ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.
പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
Tags : Easter celebrations Syria churches Greek Orthodox