയോഗിച്ചത്.
ദെയിർ എസ് സോർ പ്രവിശ്യയിൽ അഞ്ച് ഐഎസ് ഭീകരവാദികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കൻ ആക്രമണം യുദ്ധാരംഭമല്ലെന്നും പ്രതികാരനടപടി മാത്രമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
ഈ മാസം 13ന് സിറിയയിലെ പാൾമിറയിൽ ഐഎസ് ഭീകരൻ നടത്തിയ വെടിവയ്പിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ ദ്വിഭാഷിയുമാണ് കൊല്ലപ്പെട്ടത്. ഐഎസിനോടു പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് അന്നേ പ്രഖ്യാപിച്ചിരുന്നു.
International
ഡമാസ്കസ്: യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ആക്രമണ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സിറിയയിൽ കഴിഞ്ഞയാഴ്ച യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ശനിയാഴ്ച മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.
മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഐഎസ് ഭീകരനാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് തിരിച്ചടിയായാണ് യുഎസിന്റെ വ്യോമാക്രമണം.
International
ഡമാസ്കസ്: തെക്കൻ സിറിയയിലെ ഗ്രാമത്തിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.
ബെയ്ത് ജിൻ ഗ്രാമത്തിൽ ജമാ ഇസ്ലാമിയ എന്ന ഭീകര സംഘടനാംഗങ്ങൾക്കായി ഇസ്രേലി സേന റെയ്ഡ് നടത്തവേ വെടിവയ്പ് ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ അഞ്ച് ഇസ്രേലി ഭടന്മാർക്കു പരിക്കേറ്റു.
വെടിവയ്പിനു പിന്നാലെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. കുറച്ചു തീവ്രവാദികൾ സംഭവത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ അറിയിപ്പ്. പരിക്കേറ്റ അഞ്ചു സൈനികരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
International
ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ ആലപ്പോയിലെ ബ്രാഡ് ഗ്രാമത്തിൽ ഐഎസ് ആക്രമണത്തിൽ തകർക്കപ്പെട്ട പുരാതന മാറോണൈറ്റ് തീർഥാടനകേന്ദ്രമായ സെന്റ് മാറോൻ പള്ളിയുടെ ശേഷിപ്പുകൾക്കു സമീപം വിശുദ്ധ കുർബാന അർപ്പിച്ചു. ചരിത്രമുറങ്ങുന്ന ഈ തീർഥാലയത്തിൽ 15 വർഷത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഘാൻഡി മഹാന്ന കാർമികത്വം വഹിച്ചു.
പുരാതന ക്രൈസ്തവകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാറോണൈറ്റ് സ്കൗട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീർഥയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഐഎസ് ഭീകരരുടെ അധിനിവേശത്തിലും തുടർന്നുണ്ടായ യുദ്ധത്തിലും ഭാഗികമായി കേടുപാടുകൾ സംഭവിച്ച സന്യാസി തൗഫിക് അജിബിന്റെ വസതിയായിരുന്ന ഗുഹാ ചാപ്പലും സമീപത്തുള്ള സെന്റ് സിമിയോൺ ദ സ്റ്റൈലൈറ്റ് പള്ളിയുടെ അവശിഷ്ടങ്ങളും സംഘം സന്ദർശിച്ചു.
സിറിയൻ സൈന്യത്തിന്റെ സുരക്ഷാ അകന്പടിയോടെയായിരുന്നു തീർഥയാത്ര. സിറിയയിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിലും തുടർന്ന് ഇവർക്കെതിരായ യുദ്ധത്തിലുമായി സെന്റ് മാറോൻ തീർഥാടനകേന്ദ്രമുൾപ്പെടെ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. നൂറുകണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർ ഭവനരഹിതരാക്കപ്പെടുകയും ചെയ്ത