Kerala
പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ആഗോള അയ്യപ്പ സംഗമം പാളിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പാർട്ടി നേരിട്ട പ്രതിസന്ധികൾക്കെല്ലാം ഇതും ഒരു കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആരാഞ്ഞു. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോയെന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു.
Kerala
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം.
തെരഞ്ഞെടുപ്പ് പരാജയം മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ മേൽ മാത്രം ചുമത്തേണ്ടെന്നും എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമുള്ള ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന വരെ വിമർശന വിധേയമായി.
കൂട്ടായ ഉത്തരവാദിത്വം പാർട്ടി പ്രവർത്തനങ്ങളിൽ എല്ലാവർക്കുമുണ്ടെങ്കിലും തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിൽ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശൈലി പ്രധാന കാരണമായെന്നായിരുന്നു വിമർശനം. ഇത്തരത്തിലുള്ള ശൈലി തിരുത്തിയേ മതിയാകൂ എന്നും നിർദേശമുയർന്നു.
പരാജയപ്പെടുമ്പോൾ എല്ലാക്കാലത്തും ‘ഞങ്ങൾ പരിശോധിച്ചു വരികയാണ്, പഠിച്ച ശേഷം ആവശ്യമെങ്കിൽ തിരുത്തും’ തുടങ്ങിയ പ്രസ്താവനകളിൽ കാര്യമില്ല. വോട്ടുകളുടെ കണക്കുനിരത്തി പാർട്ടിയുടെ അടിത്തറ ശക്തമാണ് എന്നൊക്കെ പറയുന്ന പതിവുരീതിക്കു പകരം വസ്തുതകൾ വസ്തുതകളായി കാണാന്‍ തയാറാകണം. പാർട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പലപ്പോഴും പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും ആരോപണം ഉയർന്നു.
സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണുമ്പോഴും പ്രവർത്തകരിൽ ചങ്കിടിപ്പേറുന്നുണ്ട്. എന്താണ് അദ്ദേഹം പറയുക എന്നകാര്യത്തിൽ അദ്ദേഹത്തിനുതന്നെ ഉറപ്പില്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ കാണുമ്പോൾ സെക്രട്ടറി കൂടുതൽ ജാഗ്രത പാലിക്കണമെന്നും വിമർശനം ഉയർന്നു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരേയും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനെതിരേയും രൂക്ഷവിമർശനം ഉയർന്നു. പയ്യന്നൂരിലെ പാർട്ടിക്കുള്ളിലെ ഫണ്ട് ക്രമക്കേട് ഉൾപ്പെടെയുള്ളത് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിക്കാട്ടിയപ്പോഴും ആരോപണവിധേയനോട് ചേർന്നുനിന്ന പാർട്ടി നിലപാട് ജനങ്ങളിൽ പാർട്ടിവിരുദ്ധ വികാരം ഉയർത്താൻ ഇടയാക്കി.
പ്രശ്നം പാർട്ടിക്കുളളിൽ പരിഹരിക്കപ്പെടാൻ ശ്രമിക്കേണ്ടവർ ഇതിനു തയാറായില്ല. ആരോപണവിധേയനായ വ്യക്തിയെതന്നെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ താൻ മത്സരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണൻ നടത്തിയ പ്രഖ്യാപനത്തെ പാർട്ടി വേണ്ടരീതിയിൽ ഉൾക്കൊള്ളാഞ്ഞതാണ് പയ്യന്നൂരിൽ തോൽവിക്കു കാരണമെന്നും വിമർശനം ഉയർന്നു.
