Movies
ഏറെ ഇഷ്ടപ്പെടുന്ന കമൽഹാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഉര്‍വശിയുടെ മകളും നടിയുമായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. കുഞ്ഞായിരിക്കുമ്പോൾ താൻ വാശിപ്പിടിച്ച് കരഞ്ഞിരുന്ന സമയത്ത് തന്നെ എടുത്തുകൊണ്ട് നടന്നയാളാണ് കമൽഹാസനെന്നും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ ലഭിച്ച സമയത്തിന് എന്നും നന്ദിയുള്ളവളായിരിക്കുമെന്നും തേജാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഉർവശിക്കൊപ്പം ചെന്നൈയിലെ കമൽഹാസന്റെ ഓഫീസിലായിരുന്നു ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
വൈകാരിക കുറിപ്പോടെയാണ് തേജലക്ഷ്മി ഉർവശിക്കും കമൽഹാസനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.
വർഷം 2025, സൈമ അവാർഡ്സ് (SIIMA Awards). ഞാൻ എന്റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമൽ സാറും. അമ്മയ്ക്കും സ്റ്റേജിൽ കയറേണ്ട തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ മറന്നുപോയി.
ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു ഹായ് പറയുമെന്ന് മനസിൽ കണക്കുകൂട്ടുകയുമായിരുന്നു.
സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകൾ കാരണം പരിപാടിയിൽ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാൻ ശരിക്കും കരഞ്ഞുപോയി.
അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു. എനിക്കിപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’.
അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കാണാം’. ആ നിമിഷം മുതൽ, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ‘ ആ ഒരു ദിവസം’വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.
ഒടുവിൽ ആ ദിവസം വന്നെത്തി!! എന്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകൾ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു. എല്ലാത്തിനുമുപരി, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി.
ശരിയായ സമയമാകുമ്പോൾ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂർത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ’. തേജാലക്ഷ്മി കുറിച്ചു.
Kerala
കൊച്ചി: ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്.
ശ്രീനിയേട്ടന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു.
ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.
Movies
റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തുന്നത് തേജാ ലക്ഷ്മി. ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ്.
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാഞ്ചിമാല എന്ന ചിത്രത്തിന്റെ പ്രാധാന്യം വർധിക്കുന്നു.
അജു വർഗീസ്, സിദ്ദീഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശനാട് കനകം, ശോഭാ മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കഥ - ഭാനു ഭാസ്ക്കർ. ഗാനങ്ങൾ - റഫീഖ് അഹമ്മദ്. സംഗീതം - ബിജിപാൽ, രമേഷ് നാരായണൻ, ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - രാജീവ് കോവിലകം. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ. സ്റ്റിൽസ് - അജേഷ്, കോഡയറക്ടർ - ഷിബു ഗംഗാധരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹാരിസൺ. ഡിസൈൻ പ്രമേഷ്പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.
ജനുവരി പതിനാലിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, കൊല്ലം, തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോൾഡൻ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് അതിസുന്ദരിയായാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയെത്തിയത്.
സ്പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. തേജലക്ഷ്മിയുടെ ബോൾഡ്നെസിനെയും ആരാധകർ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമർശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ലെന്നാണ് കമന്റുകൾ.
സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് കുഞ്ഞാറ്റ്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’.
Movies
നടി ഉര്‍വശിക്കൊപ്പമുള്ള മനോഹരമായ ചിത്രവുമായി നടി ശോഭന. കൊച്ചി വിമാനത്താവളത്തില്‍വച്ച് ഉര്‍വശിയെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് ശോഭന പങ്കുവച്ചത്. ഉർവശിയുടെ കവിളിൽ ഉമ്മ നൽകുന്നൊരു ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മനോഹരമായൊരു കുറിപ്പും ചിത്രത്തിനൊപ്പം ശോഭന പങ്കുവച്ചു.
‘കൊച്ചിയിലേക്ക് ഇത്രയുമധികം വിമാനയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഉര്‍വശി ജിയെ കണ്ടുമുട്ടാതിരുന്നത് എന്താണെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അവള് ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ്.
എന്റെ നമ്പര്‍ അവളുടെ ഫോണില്‍ എനിക്ക് സേവ് ചെയ്യണമായിരുന്നു. ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരഞ്ഞു. അവൾക്കും അതൊരു വൈകാരിക നിമിഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവള് ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്’, ശോഭന കുറിച്ചു.
Movies
ജോജു ജോർജിനേയും ഉർവശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഫർ സനൽ ഒരുക്കുന്ന ആശ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും തൃക്കാക്കരയിൽ വച്ചു നടന്നു. സിനിമ രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
സഫർ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫർ സനലും ജോജു ജോർജും, രമേശ് ഗിരിജയും ചേർന്നാണ്. ‘പണി’ എന്ന ചിത്രത്തിനുശേഷം ജോജു തിരക്കഥ എഴുതുന്ന സിനിമ കൂടിയാണിത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിൽ ഉർവശി, ജോജു ജോർജ് എന്നിവർക്കൊപ്പം പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം മധു നീലകണ്ഠന് ISC, എഡിറ്റിംഗ് ഷാൻ മുഹമ്മദ്, സംഗീതം മിഥുന് മുകുന്ദന്, സൗണ്ട് ഡിസൈൻ അജയൻ ആദത്, പ്രൊഡക്ഷൻ ഡിസൈൻ വിവേക് കളത്തിൽ, മേക്കപ്പ് ഷമീർ ഷാ, കോസ്റ്റ്യൂം സുജിത് സി.എസ്.
സ്റ്റണ്ട് ദിനേശ് സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് രതീഷ് പിള്ള, അസോസിയേറ്റ്സ് ജിജോ ജോസ്, ഫെബിൻ എം. സണ്ണി, സ്റ്റിൽ അനുപ് ചാക്കോ, പിആർഒ ആതിര ദിൽജിത്ത്, ഡിസൈൻ യെല്ലോടൂത്ത് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കും.