ന്യൂഡൽഹി: വിവാദമായ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വൻതോതിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ക്രമക്കേടുകൾ സംഭവിച്ചതെന്നും രാഹുൽ ആരോപിച്ചു.
മൂല്യനിർണയത്തിന് കരാർ ലഭിച്ച സ്വകാര്യ കന്പനി 2019ൽ തെലുങ്കാനയിൽ സമാനരീതിയിൽ അട്ടിമറികൾ നടത്തി വിവാദത്തിലായത് രാഹുൽ ചൂണ്ടിക്കാട്ടി. ‘കോഎംപ്റ്റ്’എന്ന സ്വകാര്യ കന്പനിക്കാണ് മൂല്യനിർണയവുമായി ബന്ധപ്പെട്ട കരാർ നൽകിയത്.
എന്നാൽ ‘ഗ്ലോബറേന’ എന്ന പേരിൽ ഇതേ കന്പനി തന്നെയാണ് തെലുങ്കാനയിലും നേരത്തേ ക്രമക്കേട് നടത്തിയതെന്ന് രാഹുൽ ആരോപിക്കുന്നു. 30 സെക്കൻഡ്കൊണ്ട് കന്പനിയുടെ പഴയ ചരിത്രം കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടും സിബിഎസ്ഇക്ക് എന്തുകൊണ്ടത് സാധിച്ചില്ലെന്നും രാഹുൽ ചോദിക്കുന്നു.
കന്പനിയുടെ പേരിൽ ക്രമക്കേട് ഉണ്ടായിട്ടും എന്ത് ഉത്തരവിലാണ് അത്തരമൊരു കരാർ നൽകിയതെന്നും രാഹുൽ ചോദിച്ചു.
18.5 ലക്ഷം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിട്ടും എപ്പോഴത്തെയുംപോലെ യാതൊരു മറുപടിയോ ഉത്തരവാദിത്വമോ നാണമോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്.
കരാർ നൽകിയതിലെ അഴിമതിക്കെതിരേ ചോദ്യങ്ങൾ ഉന്നയിക്കാൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ രാഹുൽ ആഹ്വാനം ചെയ്തു.