ടി.കെ. ഗോവിന്ദൻ ഉന്നയിച്ച തളിപ്പറമ്പിലെ സ്ഥാനാർഥിവിഷയം വേണ്ട രീതിയിൽ ഉൾക്കൊള്ളാഞ്ഞത് അവിടുത്തെ പരാജയത്തിലേക്ക് നയിച്ചു. തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ വേണ്ട നീക്കങ്ങൾ ഉണ്ടായില്ലെന്നു മാത്രമല്ല ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടാലും ഒരു കുഴപ്പമില്ലെന്നും ടി.കെ. ഗോവിന്ദനൊപ്പം ടി.കെ. ഗോവിന്ദൻ മാത്രമേ ഉണ്ടാകൂ എന്ന എം.വി. ജയരാജന്റെ അഭിപ്രായ പ്രകടനവും പാർട്ടി അനുഭാവികളെ പ്രകോപിച്ചതായും ചിലർ ചൂണ്ടിക്കാട്ടി. യോഗം ഇന്നും തുടരും.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനവുമായി നേതാക്കൾ.
പയ്യന്നൂര്‍, തളിപ്പറമ്പ് വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നതായാണ് സൂചന. ജില്ലാ സെക്രട്ടറിയുടെ നിലപാടുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയെന്ന ആരോപണവും ഉയർന്നു. യോഗം രാത്രി വൈകും വരെ നീണ്ടു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അഴീക്കോടന്‍ മന്ദിരത്തില്‍ യോഗം ചേര്‍ന്നത്.
പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും യുഡിഎഫ് നേടിയ ഞെട്ടിക്കുന്ന വിജയമാണു യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാര്‍ട്ടിവിട്ട വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ ജയിച്ചത് പാര്‍ട്ടിക്കു വലിയ ആഘാതമായി.
തളിപ്പറമ്പില്‍, എം.വി. ഗോവിന്ദന്റെ പിന്‍ഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദന് യുഡിഎഫ് പിന്തുണയില്‍ ജയിച്ചതും ചര്‍ച്ചയായി.
പ്രത്യേകിച്ച് പയ്യന്നൂരില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഭാഗീയതയും പ്രാദേശിക നേതൃത്വം അത് കൈകാര്യം ചെയ്ത രീതിയും ആഭ്യന്തര കലഹവും ഇത്തവണത്തെ തോല്‍വിക്ക് വഴിതെളിച്ചെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വോട്ടില്‍ ഉണ്ടായ വലിയ ചോര്‍ച്ച ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.
മട്ടന്നൂരില്‍നിന്ന് കെ.കെ. ശൈലജയെ മാറ്റി പേരാവൂരില്‍ മത്സരിപ്പിച്ചതും പരാജയം ഏറ്റുവാങ്ങിയതും ധര്‍മടത്ത് ആറ് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞിട്ടും പിണറായി വിജയനു ലീഡ് ഉറപ്പിക്കാന്‍ കഴിയാതിരുന്ന സ്ഥിതിയും യോഗം വിലയിരുത്തി. ഇന്നും നാളെയും ജില്ലാ കമ്മിറ്റി യോഗംകൂടി ചേരുന്നതോടെ ചര്‍ച്ചകളും വിമർശനങ്ങളും കൂടുതല്‍ ശക്തമായി തുടരുമെന്നാണ് സൂചന.
Kerala
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ സംസ്ഥാന നേതൃത്വത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം. പിണറായി വിജയനെ മാറ്റിനിർത്തണമെന്നും പ്രതിപക്ഷ നേതാവായി മറ്റൊരാളെ കണ്ടെത്തണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം തയാറായില്ല.
പിണറായി വിജയന് പ്രായപരിധി ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണ്. തോറ്റശേഷം പ്രതിപക്ഷനേതാവ് ആക്കാനല്ലെന്നുമാണ് വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അന്യമായിരുന്നു. പാർട്ടിക്കാർക്ക് ഒരു വിലയും ഇല്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തെരഞ്ഞെടുത്തതിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്.
International
ടെൽ അവീവ്: ഇസ്രേലി സൈനികൻ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തെ അപമാനിക്കുന്ന ചിത്രം കടുത്ത വിമർശനത്തിനിടയാക്കി.
