International
ടെഹ്റാൻ: ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിനു നേർക്ക് വീണ്ടും ആക്രമണം. ഇന്നലെ വ്യോമാക്രമണം ഉണ്ടായശേഷം അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
ടെഹ്റാനിൽനിന്ന് 220 കിലോമീറ്റർ തെക്കുകിഴക്കുള്ള നതാൻസ് ഇറാന്റെ പ്രധാന ആണവ ഇന്ധന സന്പുഷ്ടീകരണ കേന്ദ്രമാണ്. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇസ്രയേലും അമേരിക്കയും ഇവിടെ ബോംബിട്ടിരുന്നു.
ഇവിടെയുള്ള ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. കഴിഞ്ഞവർഷം ജൂണിലെ 12 ദിന യുദ്ധത്തിലും നതാൻസ് ആക്രമിക്കപ്പെട്ടിരുന്നു.
International
ബെയ്റൂട്ട്: കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ലബനന്റെ കിഴക്കൻ ബെകാ താഴ്വരയിൽ നടന്ന ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ എത്ര തീവ്രവാദികളുണ്ടെന്ന് വ്യക്തമാക്കിയില്ല, മൂന്ന് കുട്ടികളുൾപ്പെടെ 24 പേർക്കു പരിക്കേറ്റു.
പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ബെകാ താഴ്വരയിലെ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണമുണ്ടായിട്ടില്ല. ലബനനിലെ തുറമുഖനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു രണ്ടാമത്തെ ആക്രമണം.
രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെന്ററിനു നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.
International
ഡമാസ്കസ് (സിറിയ): മധ്യ സിറിയയിൽ ഐഎസ് ഭീകരരുടെ ആയുധപ്പുരയെന്നു സംശയിക്കുന്ന കേന്ദ്രത്തിൽ ബ്രട്ടീഷ്, ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ സംയുക്താക്രമണം. ചരിത്രപ്രസിദ്ധമായ പാല്‍മിറ നഗരത്തിനു സമീപം ഭൂഗര്‍ഭ തുരങ്കങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ബ്രട്ടീഷ് പ്രതിരോധവകുപ്പ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് വ്യോമാക്രമണത്തിന് തുടക്കമിട്ടത്. മധ്യസിറിയയിലെ ഹോംസ് പ്രവിശ്യയിലാണ് പാല്‍മിറ. ഇതിന്റെ വടക്കൻമേഖലയിലെ മലനിരകളിലാണ് ബോംബര്‍ വിമാനങ്ങള്‍ തീതുപ്പിയത്. എഫ്ജിആർ 4 യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നും പ്രതിരോധവകുപ്പ് വ്യക്തമാക്കി.
ആക്രമണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഐഎസ് ഭീഷണി അവസാനിപ്പിക്കാൻ സഖ്യകക്ഷികളുമായി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസിനെതിരേ ഒരു ദശകത്തിൽ ഏറെയായി യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ബ്രിട്ടനും ഫ്രാൻസും പങ്കാളികളാണ്.
അതേസമയം ശനിയാഴ്ചത്തെ ആക്രമണത്തെക്കുറിച്ച് സിറിയ പ്രതികരിച്ചിട്ടില്ല.
International
കാബൂൾ: പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായി മറുപടി നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്ക്, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ സേന നടത്തിയ വ്യോമാക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നaടെ പാക്കിസ്ഥാൻ നടത്തിയ ബോംബ് ആക്രമണത്തിൽ ഒൻപത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി), ഹാഫിസ് ഗുൽ ബഹാദൂർ ഭീകരസംഘടനകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.