Kerala
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിച്ച ബയർ-സെല്ലർ മീറ്റിലൂടെ 100 കോടി രൂപയുടെ ഓർഡറുകൾ സംരംഭകർക്കു ലഭിച്ചെന്ന് മന്ത്രി പി. രാജീവ്. കേരളത്തിലെ 400ഓളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച മേളയിൽ 22 രാജ്യങ്ങളിൽനിന്നായി 50ലധികം കമ്പനികളാണ് ഉത്പന്നങ്ങൾ വാങ്ങുന്നതിനായി എത്തിയതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളമശേരിയിൽ ആരംഭിച്ച സംസ്ഥാനതല അഗ്രോ ഫുഡ്പ്രോ 2026ന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിതരണ വകുപ്പുമായി ചേർന്ന് കെ-സ്റ്റോറുകൾ വഴി പ്രാദേശിക സംരംഭകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കി. നിലവിൽ 40 കോടി രൂപയിലധികം വിറ്റുവരവ് കെ-സ്റ്റോറുകൾ വഴി സംരംഭകർക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
പരവൂർ: രാജ്യത്ത് സ്പാം കോളുകൾ അനിയന്ത്രിതമായി വർധിക്കുന്നുവെന്നു റിപ്പോർട്ടുകൾ. 2025ൽ മാത്രം ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കു ലഭിച്ചത് 4,168 കോടി സ്പാം കോളുകൾ. ഇന്ത്യ ഇൻസൈറ്റ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്. ഇത് രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പിന്റെയും ആശയവിനിമയ അപകട സാധ്യതകളുടെയും തോത് എടുത്തു കാണിക്കുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് ലഭിച്ച സ്പാം കോളുകളിൽ 1,189 കോടി എണ്ണം ഉപയോക്താക്കൾ തന്നെ നേരിട്ട് തടഞ്ഞു. ബാക്കിയുള്ളതിൽ ഏകദേശം 770 കോടി കോളുകൾ സംശയിക്കപ്പെടുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ഫ്ലാഗ് ചെയ്തതായും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. ഓരോ സ്പാം കോളിന്റെയും ഏകദേശം ശരാശരി ദൈർഘ്യം 1.8 മിനിറ്റ് ആയിരുന്നു. സ്പാം ഇപ്പോൾ വോയ്സ് കോളുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. മെസേജിംഗ് തട്ടിപ്പുകളുടെ എണ്ണവും വലിയ രീതിയിൽ ഉയർന്നുവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷത്തിൽ മാത്രം 12,903 കോടി സംശയാസ്പദമായ സന്ദേശങ്ങൾ തിരിച്ചറിയുകയുണ്ടായി. 2025 ന്റെ രണ്ടാം പകുതിയിലാണ് വ്യാജ മെസേജുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തട്ടിപ്പുകാർ ഇരകളെ കുടുക്കാൻ ബാങ്കുകൾ, സർക്കാർ ഏജൻസികൾ, പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ, അറിയപ്പെടുന്ന ബ്രാൻഡുകൾ തുടങ്ങിയവയിൽ ആൾമാറാട്ടത്തിന് സമാനമായ രീതികളാണ് പ്രയോഗിക്കുന്നത്.
ഒടിപികൾ, പിൻ നമ്പരുകൾ, ബാങ്കിംഗ് ക്രഡൻഷ്യലുകൾ തുടങ്ങിയ സെൻസിറ്റീവ് വിശദാംശങ്ങൾ കൈവശപ്പെടുത്തുന്നതിന് കെവൈസി അപ്ഡേറ്റ് ആവശ്യമാണെന്ന തട്ടിപ്പാണ് ഇപ്പോഴും കൂടുതലായി അരങ്ങേറുന്നത്. ബാങ്ക് അക്കൗണ്ടുകൾ താത്കാലികമായി നിർത്തിവച്ചു അല്ലെങ്കിൽ റീഫണ്ട് പ്രോസസിംഗ് എന്നിവ അവകാശപ്പെടുന്ന സന്ദേശങ്ങളും കോളുകളും സാധാരണ തന്ത്രമായി ഇപ്പോഴും തട്ടിപ്പുകാർ ഇപ്പോഴും പലരൂപത്തിലും ഉപയോഗിക്കുന്നുണ്ട്.
കമ്യൂണിറ്റി റിപ്പോർട്ടിംഗ് സംവിധാനങ്ങളും ഇൻ- ആപ്പ് ബ്ലോക്കിംഗ് ഉപകരണങ്ങളും സ്പാം കോളുകൾ തടയാൻ സഹായിച്ചിട്ടുണ്ടെങ്കിലും സ്കാമർമാർ പുതിയ രീതികൾ അനുദിനം വികസിപ്പിക്കുന്നത് തുടരുന്നത് കാരണം തട്ടിപ്പുകൾ കണ്ടെത്തൽ കൂടുതൽ ദുഷ്കരമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്മാർട്ട് ഫോൺ വിപണി, വ്യാപകമായ യുപിഐ ഉപയോഗം എന്നിവ തട്ടിപ്പുകാർക്ക് വളക്കൂറുള്ള രാജ്യമായി മാറ്റിയെന്നാണ് സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
സാന്പത്തിക നഷ്ടങ്ങൾക്ക് അപ്പുറം തുടർച്ചയായ സ്പാമുകൾ സൃഷ്ടിക്കുന്ന മാനസിക ആഘാതം ഗുരുതരമായ പൊതു സുരക്ഷാപ്രശ്നമായി മാറുകയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Kerala
കോട്ടയം: വാഹനാപകടത്തിൽ മരിച്ച സിആർപിഎഫ് ജവാന്റെ അവകാശികൾക്ക് ഒരു കോടി അറുപതുലക്ഷം നഷ്ടപരിഹാരം. കോട്ടയം കോതനല്ലൂർ മലയിൽ വീട്ടിൽ ജയേഷ്കുമാറിന്റെ അവകാശികൾക്കാണ് ഒരു കോടി അറുപതുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ജഡ്ജി പ്രസൂൺ മോഹൻ വിധി പ്രസ്താവിച്ചു.
