പറവൂര്‍: പറവൂര്‍ സഹകരണ ബാങ്കില്‍ 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പണയം വച്ച സ്വര്‍ണം, ഇടപാടുകാര്‍ അറിയാതെ ജ്വല്ലറിയില്‍ തൂക്കി വിറ്റ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്.
കൊങ്ങോര്‍പ്പിള്ളി എഫ്എസ്സിബി ഗ്രൂപ്പ് സ്പെഷല്‍ സെയില്‍ ഓഫീസര്‍ മര്തീന റിനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം.
മൂന്നു തവണ ലേലനടപടികള്‍ അട്ടിമറിച്ചാണ് സ്വര്‍ണം ജ്വല്ലറിയില്‍ തൂക്കി വിറ്റതെന്നും അസി. രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലേലത്തില്‍ പങ്കെടുത്തവരില്‍നിന്നും ഏണസ്റ്റ് മണി വാങ്ങിയതായി രേഖയില്ലെന്നും ഇതിനാല്‍ ലേലം നടന്നിട്ടില്ലെന്നു വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നു ഘട്ടങ്ങളിലായി 1308 സ്വര്‍ണ ഉരുപ്പടികള്‍ ( 24334.9 ഗ്രാം) ലേലനടപടികള്‍ നടത്താതെ ജ്വല്ലറിയില്‍ കൊണ്ടുപോയി വിൽക്കുകയും 6,11,19,841 രൂപ ബാങ്കിന്റെ അനാമത്ത് കണക്കില്‍ വരവ് വയ്ക്കുകയും അതത് സ്വര്‍ണപ്പണയ വായ്പാ അക്കൗണ്ടുകളില്‍ ക്രമീകരിക്കുകയും ചെയ്തു.
എന്നാല്‍ പണയകാലാവധി കഴിഞ്ഞ സമയത്തുതന്നെ ലേലനടപടികള്‍ നടത്തി വില്പന നടത്തിയിരുന്നുവെങ്കില്‍ 53.84 ലക്ഷം രൂപ ബാങ്കിനു നഷ്ടം സംഭവിക്കില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണം ജ്വല്ലറിയില്‍ തൂക്കി വിറ്റിട്ടും വായ്പ തീര്‍ക്കാന്‍ മതിയാകാത്തതിനെത്തുടര്ന്ന് 1.40 കോടി രൂപ ബാങ്കിന് ഇനിയും തിരിച്ചുകിട്ടാനുണ്ട്.
ഇക്കാര്യത്തില്‍ അക്കാലയളവിലെ സെക്രട്ടറി പി. കൃഷ്ണകുമാറും 13 ഭരണസമിതി അംഗങ്ങളും കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലത്ത് സിപിഎമ്മിലെ എം.എ. വിദ്യാസാഗറും സിപിഐയിലെ ഇ.പി. ശശിധരനുമായിരുന്നു പ്രസിഡന്റുമാര്‍.