Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനുള്ള കണക്കുകൾ വിവാദത്തിലായിരിക്കേ ഇതുമായി ബന്ധപ്പെട്ട വരവ് -ചെലവ് കണക്കുകൾ അന്തിമമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച സ്പോണ്‍സർഷിപ്പ് തുക മൂന്ന് കോടി രൂപയാണ്. ഇതിൽ ധനലക്ഷ്മി ബാങ്ക് ജിഎസ്ടി ഒഴികെ രണ്ട് കോടി രൂപയും കേരള ബാങ്ക് ജിഎസ്ടി ഉൾപ്പെടുത്തി ഒരു കോടി രൂപയും നൽകിയെന്നാണ് പറയപ്പെടുന്നത്.
ഇതിനു പുറമെ, അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കുമൊപ്പവും നിൽക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ജയകുമാർ പറഞ്ഞു. കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ശ്രമം നടക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തന്റെ ഭരണകാലത്ത് സ്വർണപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു.
"ദേവസ്വം ബോർഡിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. സ്വർണപാളികളുടെ ഭാരം പണിക്ക് ശേഷം കൂടുകയാണ് ചെയ്തത്. മാത്രമല്ല സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ല.'-പ്രശാന്ത് വ്യക്തമാക്കി.
എന്നാൽ, സ്പെഷ്യൽ കമ്മീഷ്ണറെ മുൻകൂട്ടി അറിയിക്കുന്നതിൽ പിഴവുണ്ടായിരുന്നുവെന്നും അതിന് ഹൈക്കോടതിയിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. അതിന്റെ വൈരാഗ്യത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് പോറ്റിക്ക് കുരുക്കായതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.
രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടില്ല. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.
മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്.
മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്.
തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്ക്കാന് കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെുത്തിയിരിക്കുന്നത്.
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്ത പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭക്തരെ ഒരു തരത്തിലുമുള്ള ചൂഷണത്തിന് വിധേയമാക്കുന്ന സാഹചര്യവും ശബരിമലയില്‍ ഉണ്ടാകില്ല.
അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് ഫെബ്രുവരി ആറിന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
Kerala
പത്തനംതിട്ട: ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ തിരക്കുള്ള ദിവസങ്ങളിൽ പോലും സുഖദർശനം ഉറപ്പാക്കാൻ സാധിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാൽ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പോലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദർശനം ഉറപ്പാക്കിയെന്നും ജയകുമാർ പറഞ്ഞു.
"40 ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ ഭക്തർ വന്നുപോയി. 332.77 കോടി രൂപ യാണ് ശബരിമലയിൽ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞസീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാൾ കൂടുതലാണിത്. ഭക്തരുടെ വർധിച്ച വിശ്വാസമാണിതിൽ പ്രതിഫലിക്കുന്നത്.'-ജയകുമാർ പറഞ്ഞു.
സദ്യ ഉൾപ്പെടുത്തി അന്നദാനത്തിൽ ചെറിയ ഭേദഗതികൾ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാൻ വരുന്ന ഭക്തർക്കു രുചികരമായ ഭക്ഷണം നൽകുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നിൽ.
പരാതികൾ അപ്പേപ്പോൾ പരിഹരിക്കുന്ന നിലപാടാണ് ബോർഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേർ വരുന്ന സ്ഥലത്ത് പരാതികൾ സ്വഭാവികമാണ്.
കോടതിയുടെ സമയോചിത നിർദേശങ്ങൾ പൂർണമായി പാലിച്ചുപോകുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. നിർദേശങ്ങൾ അപ്പപ്പോൾ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അരവണ പ്രസാദം ആദ്യം മുപ്പതും നാൽപതും നൽകിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതിൽ ഭക്തർക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച നട അടയ്ക്കുമ്പോൾ മുതൽ അരവണയുടെ ഉൽപാദനത്തിൽ വർധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോൾ 12 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടർന്നാൽ ശേഷിക്കുന്ന കാലയളവിൽ പ്രശ്നമുണ്ടാകില്ല.
കൂടുതൽ വേണ്ടവർക്ക് ജനുവരി 20ന് ശേഷം തപാൽമാർഗം അയക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിക്കും. ഡിസംബർ 29ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തിൽ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്.
29ന് തിരുവനന്തപുരത്ത് വനം മന്ത്രിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്നങ്ങൾ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
Kerala
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും മെംബറായും നിയമിക്കപ്പെട്ട റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ജയകുമാറിനെ അയോഗ്യൻ എന്നു പ്രഖ്യാപിക്കാനുള്ള ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് ഫയൽ ചെയ്ത കേസിൽ എതിർകക്ഷികളായ കെ.ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് സെക്രട്ടറി എന്നിവർക്ക് 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ ജില്ലാ കോടതി നോട്ടീസ് അയച്ച് ഉത്തരവായി.
തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാർ നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്നു പ്രഖ്യാപിക്കാനാണ് ഡോ ബി. അശോക് ഹർജി ബോധിപ്പിച്ചത്. ആ വകുപ്പ് പ്രകാരം സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു പദവിയോ?
കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ എംജി) എന്ന സ്ഥാപനത്തിൽ ഡയറക്ടർ ആയി കേരള സർക്കാർ നിയമിച്ച വ്യക്തിയാണ്. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തപ്പോഴും തുടർന്ന് ഇപ്പോഴും കെ.ജയകുമാർ സർക്കാർ പദവി വഹിച്ചു ശമ്പളം പറ്റുന്ന തെളിവുകൾ നിരത്തിയാണ് ഹർജി ഫയൽ ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയംഭരണാവകാശമുള്ള (ഓട്ടോണമി) സ്ഥാപനമായി വ്യവസ്ഥ ചെയ്ത് അത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. നിയമത്തിലെ ഏഴാം വകുപ്പിൽ ദേവസ്വം ബോർഡ് അംഗങ്ങളാകുന്നവർക്കുള്ള വിവിധ അയോഗ്യതകൾ വിവരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്. നിയമസഭയിലെ ഹിന്ദുമത വിശ്വാസികളായ എംഎൽഎ മാർ ദേവസ്വം അംഗങ്ങളെ തെരഞ്ഞെടുത്തു വന്നിരുന്ന ചട്ടം ഭേദഗതി ചെയ്ത് ഹിന്ദുമത വിശ്വാസികളായ മന്ത്രിമാർ തെരഞ്ഞെടുക്കുന്ന നിലയിലേക്കു മാറ്റിയിരുന്നു.
മന്ത്രിസഭയിലെ ന്യൂനപക്ഷം മന്ത്രിമാരിലേക്ക് ആ അവകാശം എത്തിച്ചേർന്നു. ദേവസ്വം ബോർഡിന്റെ സ്വതന്ത്ര സ്വയം ഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണ് നിയമത്തിൽ അയോഗ്യത പറയുന്ന വ്യക്തിയെ നിയമിച്ചതിലൂടെ സംഭവിച്ചത്. ഹർജികക്ഷിക്കു വേണ്ടി അഡ്വ ബോറിസ് പോൾ, അഡ്വ സാജൻ സേവ്യർ എന്നിവർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരായി.
നിയമക്കുരുക്ക്
ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനത്തിനെതിരേ ഒരു സർക്കാർ ഉദ്യോഗസ്ഥൻതന്നെ രംഗത്തുവന്നിരിക്കുന്നുവെന്നാണ് വിചിത്രം. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ബി. അശോകാണ് ഹർജിക്കാരൻ. പ്രതിപക്ഷം പോലും ശ്ലാഘിച്ച ഒരു നിയമനത്തിനെതിരേയാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഹർജി കൊടുത്തത്.
ചട്ടലംഘനമില്ലെന്നു ജയകുമാർ
അതേസമയം, നിയമനത്തിൽ ചട്ടലംഘനമില്ലെന്നാണ് കെ. ജയകുമാർ മാധ്യമങ്ങളോടു പറഞ്ഞത്. താൻ രണ്ടു പദവിയിൽനിന്നു വേതനം കൈപ്പറ്റുന്നില്ല. ഐഎംജി ചുമതല പകരക്കാരൻ വരുന്നതു മാത്രമേ വഹിക്കുകയുള്ളൂ. ആ പദവി ഉടൻ ഒഴിയും. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
ചാത്തന്നൂർ: തിരുവിതാംകൂർ ദേവസം ബോർഡിൽ ആദ്യമായി അഴിമതി ആരോപണം ഉയർന്നത് ദേവസ്വം ബോർഡ് അംഗമായിരുന്ന മുൻ എംഎൽഎ അഡ്വ. ആർ.ഗോവിന്ദനെതിരേയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വിശ്വസ്തനായ പോരാളിയായിരുന്ന ആർ.ഗോവിന്ദന് ദേവസ്വം ബോർഡ് അംഗത്വം അന്ന് രാജിവയ്ക്കേണ്ടിയും വന്നു. 1957 ലെ നിയമസഭയിൽ കുന്നത്തൂർ ദ്വയാംഗമണ്ഡലത്തിൽ നിന്നും വിജയിച്ച അഡ്വ. ആർ. ഗോവിന്ദൻ വിമോചന സമരകാലത്ത് ഏറെ ശ്രദ്ധേയനായിരുന്നു.
ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭയിൽ. അഡ്വ. ആർ.ഗോവിന്ദനെ കൂറുമാറ്റാൻ പ്രതിപക്ഷം പതിനെട്ടടവും പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ അചഞ്ചലമായ പാർട്ടിക്കൂറ് പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു. പാർട്ടിയിൽ ഉറച്ചുനിന്നു.
