ഷിംല: ഹിമാചൽപ്രദേശിൽ കാർ 200 അടി താഴ്ചയിലേക്ക് വീണ് രണ്ടുപേർ മരിച്ചു. ഹിമാചൽപ്രദേശിൽ നിന്ന് പഞ്ചാബിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ലുധിയാന രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ അപകടസമയത്ത് രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കാർ കത്തുകയും ഇവർ വെന്തുമരിക്കുകയുമായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വളവ് തിരിഞ്ഞുവന്ന നേരെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ കൈവരിയോ സുരക്ഷാസംവിധാനമോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. കാർ വീഴുന്നതിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു.
ടയർ പൊട്ടിത്തെറിച്ചതിനാൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കാറിന് പുറത്തും മറ്റൊരു മൃതദേഹം കാറിനുള്ളിലുമായിരുന്നു.
PB-10-K-7531 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് പോലീസ് ഒരു ആധാർ കാർഡ് കണ്ടെടുത്തു. പക്ഷേ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ചിന്ത്പൂർണി ക്ഷേത്രത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.