തെക്കൻ ലബനനിൽ ഇസ്രേലി അതിർത്തിയോടു ചേർന്ന ഡെബെൽ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലാണു സംഭവം നടന്നത്. ഇസ്രേലി സൈനികൻ രൂപത്തിന്റെ ചുണ്ടിൽ സിഗരറ്റ് ഘടിപ്പിക്കാൻ ശ്രമിക്കുന്നതാണു ചിത്രത്തിലുള്ളത്.
ബുധനാഴ്ച പുറത്തുവന്ന ചിത്രം ഇസ്രേലി സൈനികർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണെന്നാണു റിപ്പോർട്ട്.
സൈനികന്റെ പ്രവൃത്തി ഇസ്രേലി മൂല്യങ്ങൾക്കു നിരക്കാത്തതാണെന്ന് ഇസ്രേലി സൈന്യം പ്രതികരിച്ചു. ഏതാനും ആഴ്ചകൾക്കു മുന്‍പാണ് ചിത്രം പകർത്തിയതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സേന അറിയിച്ചു.
ഏപ്രിലിൽ ഇതേ ഗ്രാമത്തിൽത്തന്നെ ഇസ്രേലി സൈനികർ ക്രൂശിതരൂപം കൂടം ഉപയോഗിച്ചു തകർക്കുന്ന ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടു സൈനികർക്ക് 30 ദിവസത്തെ ജയിൽശിക്ഷ നല്‍കിയെന്ന് ഇസ്രേലി സേന അറിയിച്ചു.
അടുത്തിടെ ജറൂസലം നഗരത്തിൽ പട്ടാപ്പകൽ ഒരു കന്യാസ്ത്രീ ആക്രമിക്കപ്പെട്ട സംഭവവുമുണ്ടായി.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കോട്ടകളിലെ പരാജയത്തിലും വോട്ട് ചോർച്ചയിലും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പ്രതിക്കൂട്ടിലേക്ക്.
കെ.കെ. രാഗേഷിനെതിരേ ജില്ലയിൽ പോസ്റ്റർ പ്രചാരണവും സൈബർ ആക്രമണവും വ്യാപകമായി. രാഗേഷിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി പി. ജയരാജനെ തിരിച്ചു കൊണ്ടുവരണമെന്നാണു സൈബർ സഖാക്കളുടെ ആവശ്യം.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷിനു കഴിയാത്തതാണു സിപിഎം പാർട്ടി കോട്ടയായ പയ്യന്നൂരിൽ എൽഡിഎഫിനു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തിയപ്പോൾത്തന്നെ ശരിയായ കണക്ക് വിശദീകരിക്കാൻ പയ്യന്നൂരിലെ ഏരിയാ-ബ്രാഞ്ച്-ലോക്കൽ കമ്മിറ്റികളിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനു സാധിക്കാത്തതും പരാജയകാരണമായി ചൂണ്ടിക്കാണിക്കുന്നു.
തളിപ്പറന്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയ്ക്കെതിരേ ലോക്കൽ-ബ്രാഞ്ച് കമ്മിറ്റികളിൽ എതിർപ്പ് അറിയിച്ചപ്പോഴും നടപടി സ്വീകരിക്കാതെ ശ്യാമളയെത്തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതോടെ, തളിപ്പറന്പ് എന്ന പാർട്ടിക്കോട്ടയിലും പരാജയം സിപിഎം രുചിച്ചറിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ വിജയം നേടാത്തത് സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെ.കെ. രാഗേഷിന്റെ പരാജയമായി ചൂണ്ടിക്കാട്ടുന്നു.
Movies
നടിയും ടെലിവിഷൻ താരവുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുഖ്യമന്ത്രിയുടെ ഉപദേശങ്ങള്‍ അനുസരിച്ചതുകൊണ്ട് തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം.
മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചത് കൊണ്ട് തനിക്ക് നാട്ടിലുണ്ടായിരുന്ന എല്ലാ സല്‍പ്പേരും നഷ്ടപ്പെട്ടുവെന്നും ശ്രീവിദ്യ പറയുന്നു.