ചാത്തന്നൂർ സ്വദേശിയായ അദ്ദേഹത്തെ 1967 ലെ ഐക്യമുന്നണി മന്ത്രിസഭാ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയോഗിച്ചു. ഒരു വർഷം കഴിയും മുമ്പേ അഴിമതി ആരോപണം ഉയർന്നു. പ്രശ്നം വഷളാകും മുമ്പേ പാർട്ടി നേതൃത്വം ഇടപെട്ട് അംഗത്വം രാജിവയ്പിക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരുമൊത്ത് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെത്തി ധനസമ്പാദനം നടത്തി എന്നതായിരുന്നു അന്നത്തെ ആരോപണം.
Kerala
കൊച്ചി: ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങൾ പാളിയതിലും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിൽ ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമർശിച്ചു.
വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സോണായി തിരിക്കണമെന്നും ഇവിടെ എത്ര പേരെ ഉൾകൊള്ളാൻ പറ്റുമെന്ന ശാസ്ത്രീയമായ കണക്ക് വേണം. അത് അനുസരിച്ച് മാത്രമേ ഭക്തരെ കയറ്റിവിടാൻ സാധിക്കുവെന്നും കോടതി പറഞ്ഞു.
തോന്നും പടി ഭക്തരെ കയറ്റിവിടുന്നത് ശരിയല്ല. തിരക്ക് പോലീസിനുമാത്രം നിയന്ത്രിക്കാനാകില്ല. ഇതിന് ഒരു വിദഗ്ധ സംഘം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഭക്തർ മണിക്കൂറുകൾ കാത്തുനിൽക്കുന്നത് തെറ്റായ സമീപനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.55ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്ക് കടത്തിവിട്ട ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദർശനത്തിനായി നടപ്പന്തലിൽ കാത്തിരുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ചുമതലയേറ്റു. അംഗമായി മുൻ മന്ത്രി കെ. രാജുവും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വർഷത്തേക്കാണ് കാലാവധി.
ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി നൽകിയിരിക്കുന്നത്. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനം ഒഴിവാക്കി. മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ സമിതി അധികാരമേൽക്കുന്നത്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ. ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും.
ബോർഡ് മെമ്പറായി കെ. രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.
സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സർക്കാർ ജയകുമാറിനെ പുതിയ പ്രസിഡന്റായി നിയമിക്കുന്നത്.
ശബരിമലയിലെ സ്പെഷല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
Kerala
തിരുവനന്തപുരം: കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് വിവരം.
മുൻ ചീഫ് സെക്രട്ടറിയാണ് കെ. ജയകുമാർ ഐഎഎസ്. ഇന്നുചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. കെ. ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ സുപ്രധാന നീക്കം.
ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതിൽ സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നും സിപിഎം നേതാക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടി. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക തീരുമാനം.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് കാലാവധി നീട്ടി നൽകുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഉടൻ സർക്കാർ പുറത്തിറക്കും.
അതേസമയം സ്വർണക്കൊള്ളയിൽ തെളിവെടുപ്പ് പൂർത്തിയാക്കി ഉണ്ണിക്കൃഷ്ണൻപോറ്റിയെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കാന്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് തുടര്‍ നടപടികളുമായി ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും മുന്നോട്ട് പോകുന്നതിനിടെയാണ് നിലവിലെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്.
ദ്വാരപാലക പീഠം കാണാനില്ല എന്ന വ്യാജ ആരോപണവുമായി ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന് പോറ്റി രംഗത്ത് വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് തന്നെ ദ്വാരപാലക പീഠങ്ങള്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. ഇത് ഗൗരവമുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ടതും നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കേണ്ടതുമാണ്.
ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആണ് പ്രാഥമിക അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശക്തമായ അന്വേഷണം നടത്തി വരികയാണ്.
ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന പോലീസ് മേധാവിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ പരാതിയും നല്കി.
Kerala
തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തകിൽ വിദ്വാൻ മധുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ദേവസ്വം ബോര്‍ഡ് സിഐടിയു യൂണിയന് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഉള്ളൂര്‍ ഗ്രൂപ്പ് സെക്രട്ടറിയാണ് മധു.
സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ തിരിച്ചെടുത്തത്.
ഉള്ളൂര്‍ ഗ്രൂപ്പില്‍ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മധു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുനര്‍ നിയമനത്തിന് തടസം നില്‍ക്കുന്നത് ബോര്‍ഡ് പ്രസിഡന്റിന്റെ പി എ ആണെന്നായിരുന്നു മധുവിന്റെ ആരോപണം.
ഗുളികകൾ കഴിച്ച് വന്ന ശേഷമായിരുന്നു മധു കൈ ഞരമ്പ് മുറിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.