Business
പരവൂര്‍: രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസത്തില്‍ നിന്ന് 30 ദിവസത്തിലേക്കോ ഒരു കലണ്ടർ മാസത്തിലേക്കോ വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുന്നു. ഇക്കാര്യത്തില്‍ നിലപാട് കര്‍ശനമാക്കാന്‍ ടെലികോം റെഗുലോറ്റി അഥോറിറ്റി ഒഫ് ഇന്ത്യയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ കമ്പനികള്‍ 30 ദിവസത്തെ പ്ലാനുകള്‍ നല്‍കുന്നുണ്ടെങ്കിലും, 28 ദിവസത്തെ പ്ലാനുകളാണ് വിപണിയില്‍ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത്പ്രതിവര്‍ഷം ഒരു മാസത്തെ അധിക റീചാര്‍ജ് ബാധ്യത വരുത്തുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
നിലവില്‍ ജിയോ, എയര്‍ടെല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ 319 രൂപയ്ക്ക് ഒരു കലണ്ടര്‍ മാസം വാലിഡിറ്റിയുള്ള പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോഴും 299 രൂപയുടെ 28 ദിവസത്തെ പ്ലാനുകളെയാണ് ആശ്രയിക്കുന്നത്.
വാലിഡിറ്റി വര്‍ധിപ്പിക്കുന്നത് പ്ലാനുകളുടെ നിരക്ക് കൂടാന്‍ കാരണമാകുമെന്നും ഇത് സാധാരണക്കാര്‍ക്ക് ബാധ്യതയാകുമെന്നുമാണ് ടെലികോം കമ്പനികളുടെ പക്ഷം.
എന്നാല്‍ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകള്‍ ലഭ്യമാക്കണമെന്ന് ട്രായ് നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു.റീചാര്‍ജ് കാലാവധി കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ഇന്‍കമിംഗ് കോളുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഒരു നമ്പര്‍ സജീവമായി നിലനിര്‍ത്താന്‍ കമ്പനികള്‍ക്ക് അധികച്ചെലവ് വരുന്നുണ്ടെന്നും നമ്പറുകളുടെ ലഭ്യതക്കുറവുണ്ടെന്നും വിവിധ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കന്പനികളായ ആർഎച്ച്എഫ്എൽ, ആർസിഎഫ്എൽ എന്നിവയുടെ 581 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണു നടപടി. കേരളം, ഗോവ, കർണാടക, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഭൂമിയാണു കണ്ടുകെട്ടിയത്.
അനിൽ അംബാനി ഗ്രൂപ്പിന്റെ 16,310 കോടി രൂപയുടെ ഭൂമിയാണ് ഇതുവരെ കണ്ടുകെട്ടിയത്.
National
മുംബൈ: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ അടുക്കളകളെ ഗുരുതരമായി ബാധിച്ചുതുടങ്ങി. വാണിജ്യ സിലിണ്ടറുകൾക്കുപിന്നാലെ ഗാർഹിക സിലിണ്ടറുകളും ലഭിക്കാതായതോടെ ജനം പരിഭ്രാന്തരാണ്.
എണ്ണക്കന്പനികൾ ബുക്കിംഗ് സ്വീകരിക്കാതായതോടെ രാജ്യത്തു പലയിടത്തും എൽപിജി കേന്ദ്രങ്ങൾക്കുമുന്നിൽ രണ്ടു ദിവസമായി നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്. സിലിണ്ടർക്ഷാമം രൂക്ഷമായതോടെ രാജ്യത്തുടനീളം ഹോട്ടലുകളുടെയും ചെറുകിട ഭക്ഷണശാലകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
രണ്ടുദിവസത്തിനുള്ളില്‍ ഭക്ഷണശാലകള്‍ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്ന് നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ), ഇന്ത്യന്‍ ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (എച്ച്എആര്) തുടങ്ങിയ സംഘടനകള്‍ പറയുന്നു.
