ന്യൂഡൽഹി: 2026 ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിനു നാളെ ഡൽഹിയിൽ തുടക്കം. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയമാണ് വേദി. 2009ൽ ഹൈദരാബാദ് വേദിയായതിനുശേഷം ബാഡ്മിന്റൺ ലോക പോരാട്ടത്തിനു ഇന്ത്യ വീണ്ടും വേദിയാകുന്നു; അതാകട്ടെ നീണ്ട 17 വർഷങ്ങൾക്കുശേഷം. 23 വരെയാണ് ലോക ചാന്പ്യൻഷിപ്പ്.
പുരുഷ-വനിതാ സിംഗിൾസിൽ 64 വീതം താരങ്ങളും ഡബിൾസിൽ 48 ജോഡികളുമാണ് ഇത്തവണ മത്സരത്തിനിറങ്ങുക. എല്ലാ വിഭാഗങ്ങളിലും ഇന്ത്യക്കു രണ്ട് എൻട്രി വീതമുണ്ട്. 10 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്, ഒരു സ്വർണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം അഞ്ച് ലോക ചാന്പ്യൻഷിപ്പ് മെഡലുള്ള പി.വി. സിന്ധുവാണ്.
ട്രീസ ഫ്രം കണ്ണൂർ
കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളിയാണ് ഇന്ത്യയുടെ 10 അംഗ ടീമിലെ ഏക മലയാളി. റിസർവ് സംഘത്തിൽ മലയാളികളായ എച്ച്.എസ്. പ്രണോയ്, കിരൺ ജോർജ് എന്നിവരുമുണ്ട്. സ്വന്തം മണ്ണിൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കരുത്തുറ്റ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്.
വനിതാ വിഭാഗത്തിൽ പി.വി. സിന്ധുവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിതാ സഖ്യവും സാത്വിക്സായ്രാജ്-ചിരാഗ്ഷെട്ടി എന്നിവരുടെ പുരുഷ ഡബിൾസ് സഖ്യവും മെഡൽ നേടാൻ കരുത്തുള്ളവർതന്നെ.
പുരുഷ സിംഗിൾസിൽ ചൈനയുടെ ഷി യുകി, പുരുഷ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ കി വോൺ ഹോ - സിയോ സിയൂങ്, വനിതാ ഡബിൾസിൽ ചൈനയുടെ ലിയു ഷെങ് ഷു - ടാൻ നിങ് സഖ്യവും ചമ്പ്യാൻഷിപ്പിന്റെ മാറ്റ് കൂട്ടും.