ചൂട് കനക്കുന്നത് കാരണം പാലിക്കേണ്ട മുൻകരുതൽ എന്ന നിലയിൽ മുഖ്യമന്ത്രി പറഞ്ഞ നിർദേശങ്ങൾ പാലിച്ചതാണ് വിനയായതെന്ന് നടി പറയുന്നു.
11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ നിർദേശം പാലിച്ചതാണ് തനിക്ക് വിനയായതെന്നാണ് പുതിയ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ നടി പറയുന്നത്. ‘‘പോയപ്പോ ആർക്ക് പോയി?? കുഞ്ഞമ്പു നായരുടെ മോൾക്ക് പോയി’’ എന്നാണ് വീഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.
‘‘പ്രിയപ്പെട്ട കേരള ചീഫ് മിനിസ്റ്റര്‍ പിണറായി വിജയന് സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷേ ഇനി മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കുറച്ചുദിവസങ്ങള്‍ക്ക് മുന്നേ നിങ്ങളൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
ചൂട് കൂടിവരുകയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞായിരുന്നു പോസ്റ്റ്. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു.
ഇന്ന് എന്റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. ആ പോസ്റ്റിൽ സണ്‍ഗ്ലാസ് ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. ഞാന്‍ സണ്‍ഗ്ലാസ് വച്ചിട്ടാണ് പോയത്. കാരണം മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ പറയുന്നതെന്താണെന്ന് അറിയാമോ? ഓള് വലിയ മമ്മൂട്ടി ആയെന്നാ വിചാരമെന്ന്, കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനാ നടന്നിരുന്നത്? ഇപ്പോള്‍ ഓള്ക്ക് സണ്‍ഗ്ലാസ് വച്ചാലേ തെയ്യത്തിനെ കാണൂന്ന്.
ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ചിട്ട് തെയ്യത്തിനെ കാണാന്‍ പോവാന്ന് കരുതി. അതുവല്ല, മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ പറയണ്ടേ, സണ്‍ഗ്ലാസ് വച്ചിട്ട് വരുന്ന പെണ്‍പിള്ളാരെയൊന്നും കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ തരണമെന്ന്.
അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താ എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ’’, ശ്രീവിദ്യ ചോദിച്ചു.
അതേസമയം തമാശരൂപേണ ശ്രീവിദ്യ പോസ്റ്റ് ചെയ്ത വീഡിയോക്ക് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പറഞ്ഞ ഗൗരവകരമായ വിഷയങ്ങളെ തമാശയാക്കരുതെന്നാണ് കമന്റില്‍ ഒരു വിഭാഗം പറയുന്നത്.
വിവരകേട് പറയല്ലെന്ന് ഒരു കൂട്ടർ പറയുന്നു. വൈറൽ ആകാൻ ശ്രമിക്കുകയാണോ, 'ബുദ്ധി ശൂന്യത ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്', 'ദാരിദ്ര്യം...എല്ലാവരും ഒന്ന് ചിരിച്ചു കൊടുത്തേ... , എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
National
ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾക്ക് രാഷ്ട്രീയനിറം നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനെതിരേ മുൻകാലങ്ങളിൽ എതിർപ്പ് ഉന്നയിച്ചവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അവർ ദീർഘകാലം വില നൽകേണ്ടിവരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
വിവിധ കാരണങ്ങളാൽ നടപ്പിലാക്കാൻ വൈകിപ്പോയ വനിതാ സംവരണ നിയമം നടപ്പിലാക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ മൂന്ന് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിനെത്തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് ഒരു സംസ്ഥാനത്തിനും മണ്ഡല പുനർനിർണയത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. മണ്ഡല പുനർനിർണയത്തിന്റെ ഫലമായി ഒരു സംസ്ഥാനത്തെയും ലോക്സഭാ സീറ്റുകളുടെ അനുപാതം കുറയില്ല. സീറ്റുകളുടെ വർധനയും നിലവിലെ അനുപാതത്തിന് അനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബില്ലുകൾ പാസാക്കുന്നതിന്റെ പൂർണ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നു പറഞ്ഞ മോദി, ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമായി ഇതിനെ കാണേണ്ടതില്ലെന്നും വ്യക്തമാക്കി. ദേശീയതാത്പര്യം മുൻനിർത്തിയുള്ള തീരുമാനമാണു സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകൾ ഭരണനിർവഹണത്തിന്റെ ഭാഗമാകുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
തൃശൂർ: സംസ്ഥാനത്തു ഭരണമാറ്റം ആവശ്യമാണെന്നു പറഞ്ഞ സാഹിത്യ അക്കാദമി പ്രസിഡന്റ കെ. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി.
പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമയും യുക്തിയും നഷ്ടമാകുന്നെന്നു പലവട്ടം പറഞ്ഞിട്ടുള്ള സച്ചിദാനന്ദന്റെ വിചിത്രമായ പ്രതികരണമായി കേരളമിതിനെ കണക്കാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്ന മുദ്രാവാക്യം തുടങ്ങിവച്ചത് എം.എൻ. കാരശേരിയാണ്. അതിന് ഇക്കുറി കൈപൊക്കുന്നതു സച്ചിദാനന്ദനും സാറാ ജോസഫുമാണ്. ഇന്നത്തെ കാന്പയിൻ സ്വഭാവം അന്നുണ്ടായിരുന്നില്ല. കോടികൾ മുടക്കി കനഗോലുവിനെ ഇറക്കി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പല അടരുകളുണ്ട്. സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ആഹ്വാനവുമൊക്കെ അതിന്റെ ഭാഗമാണ്.
ഇടതുപക്ഷത്തെ തകർത്ത് കോണ്‍ഗ്രസിനെ ഭരണമേൽപ്പിക്കുകയെന്നതു ബിജെപി തന്ത്രമാണ്. ഇതു തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദനും സാറാ ജോസഫും അറിഞ്ഞോ അറിയാതെയോ ഗൂഢപദ്ധതിയുടെ ഭാഗമാകുകയാണെന്നും കരിവെള്ളൂർ മുരളി കുറിച്ചു.
Kerala
തിരുവനന്തപുരം: വിമർശനത്തിന് താൻ അതീതനല്ലെന്നും സമുദായ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും തന്നെ വിമർശിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ വർഗീയത ആരു പറഞ്ഞാലും എതിർക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ അവരെക്കുറിച്ചു പറയുമ്പോൾ പ്രായവും ഇരിക്കുന്ന സ്ഥാനവുമൊക്കെ നോക്കി അവർ ഉപയോഗിച്ച വാചകങ്ങളൊന്നും ഉപയോഗിക്കില്ല. പക്ഷേ വർഗീയത പറഞ്ഞാൽ വർഗീയതയെ എതിർക്കുകതന്നെ ചെയ്യും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അത് യുഡിഎഫിന്റെ നിലപാടാണ്. ആര് വർഗീയത പറഞ്ഞാലും അതിനെ എതിർക്കും. അതിന് ജനങ്ങളുടെ പിന്തുണയുമുണ്ട്. ഈ സർക്കാർ പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെ സിപിഎം പ്ലാൻ ചെയ്ത് നടത്തുന്ന ഭൂരിപക്ഷ വർഗീയവാദത്തിന്റെ തുടർച്ചയാണ് സജി ചെറിയാന്റെ വർഗീയ പരാമർശം. ഇത് ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. അതിനു മുൻപ് മുഖ്യമന്ത്രിയുടെ പിആർ ഏജൻസി ഡൽഹിയിലെ മാധ്യമങ്ങൾക്ക് ലഘുവിവരണം നൽകി. അതേകാര്യം മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. പിന്നീട് നിഷേധിച്ചു. അത് മുഖ്യമന്ത്രി നൽകിയതാണെന്ന് ആ പത്രവും വ്യക്തമാക്കിയിട്ടുണ്ട്. അതേകാര്യം കേരളത്തിൽവന്ന് ചില സമുദായ നേതാക്കളെക്കൊണ്ട് പറയിച്ചു. അതിനുശേഷം എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവന വന്നു.
