നേമം : സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തി വഞ്ചിതരായവരുടെ കണ്ണുനീർ നഗരസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി നേമം സഹകരണ ബാങ്ക് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ.
96 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിൽ പല ഉന്നതർക്കും പങ്കുണ്ട്. കേസ് ക്രൈം ബ്രാഞ്ചും ഇപ്പോൾ ഇഡിയും അന്വേഷിച്ചു വരുന്നു. കാൻസർ രോഗികൾ ഹൈക്കോടതിയെ സമീപ്പിച്ച് ചികിത്സയ്ക്ക് ആവശ്യമായ തുക തിരികെ നൽകണമെന്നു ഉത്തരവിട്ടെങ്കിലും അതു നൽകാൻ സഹകരണ വകുപ്പ് തയാറാകുന്നില്ല. പ്രായമായ പെൺമക്കളുടെ വിവാഹം നടത്താൻ സ്വരൂപിച്ച കാശു തിരികെ കിട്ടാതെ മാതാപിതാക്കൾ ധർമസങ്കടത്തിലായി. പല പെൺകുട്ടികളുടെയും വിവാഹം മുടങ്ങി.
നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി എന്ന ബോർഡ് കണ്ടാണു പലരും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത്. സർക്കാർ ഇപ്പോൾ കൈമലർത്തുന്ന സ്ഥിതിയാണ്.
നിക്ഷേപകർ പെരുവഴിയിലാണെങ്കിലും നിക്ഷേപകരുടെ കാശുകൊണ്ടു പണിത ജഗതിയിലെ സഹകരണ ആസ്ഥാന മന്ദിരം കണ്ടാൽ ഞെട്ടിപോകും. അത്രയ്ക്ക് വലുതാണ്.ആയിരകണക്കിന് ഉദ്യോഗസ്ഥരും. നിക്ഷേപകരുടെ ആശങ്ക കേൾക്കുവാൻ തയാറാകാത്ത സഹകരണ വകുപ്പ് സർക്കാരിന് ബാധ്യത മാത്രമായി മാറിയിരിക്കുകയാണ്. നിക്ഷേപകർക്ക് യാതൊരു ഫലവും ഇല്ല. നേമത്തെ നിക്ഷേപകരുടെ പ്രതിഷേധം കനത്തതോടെ മന്ത്രി വി. ശിവൻകുട്ടി നിക്ഷേപ കൂട്ടായ്മ ഭാരവാഹികളെ ചർച്ചക്ക് വിളിച്ചിരുന്നു.
താത്കാലിക ആശ്വാസമായി ഓരോ നിക്ഷേപകർക്കും കുറച്ചെങ്കിലും തുക ഉടനെ വിതരണമം ചെയ്തില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കാൻ തീരുമാനിച്ചതായും നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.
Tags : Nemam Cooperative Bank investors' votes