ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം. കേരള ടൂറിസവുമായി സഹകരിച്ച് കൊച്ചിയിലാണ് 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് നിശ അരങ്ങേറിയത്.
തന്റെ 16-ാമത് ഫിലിം ഫെയര്‍ പുരസ്കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. മികച്ച നടന് വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില്‍ പങ്കുവച്ചു. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായും ‘ഭ്രമയുഗ’ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം അഞ്ച് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി . പൃഥ്വിരാജ് - മികച്ച നടന് (ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് -മികച്ച വരികള്‍, ജിതിന് രാജ് -മികച്ച ഗായകന്, കെ.ആര്. ഗോകുല്‍ -മികച്ച നവാഗത നടന്, കെ.എസ്. സുനില്‍ -മികച്ച ഛായാഗ്രഹണം എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്കിന്ധാകാണ്ഡം മികച്ച ചിത്രം -ക്രിട്ടിക്സ്, വിജയാരാഘവന്‍- മികച്ച സഹനടന്‍ ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടി.
മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബിന് മികച്ച നടി-ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അഭിമന്യു എസ്. തിലകന്, മേതില്‍ ദേവിക എന്നിവര്‍ മികച്ച നവാഗതതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഹെർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ ജോസ് മികച്ച സഹനടിയുമായി. വൈക്കം വിജയലക്ഷ്മിയാണു മികച്ച ഗായിക. സുഷിൻ ശ്യാമാണ് മികച്ച സംഗീതസംവിധായകൻ. ജോജു ജോർജ്(പണി), ജിതിൻലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരവും നേടി. ഉള്ളൊഴുക്കിനും ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
തെലുങ്ക് സിനിമാവിഭാഗത്തില്‍ പുഷ്പ 2 ദ റൂള്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടി മികച്ച ചിത്രമായി. അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളി നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല്‍ അഗര്‍വാള്‍ മികച്ച നടി -ക്രിട്ടിക്സ് പുരസ്കാരവും നേടി. തമിഴിൽ എട്ട് പുരസ്കാരങ്ങളുമായി അമരന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവകാര്ത്തികേയന് മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്കുമാര് പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരവും കാര്‍ത്തി മികച്ച സഹനടന്‍ പുരസ്കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്‍വതി തിരുവോത്തും ലബ്ബര്‍ പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.
കന്നഡയില്‍ ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അക്ഷത പാണ്ഡവപുരയാണ് മികച്ച നടി. അന്തരിച്ച നടന് ശ്രീനിവാസനും ശ്രീകുമാരന്‍ തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. തെന്നിന്ത്യൻ താരം ഭാവനയ്ക്ക് സിനി ഐക്കൺ അവാർഡും സമ്മാനിച്ചു.
Tags : Filmfare Awards mammootty urvashi