Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
കൊഴിക്കോട്: തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ആവേശ നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് ഒരു മാസം നീണ്ട പരസ്യപ്രചാരണം അവസാനിച്ചത്. വൈകീട്ട് ആറ് വരെയായിരുന്നു പരസ്യപ്രചാരണം.
ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിലെ വോട്ടെടുപ്പ്. മൂന്നു മുന്നണികളും ഒരേ ആവേശത്തോടെ പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ കളത്തിലിറങ്ങിയതോടെ വടക്കൻ ജില്ലകളിലെ കൊട്ടിക്കലാശം ഗംഭീരമായി.
കൊട്ടിക്കലാശം നടന്ന സ്ഥലങ്ങളിലെല്ലാം മുന്നണികളുടെ പ്രവർത്തകർ ആവേശത്തോടെയാണ് എത്തിയത്. സ്ഥാനാർഥികൾ കൂടി പ്രവർത്തകരോടൊപ്പം ചേർന്നതോടെ ആവേശം ഇരട്ടിയായി. തൃകോണ പോരാട്ടം നടക്കുന്ന തൃശൂർ കൊർപ്പറേഷൻ, പാലക്കാട് നഗരസഭ എന്നിവിടിങ്ങളെല്ലാം കൊട്ടിക്കലാശം കളറായി.
പൊതുവെ സമാധാനപരമായിരുന്നു കൊട്ടിക്കലാശമെങ്കിലും മലപ്പുറത്തും വടകരയിലും സംഘർഷമുണ്ടായി. എന്നാൽ പോലീസ് ഇടപെട്ടതോടെ ഇവിടങ്ങളിലെല്ലാം സ്ഥിതി ശാന്തമായി.
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയുമായി എൻഡിഎ. ബിഡിജെഎസിന് മൂന്ന് സീറ്റുകളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നൽകിയിരിക്കുന്നത്.
20 സീറ്റുകളാണ് ബിഡിജെഎസ് തിരുവനന്തപുരം കോർപ്പറേഷനിൽ ആവശ്യപ്പെട്ടത്. 31 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നന്ദൻകോട്, മുട്ടട, കേശവദാസപുരം വാർഡുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
ഓരോ സീറ്റുകളിൽ ശിവസേനയും കെകെസിയും മത്സരിക്കും. എന്നാൽ വിഴിഞ്ഞം ഉൾപ്പെടെ മൂന്ന് വാർഡുകളിൽ സ്ഥാനാർഥി തീരുമാനമായില്ല. ആദ്യഘട്ടത്തിൽ ബിജെപി 67 സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു.
Kerala
കോട്ടയം: തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയത്തും എൻഡിഎയിൽ പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്‍ക്കമാണ് കാരണം.
കഴിഞ്ഞതവണ എന്‍ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ ബിജെപി സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചെന്നാണ് ബിഡിജെഎസിന്റെ പരാതി.
ഇത്തവണ പള്ളിക്കത്തോട് പഞ്ചായത്തില്‍ അഞ്ച് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഡിജെഎസ് ആലോചന. സീറ്റ് നല്‍കാത്ത പഞ്ചായത്തുകളില്‍ എല്ലാം ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും ബിഡിജെഎസ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. കോർപറേഷനിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.