പ്രതിവർഷം 6.6 ലക്ഷം കോടി രൂപയുടെ ഇടപാടാണു ഹോട്ടൽ, റസ്റ്ററന്റ് മേഖലയുടേത്. ഒരൊറ്റദിവസം അടഞ്ഞുകിടന്നാൽ ഏകദേശം 1,200 കോടി രൂപ മുതല്‍ 1,300 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുക -അവർ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 20 ശതമാനത്തോളം ഭക്ഷണശാലകൾ അടച്ചുകഴിഞ്ഞു. ചിലയിടങ്ങളിൽ വിഭവങ്ങൾ പരിമിതപ്പെടുത്തി. രണ്ടു മൂന്നു ദിവസത്തേക്കുള്ള ഇന്ധനം അവശേഷിക്കുന്നതിനാൽ രണ്ടുദിവസംകൂടി മുന്നോട്ടു നീങ്ങാമെന്ന് വൻകിട ഭക്ഷണശാലകൾ പറയുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെറിയ ഭക്ഷണശാലകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതി കാന്റീനിൽ പ്രധാന വിഭവങ്ങളായ ബിരിയാണി, ദാല്‍ മഖാനി, ഷാഹീ പനീര്‍ പോലുള്ളവ ഉണ്ടാക്കുന്നത് നിർത്തി. ഇന്ധനക്ഷാമമാണു കാരണമെന്ന നോട്ടീസും കാന്റീനിൽ പ്രദർശിപ്പിച്ചുണ്ട്. മുംബൈയിലും പരിസരങ്ങളിലുമുള്ള 20 ശതമാനത്തോളം റസ്റ്ററന്റുകൾ അടച്ചുകഴിഞ്ഞു.
ഐടി നഗരമായ ബംഗളൂരുവിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ചെറിയ റസ്റ്ററന്റുകളില്‍ ചായയും കാപ്പിയും മാത്രമാണു ലഭിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈനില്‍നിന്നുള്ള ഇന്ധനം ഉപയോഗിക്കുന്ന 15 ശതമാനത്തോളം ഭക്ഷണശാലകളില്‍ ഇതുവരെ പ്രതിസന്ധിയില്ല.
തമിഴ്നാട്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി 20 മുതല്‍ 25 ദിവസത്തേക്കുവരെ ലഭ്യമാണെങ്കിലും വ്യാവസായിക സിലിണ്ടറുകളുടെ കാര്യത്തിൽ കടുത്ത ക്ഷാമമാണ്. പശ്ചിമബംഗാൾ, പഞ്ചാബ്, ചണിഗഡ്, ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ഭക്ഷണശാലകളുടെ പ്രവർത്തനം നിലച്ചുതുടങ്ങി.
സംസ്ഥാനത്തും പാചകവാതക ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വാണിജ്യസിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. പലയിടത്തും ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. ചില ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചാണ് മുന്നോട്ടുപോകുന്നത്. പലയിടത്തും തട്ടുകടകളും പൂട്ടി. പത്തു സിലിണ്ടറുകള്‍ വരെ പ്രതിദിനം ഉപയോഗിക്കുന്ന വൻകിട ഹോട്ടലുകള്‍ക്ക് ഇന്നലെ രണ്ടെണ്ണം മാത്രമാണു ലഭിച്ചത്.
പാചകവാതകവിതരണം തടസപ്പെടുമെന്ന ആശങ്കയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇരട്ടിയായെന്ന് ഏജൻസികൾ അറിയിച്ചു. 80 സിലിണ്ടറുകൾവരെ നൽകിയിരുന്ന വിതരണക്കാർക്ക് ഇപ്പോൾ 20 സിലിണ്ടറുകൾമാത്രമാണ് കൊടുക്കാനാകുന്നത്. വീടുകളിലേക്കുള്ള പാചകവാതക ലോഡുകൾ മാത്രമാണ് ഇപ്പോഴെത്തുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി വിതരണക്കന്പനികളുടെ ദേശീയ റാങ്കിംഗിൽ ഇടത്തരം പ്രകടനം കാഴ്ചവച്ച് കേരളത്തിന്റെ ഏക വൈദ്യുതി വിതരണക്കന്പനിയായ കെഎസ്ഇബി.
കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്തുവിട്ട വൈദ്യുതി വിതരണ സേവനങ്ങളുടെ 14-ാമത് സംയോജിത റേറ്റിംഗ് ആൻഡ് റാങ്കിംഗ് റിപ്പോർട്ടിൽ ബി ഗ്രേഡാണു കെഎസ്ഇബിക്കു ലഭിച്ചത്. സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ വൈദ്യുതി വിതരണക്കന്പനികളും പവർ ഡിപ്പാർട്ട്മെന്റുകളും ഉൾപ്പെട്ടിട്ടുള്ള 65 വൈദ്യുതി വിതരണ സ്ഥാപനങ്ങളെ റേറ്റിംഗിനു വിധേയമാക്കിയാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിൽ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള രാജ്യത്തെ 54 വൈദ്യുതി വിതരണക്കന്പനികളിൽ 24-ാമത് മാത്രമാണ് റേറ്റിംഗിൽ കെഎസ്ഇബിയുടെ സ്ഥാനം. ബി ഗ്രേഡോടെ നൂറിൽ 63.25 സ്കോറാണു കെഎസ്ഇബിക്കു ലഭിച്ചത്.
