തിരുവനന്തപുരം: അഴിമതി കേസിൽ സസ്പെൻഷനിലായ കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്തു സന്പാദനമടക്കമുള്ള കാര്യങ്ങൾ പൊലിസിന്റെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷിക്കുമെന്ന് മന്ത്രി എം. ലിജു. നടപടിക്രമം പൂർത്തിയാക്കി ഇതുസംബന്ധിച്ച വിവരം ആഭ്യന്തര വകുപ്പിനു കൈമാറും.
തുടരന്വേഷണത്തിനായി എക്സൈസ്, വിജിലൻസിന്റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എക്സൈസ് കമ്മിഷണർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരേ മുൻകാലങ്ങളിൽ ഉയർന്ന പരാതികളും ആരോപണങ്ങളും വിശദമായി പരിശോധിക്കും. ഇടനിലക്കാരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരേ വിശദ അന്വേഷണവുമുണ്ടാകും.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാന വ്യാപക നടപടി സ്വീകരിക്കും. ഒരു ജില്ലയിൽ മാത്രം ഒതുങ്ങുന്നതല്ല അഴിമതിവിരുദ്ധ പ്രവർത്തനം. അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. എത്ര ഉന്നതരായാലും ഇവർക്കെതിരേ നടപടിയുണ്ടാകും. അഴിമതി കണ്ടെത്താൻ ആധുനിക ഡിജിറ്റൽ സംവിധാനം അടക്കം ഉപയോഗിക്കും.
സംസ്ഥാന തലത്തിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി ലിജു പറഞ്ഞു. കോട്ടയത്തെ നടപടിയിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മന്ത്രിക്കു ലഭിച്ച വാട്സ് ആപ് പരാതി എക്സൈസ് കമ്മിഷണർക്കു കൈമാറിയപ്പോൾ നേരിട്ടായിരുന്നു നടപടി.
ബിജാപ്പുരിലാണെന്നു തെറ്റിദ്ധരിപ്പിച്ച് പരിശോധന
ബിജാപ്പുരിലാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു കോട്ടയത്തെ ബാറുകളിൽ പരിശോധന നടത്തിയത്. വിവരം ചോരാതിരിക്കാൻ ഔദ്യോഗിക വാഹനമുപേക്ഷിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സഞ്ചാരം. ഓണം കഴിഞ്ഞുള്ള ദിവസമായതിനാൽ ബിജാപ്പുരിൽനിന്നുള്ള ചിത്രങ്ങളും പങ്കുവച്ചു.
ഇതാണ് എക്സൈസിലെ അഴിമതിക്കെതിരേയുള്ള നടപടിക്ക് ഓപറേഷൻ ബിജാപ്പുർ എന്ന പേരു നൽകാൻ കാരണമെന്നും എക്സൈസ് കമ്മിഷണർ പറഞ്ഞു.
എക്സൈസ് മന്ത്രി എം. ലിജുവിന് വാട്സ് ആപ് വഴി ലഭിച്ച പരാതിയിലും കമ്മിഷണർക്കു ലഭിച്ച ഫോണ് കോളിനെത്തുടർന്നുമായിരുന്നു പരിശോധന. എക്സൈസ് കമ്മിഷണർ നേരിട്ടു നടത്തിയ പരിശോധനയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.