അതിനും പിന്നാലെയാണ് സജി ചെറിയാന്റെ പരാമർശം. കേരളത്തിന്റെ ഭരണചരിത്രത്തിൽ ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമർശമാണ് മന്ത്രി സജി ചെറിയാൻ നടത്തിയത്. രണ്ട് ജില്ലകളിൽ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാൻ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാൻ യോഗ്യതയില്ല. ഒരു തവണ ഇറങ്ങിപ്പോയതാണ്. മന്ത്രിയെ തിരുത്തിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണ്.
മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർത്തും. സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ സിപിഎം തുടങ്ങിയ പ്ലാനിംഗാണ് ഇത്. മുഖ്യമന്ത്രി നടത്തിയ അഭിമുഖം മുതൽ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. സ്വയം പറയാൻ പറ്റാത്തത് മറ്റുള്ളവരെ കൊണ്ട് പറയിച്ചിട്ട്, പറഞ്ഞതിൽ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Kerala
കൊല്ലം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ.
മലപ്പുറത്തെയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും ജയിച്ചുവന്നവരെ നോക്കിയാൽ വർഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മതനിരപേക്ഷ കേരളത്തിൽ ഒരു ഇടതുപക്ഷ പ്രവർത്തകനിൽനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയാറാകണം. വർഗീയധ്രുവീകരണ നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷവും വർഗീയതയും ചർച്ചയാകുന്നിടത്ത് പിഡിപിയുടെ മേൽ തീവ്രവാദ ചാപ്പ കുത്തുന്നതു ലീഗിനെതിരേയുള്ള ആരോപണങ്ങൾ മറയ്ക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം വേണ്ടവിധത്തില്‍ സീറ്റും വോട്ടും പിന്തുണയും നല്‍കിയില്ലെന്ന് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിമര്‍ശനം.
വടക്കന്‍ ജില്ലകളില്‍നിന്നുള്ള പ്രതിനിധികളാണ് സിപിഎമ്മില്നിന്നുണ്ടായ ദുരനുഭവങ്ങള്‍ നിരത്തിയത്. പ്രചാരണത്തില്‍ സഹകരിച്ചില്ല, വോട്ട് മറിച്ചുകുത്തി തുടങ്ങി വിമര്‍ശനങ്ങളുണ്ടായി.
മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് താഴേത്തട്ടില്‍ സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുന്നതിലെ അതൃപ്തി തുറന്നടിച്ചു.
National
ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ തന്റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു.
എൻഎസ്എസിനെതിരായ വിമർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണർ നിലപാട് മാറ്റിയത്.
എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.
തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ അത് തന്റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.
"ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'
"എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.
അതേസമയം, ആനന്ദ ബോസിന്റെ ആരോപണങ്ങള്‍ തള്ളിയ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.
International
ന്യൂയോർക്ക്: സൈനികനീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടിയ അമേരിക്കൻ നടപടി യുഎൻ തത്വങ്ങളുടെ ലംഘനമാണെന്ന വിമർശനം പരക്കേ ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റേതു നിയമവിരുദ്ധ നടപടിയാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു.
വെനസ്വേലയിലാകട്ടെ മഡുറോയെ പിന്തുണച്ചും യുഎസ് നടപടിയെ സ്വാഗതം ചെയ്തും പ്രകടനങ്ങൾ നടന്നു. ട്രംപിന്റേത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്നെ കീഴടക്കാൻ തക്കം പാർത്തു കഴിയുന്ന റഷ്യക്കും തായ്വാനെ കീഴടക്കാൻ കാത്തുകഴിയുന്ന ചൈനയ്ക്കും ഉത്തേജനം പകരുന്നതാണ് ഈ നടപടിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ വെനസ്വേലയിലേതുപോലെ ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും കടന്നുകയറുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ജാഗ്രതാനിർദേശം നൽകുകയും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിലും ഭീതി വർധിപ്പിക്കുന്നു.