ഗുജറാത്തിലെ സ്വകാര്യ വൈദ്യുതി വിതരണ സ്ഥാപനങ്ങളായ ടോറന്റ് അഹമ്മദാബാദും ടോറന്റ് സൂറത്തുമാണ് നൂറിൽ നൂറ് സ്കോറോടെ എ പ്ലസ് നേട്ടം സ്വന്തമാക്കി മുന്നിലെത്തിയത്. അതേസമയം കെഎസ്ഇബി കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിനെ അപേക്ഷിച്ചു ഇത്തവണ സ്കോർ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞതവണ നൂറിൽ 58.33 സ്കോറോടെ ബി ഗ്രേഡായിരുന്നു കെഎസ്ഇബിയുടെ പ്രകടനം.
അതിനിടെ രാജ്യത്തെ 11 പവർ ഡിപ്പാർട്ട്മെന്റുകളുടെ റാങ്കിംഗിൽ തൃശൂർ കോർപറേഷൻ വൈദ്യുതി ഡിപ്പാർട്ട്മെന്റ് (ടിസിഇഡി) എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണത്തെ റാങ്കിംഗിൽ 88.35 സ്കോർ കരസ്ഥമാക്കിയ ടിസിഇഡി ഇത്തവണ നൂറിൽ 98.41 സ്കോർ നേടി.
സാന്പത്തിക സുസ്ഥിരത, പ്രകടനത്തിലെ മികവ്, ബാഹ്യ പരിസ്ഥിതി എന്നീ ഘടകങ്ങൾ മാനദണ്ഡമാക്കിയായിരുന്നു രാജ്യത്തെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ റേറ്റിംഗ്. ഇവ മൂന്നിലും കെഎസ്ഇബി മികച്ച പ്രകടനം കാഴ്ചവച്ച് നൂറിൽ 83.28 സ്കോർ നേടിയെങ്കിലും മൈനസ് മാർക്കിനു കാരണമാകുന്ന ചില നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടി 20.03 സ്കോർ കുറച്ചതോടെയാണ് ബി ഗ്രേഡിലേക്കെത്തിയത്.
ഓഡിറ്ററുടെ പ്രതികൂല അഭിപ്രായംമൂലം കെഎസ്ഇബിയുടെ 15 സ്കോർ കുറഞ്ഞപ്പോൾ തീരുവ ചക്രത്തിന്റെ കാലതാമസം ചൂണ്ടിക്കാട്ടി 0.50 സ്കോറും റഗുലേറ്ററി അസറ്റ്സ് ചൂണ്ടിക്കാട്ടി 4.53 സ്കോറും കുറച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വാണിജ്യക്ഷമത ഉയർത്തുന്നതിനാവശ്യമായ സുസ്ഥിര ഉത്പാദനസഖ്യങ്ങൾ വരുന്നു.
ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കന്പനികളും അവരുടെ കാർഷികോത്പന്നങ്ങൾ വാങ്ങാൻ തയാറുള്ള ബിസിനസ് പങ്കാളികളെയും കൂട്ടിയിണക്കുന്ന പ്രൊഡക്ടീവ് അലയൻസുകളാണ് രൂപവത്കരിക്കുക.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയിലൂടെയാണ് പുതിയ പദ്ധതി തുടങ്ങുന്നത്. മൂന്നു മേഖലകളായി തിരിച്ച് 150 വ്യത്യസ്ത പ്രൊഡക്ടീവ് അലയൻസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50 സഖ്യങ്ങൾ രൂപീകരിക്കും.
ഫാർമർ പ്രൊഡ്യൂസർ കന്പനികളും വാണിജ്യ കന്പനികളും ചേർന്നുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉത്പാദനസഹായം, ബിസിനസ് വിപുലീകരണം എന്നിവയ്ക്കായി മൊത്തം ചെലവിന്റെ 60 ശതമാനമായിരിക്കും ‘കേര’യിലൂടെ ഗ്രാന്റായി നൽകുക. പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റ് നൽകും.
പദ്ധതിയിൽ പങ്കുചേരുന്നതിനായി ചുരുങ്ങിയത് 10 കോടി വിറ്റുവരവുള്ള കർഷക കാർഷികേതര കന്പനികൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർ ഈ മാസം 31 നകം https://pa.kera.kerala.gov. in/auth/login എന്ന ലിങ്ക് വഴി അപേക്ഷിക്കണം.
മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള 200 പേർ അംഗങ്ങളായ പത്തു ലക്ഷം വിറ്റുവരവുള്ളതുമായ ഫാർമർ പ്രൊഡ്യൂസർ കന്പനികളും ഈയവസരം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക് +91 9037824038 എന്ന നന്പറിൽ ബന്ധപ്പെടാം.