Movies
അക്ഷയ്കുമാറും പ്രിയദർശനും പതിനാല് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ഭൂത് ബംഗ്ലായുടെ ടീസർ എത്തി. ഹൊറർ കോമഡി ഗണത്തിൽപെടുന്നതാണ് ഈ ചിത്രം.
ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.
National
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവിൽ വെച്ചായിരുന്നു അപകടം.
അപകടത്തിൽ നിന്ന് താരവും ഭാര്യ ട്വിങ്കിൾ ഖന്നയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമിതവേഗതയിലെത്തിയ ഒരു മെഴ്സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറിൽ വന്നിടിക്കുകയുമായിരുന്നു.
ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയിൽ ഉരസലുകൾ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Movies
അന്തരിച്ച ബോളിവുഡ് താരം ഗോവർധൻ അസ്രാനിയെ അനുസ്മരിച്ച് നടൻ അക്ഷയ് കുമാർ. അസ്രാനി മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പോലും തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഹൈവാന്റെ’ ചിത്രീകരണത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നും ദുഃഖം കാരണം തനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.
""അസ്രാനി ജിയുടെ വിയോഗത്തിൽ എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകാത്തത്ര ദുഃഖമുണ്ട്. ഒരാഴ്ച മുമ്പ് 'ഹൈവാന്റെ' സെറ്റിൽ വെച്ച് ഞങ്ങൾ ഊഷ്മളമായ സ്നേഹത്തോടെ കെട്ടിപ്പിടിച്ചതേയുള്ളൂ, വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച കോമഡി ടൈമിംഗ് ആണ് അദ്ദേഹത്തിന്റെ പ്രത്യേകത. എന്റെ സിനിമകളായ ഹേരാ ഫേരി മുതൽ ഭാഗം ഭാഗ്, ദേ ദനാ ദാൻ, വെൽക്കം പുറത്തിറങ്ങാനിരിക്കുന്ന ഭൂത് ബംഗ്ലാ, ഹൈവാൻ വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനും എനിക്ക് സാധിച്ചു. നമ്മുടെ ഇൻഡസ്ട്രിക്ക് ഇതൊരു വലിയ നഷ്ടമാണ്.
ഞങ്ങൾക്ക് ചിരിക്കാൻ ലക്ഷക്കണക്കിന് കാരണങ്ങൾ നൽകിയതിന് അസ്രാണി സാർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓം ശാന്തി''. അസ്രാനിയോടൊപ്പം ഒരു സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചു.
ഹേരാ ഫേരി, ഭൂൽ ഭുലയ്യ, ഖട്ടാ മീഠാ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയദര്ശനാണ് ഹൈവാൻ സംവിധാനം ചെയ്യുന്നത്.
ദീർഘനാളത്തെ അസുഖത്തെ തുടർന്നാണ് തിങ്കളാഴ്ച ഗോവർധൻ അസ്രാണി അന്തരിച്ചത്. മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ നടന്നത്.
ജുഹുവിലെ ആരോഗ്യനിധി ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് അസ്രാണി അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജർ ബാബൂഭായ് തീബ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. ഭാര്യ മഞ്ജു അസ്രാണി. അസ്രാണിക്കും ഭാര്യയ്ക്കും മക്കളില്ല.
Movies
സൈബർ കുറ്റകൃത്യങ്ങളുടെ ഭീകരതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. സ്വന്തം മകൾക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു അക്ഷയ് കുമാർ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തിയത്.
വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായി കളിക്കുന്ന അപരിചിതനായ വ്യക്തി മകളോട് താങ്കൾ ആണാണോ പെണ്ണാണോ എന്ന് ചോദിച്ചുവെന്നും പെണ്ണാണ് എന്ന് മറുപടി നൽകിയപ്പോൾ ഉടൻ തന്നെ അയാൾ നഗ്നചിത്രം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും അക്ഷയ്കുമാർ പറയുന്നു.
അക്ഷയ് കുമാറിന്റെ വാക്കുകൾ
മാസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, ചില വീഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും.
നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും. മകൾ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മെസേജ് വന്നു, നിങ്ങൾ ആണാണോ പെണ്ണാണോ? എന്നായിരുന്നു അത്. അവൾ പെണ്ണ് എന്ന് മറുപടി നൽകി.
തുടർന്ന് അയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചു, നിങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചു തരാമോ? എന്ന്. എന്റെ മകളായിരുന്നു അത്. അവൾ ഉടൻ തന്നെ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് എന്റെ ഭാര്യയോട് ചെന്ന് കാര്യം പറഞ്ഞു.’’
ഇങ്ങനെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ഇതും സൈബർ ക്രൈമിന്റെ ഒരു ഭാഗമാണ്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
അവിടെ കുട്ടികളോട് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കാൾ വലുതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം തടയേണ്ടത് വളരെ പ്രധാനമാണ്,’’. അക്ഷയ് കുമാർ പറഞ്ഞു.