Kerala
കൊച്ചി: സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമിപ്പിച്ച് ലോകമെങ്ങും ഈസ്റ്റർ ആഘോഷം. പള്ളികളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്ന ആഘോഷമാണ് ഈസ്റ്റർ എന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ പറഞ്ഞു.
സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ ദിന തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. സമാധാനമില്ലാത്ത ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നതെന്നും ഗള്‍ഫ് മേഖല യുദ്ധത്തിന്റെ മുനമ്പായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്‍ഥതയുടെ മതിലുകള്‍ പണിയാന്‍ മനുഷ്യന് നടത്തുന്ന ശ്രമത്തിന്റെ പരിണിത ഫലമാണ് കലാപങ്ങള്‍ക്ക് കാരണം. എവിടെയാണോ സ്വാര്‍ഥത പരാജയപ്പെടുന്നത് അവിടെയാണ് സ്വര്‍ഗരാജ്യമെന്നും മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പ്രാര്‍ഥനാച്ചടങ്ങുകളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ . തോമസ് ജെ നെറ്റോ ഈസ്റ്റര്‍ സന്ദേശം നല്കി. യുദ്ധഭീതിയില്‍ നിന്നും അതിവേഗം ലോകം മുക്തി നേടാന്‍ പ്രാര്‍ഥിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള മലയാളി സഹോദരങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ നേതൃത്വം നൽകി.
International
ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.
പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
Kerala
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ നിയമനിർമാണം നടത്തുകയും ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽഎംഎസ് കോന്പൗണ്ടിൽനിന്നും ആരംഭിച്ച ക്രൈസ്തവ മഹാറാലി സെക്രട്ടേറിയറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ് റവ. ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.
കെസിസി വൈസ് പ്രസിഡന്റ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ, എൻസിസിഐ ദളിത് ഡെസ്ക് സെക്രട്ടറി റവ. ചാൾസ് സുന്ദർരാജ്, റവ.ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ, സെക്രട്ടറി റവ.ഡോ. എൽ.ടി. പവിത്ര സിംഗ്, റവ. സനൽരാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ ടി.ഇ. സ്റ്റീഫൻസണ്‍, ഫാ. ഏബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്ക്കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.
District News
തിരുമുടിക്കുന്ന് പള്ളി
കൊരട്ടി : തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഒരുക്കമായ നൊവേനക്ക് തുടക്കമായി. തിരുനാൾ വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ ഉണ്ടായിരിക്കും.
7, 8 തിയതികളിലാണ് തിരുനാൾ. കൊടിയേറ്റ് ദിനമായ ആറിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകിട്ട് 5.30ന് വികാരി റവ.ഡോ. പോൾ മൂഞ്ഞേലി തിരുനാള്‍ കൊടിയേറ്റ് നിർവഹിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഏഴിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നിത്യസഹായ മാതാവിന്റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, തുടർന്ന് പള്ളിയില്‍നിന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍.
വൈകിട്ട് അഞ്ചിന് ഫാ. അഖിൽ അപ്പാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ദേവസി തയ്യിൽ വചനസന്ദേശം നൽകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കുന്ന എട്ടിന് രാവിലെ 6.45നും ഒമ്പതിനും വിശുദ്ധ കുര്‍ബാന. വൈകിട്ട് 5.30ന് ഫാ.അമൽ മാളിയേക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. മംഗലപ്പുഴ സെമിനാരി റെക്ടർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പ്രസംഗിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
ഒമ്പതിന് വെെകീട്ട് ഏഴിന് ചലച്ചിത്ര പിന്നണി ഗായകൻ ശ്രീരാഗ് ഭരതനും സംഘവും നയിക്കുന്ന ബീറ്റ്സ് ഓഫ് തൃശൂരിന്റെ ഗാനമേള.
പേരാമ്പ്ര പള്ളി
കൊടകര: പേരാമ്പ്ര സെന്റ്് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന, പ്രവാസി സംഗമം എന്നിവയുണ്ടായി. ഇന്നും നാളേയുമായാണ് തിരുനാളാഘോഷങ്ങള്‍. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 12ന്് 24 സെറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണങ്ങള്‍ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ പള്ളിയില്‍ സമാപനം.
നാളെ രാവിലെ പത്തിന് രൂപതയിലെ എട്ടു നവവൈദികരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വൈകീട്ട് ഏഴിന് പ്രദക്ഷിണം, പള്ളിയില്‍ സമാപിക്കല്‍, തുടര്‍ന്ന് മാനത്ത് വര്‍ണമഴ. രാത്രി എട്ടിന് ഗായിക അമൃത സുരേഷ് നയിക്കുന്ന മ്യൂസിക് മെഗാഷോ നടക്കും. 31 ന് ടൗണ്‍ അമ്പ് , രാത്രി 11ന് ടൗണ്‍ അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കല്‍ എന്നിവ ഉണ്ടാകും.
Kerala
കോട്ടയം: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രൈസ്തവ സമൂഹം ക്രിസ്മസ് തിരുകർമങ്ങൾ ആഘോഷിച്ചു. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്.
ബുധനാഴ്ച വൈകുന്നേരം മുതൽ തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സമയക്രമീകരണങ്ങൾ വ്യത്യസ്തമായിരുന്നു. പ്രത്യേക പ്രാർഥനയും ദിവ്യബലിയും തീ ജ്വാല ശുശ്രൂഷയും പ്രദക്ഷിണവുമെല്ലാം തിരുക്കർമങ്ങളുടെ ഭാഗമായി നടന്നു.
സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബുധനാഴ്ച വൈകുന്നേരം ഏഴിന് ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരുന്നു. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളും ഉണ്ടായിരുന്നു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരുന്നു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.
ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് റാലികൾ, പപ്പാമാരുടെ സംഗമം, സമ്മേളനങ്ങൾ, കരോൾ സർവീസുകൾ എന്നിവയും വിവിധയിടങ്ങളിൽ നടക്കും. വിവിധ ക്രൈസ്തവ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രധാന ടൗണുകളിൽ ക്രിസ്മസ് ആഘോഷം.
ക്രിസ്മസ് തലേന്ന് വിപണികളും ഏറെ സജീവമായിരുന്നു. മത്സ്യം, മാസം, പച്ചക്കറി വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. കേക്ക് തന്നെയാണ് വിപണിയിലെ താരം. വ്യത്യസ്തതകളുമായി കേക്ക് വിപണി സജീവമാണ്.