Kerala
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനത്തെ പരിഹസിച്ച് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നടത്തുന്ന വിമർശനം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
പുതിയ തൊഴിലുറപ്പു നിയമം കൊണ്ടുവന്നു രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണരെ പട്ടിണിയിലേക്കു തള്ളിവിടുന്ന ബിജെപി സർക്കാരിനെയോ പ്രധാനമന്ത്രിയെയോ അദ്ദേഹം വിമർശിക്കുന്നില്ല. വിമർശനത്തിന്റെ മുന രാഹുൽ ഗാന്ധിക്കു നേരേയാണ്. ഇത് എന്തിനു വേണ്ടിയാണെന്നും ആർക്കു വേണ്ടിയാണെന്നും അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും.
ബിജെപി കേന്ദ്ര നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്നത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തന്നെ രാജ്യസഭയിൽ പറഞ്ഞത് കേട്ടതാണ്.
പ്രധാനമന്ത്രി കഴിഞ്ഞ സെഷനിൽ കഷ്ടിച്ച് രണ്ടോ മൂന്നോ വട്ടമാണ് പാർലമെന്റ് നടപടികളിൽ പങ്കെടുത്തത്. അതേക്കുറിച്ച് പറയാൻ ബ്രിട്ടാസിന്റെ നാവ് പൊന്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ഡിജിറ്റൽ-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിലാണ് നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചത്.
യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നൽകി.
ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള്‍ എതിര്‍ത്തു. തീരുമാനം രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ യോഗത്തിൽ ഓര്‍മിപ്പിച്ചു.
വിസി നിയമനത്തിലെ സമവായം പാർട്ടി അറിഞ്ഞില്ലെന്നും പാർട്ടിയുമായി ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും യോഗത്തിൽ നേതാക്കൾ ആരോപിച്ചു. എന്നാൽ വിമർശനം ഉയർന്ന സാഹചര്യത്തിലും പിണറായി വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.
National
ഇംഫാൽ: മണിപ്പുരിൽ കുക്കി ദുരിതാശ്വാസ ക്യാന്പിൽ മെയ്തെയ് വിഭാഗക്കാരനായ ബിജെപി എംഎൽഎ സന്ദർശനം നടത്തിയതിനെതിരേ രൂക്ഷ വിമർശവുമായി കുക്കി സംഘടനകൾ.
മുൻ സ്പീക്കർകൂടിയായ യുമ്നാം ഖേംചന്ദ് സിംഗ് ആണ് ഉഖ്റുൾ ജില്ലയിലെ കുക്കി ദുരിതാശ്വാസ ക്യാന്പിൽ തിങ്കളാഴ്ച സന്ദർശനം നടത്തിയത്.
കണക്കുകൂട്ടിയുള്ള രാഷ്ട്രീയ അഭ്യാസമെന്നാണ് ഖേംചന്ദ് സിംഗിന്റെ സന്ദർശനത്തെ കുക്കി സംഘടനകളുടെ അപ്പെക്സ് ബോഡിയായ കുക്കി ഇൻപി ഉഖ്റുൾ വിശേഷിപ്പിച്ചത്.
എംഎൽഎയെ ആരും ക്ഷണിച്ചിരുന്നില്ലെന്ന് സംഘടന അറിയിച്ചു. കുക്കി-സോ നേതാക്കളെ മുൻകൂട്ടി അറിയിക്കാതെയാണ് എംഎൽഎ ക്യാന്പ് സന്ദർശിച്ചതെന്ന് കുക്കി-സോ കൗൺസിൽ കുറ്റപ്പെടുത്തി