2021 ഒക്ടോബർ 11ന് കാണക്കാരി കളരിപ്പടിയിലാണ് അപകടമുണ്ടായത്. ജയേഷ് കുമാർ ഏറ്റുമാനൂരിൽനിന്നും കടുത്തുരുത്തിയിലേക്ക് ബൈക്കിൽ പോകവെ എതിരെ അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് ജയേഷ്കുമാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വണ്ടി കയറി ഇറങ്ങിയ നിലയിൽ ഹെൽമെറ്റ് റോഡിൽ നിന്നും പോലീസ് കണ്ടെടുത്തു. പരിക്കേറ്റ ജയേഷ്കുമാറിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്കേറ്റ ഗുരുതരമായ പരിക്കുകൾ മൂലം അന്നുതന്നെ മരണപ്പെടുകയായിരുന്നു.
അതേസമയം ഇന്നോവ ഡ്രൈവർക്കെതിരെ കേസെടുത്ത കുറവിലങ്ങാട് പോലീസ് കാർ ഉടമയുടെ സ്വാധീനത്തിൽ യഥാർഥ വസ്തുതകൾ മൂടിവച്ച് ജയേഷ് കുമാറിന്റെ അശ്രദ്ധ കൊണ്ടാണ് അപകടം ഉണ്ടായതെന്ന് രേഖപ്പെടുത്തി. പിന്നീട് കാറിന്റെ ഡ്രൈവറെ കേസിൽ നിന്നും രക്ഷപ്പെടുത്തികൊണ്ട് പോലീസ് ക്രിമിനൽ കേസ് റഫർ എഴുതിതള്ളി അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകി.
എന്നാൽ പോലീസ് നടത്തിയ കൃത്രിമം കുടുംബം അറിഞ്ഞിരുന്നില്ല. നഷ്ടപരിഹാരത്തിനായി ക്രിമിനൽ കേസിന്റെ റിക്കാർഡുകൾ ലഭിച്ചപ്പോഴാണ് പോലീസ് കേസ് റഫർ ചെയ്ത് ഇന്നോവ കാറിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞത്. ഉടൻ തന്നെ ജയേഷ് കുമാറിന്റെ ഭാര്യ കുറവിലങ്ങാട് പോലീസിന്റെ നീയമവിരുദ്ധമായ നടപടികൾ ചുണ്ടിക്കാണിച്ച് കോട്ടയം ജില്ലാ പോലീസ് ചീഫിന് പരാതി നൽകി.
ക്രിമിനൽ കേസ് അന്തിമ റിപ്പോർട്ടിനെതിരെ പുനരന്വേഷണത്തിനായി മേലധികാരികളെ സമീപിച്ചെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായില്ല.തുടർന്ന് യഥാർഥ വസ്തുതകൾ രേഖപ്പെടുത്തി പാലാ ജുഡീഷൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.
സംഭവം നേരിൽകണ്ടെ സാക്ഷികളുടെ മൊഴിയും പോലീസ് മഹസറും മറ്റുതെളിവുകളും പരിശോധിച്ച കോടതി പ്രഥമ ദൃഷ്ട്യാ ഇന്നോവ കാറിന്റെ ഡ്രൈവറുടെ അമിത വേഗതതും അശ്രദ്ധയും കൊണ്ടാണ് അപകടം ഉണ്ടായതെന്ന് രേഖപ്പെടുത്തി ഇന്ത്യൻ ശിക്ഷാ നീയമം 279 3O4 (A) പ്രകാരം ഇന്നോവ കാർ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി കേസ് ഫയലിൽ സ്വീകരിച്ച് പ്രതിയെ കോടതി നേരിട്ട് സമൻസ് അയച്ച് വരുത്തുകയായിരുന്നു.
തുടർന്ന് നഷ്ടപരിഹാരത്തിനായി മരണപ്പെട്ട ജയേഷിന്റെ ഭാര്യയും പ്രായപൂർത്തിയാകാത്ത മകനും ജയേഷിന്റെ മാതാപിതാക്കളും കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു. അപകടംകണ്ട സാക്ഷികളെ നേരിട്ട് കോടതിയിൽ വിളിച്ചു വരുത്തി തെളിവെടുത്തു.
കുറവിലങ്ങാട് പോലീസിൽ ഹാജരാക്കിയ സംഭവ സ്ഥല മഹസറും മജിസ്ട്രേറ്റ് കോടതിയിലെ കേസിന്റെ റിക്കാർഡുകളും തെളിവായി സ്വീകരിച്ച് കോട്ടയം എംഎസിറ്റി ജഡ്ജി ഇന്നോവ കാറിന്റെ ഡ്രൈവറുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും കൊണ്ട് മാത്രമാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചു.
ഒരു കോടി പതിനാറു ലക്ഷത്തി നാൽപ്പത്തി നാലായിരം രൂപ വിധി തുകയും ഹർജിക്കാരുടെ കോടതിയിലെ വ്യവഹാര ചിലവിനത്തിൽ ഏഴുലക്ഷത്തി മുപ്പത്തയ്യായിരം രൂപയും ഹർജി ഫയൽ ചെയ്തദിവസം മുതലുള്ള പലിശ ഇനത്തിൽ മുപ്പത്താറു ലക്ഷത്തി ഇരുപത്തൊൻപതിനായിരം രൂപയും ഉൾപ്പെടെ ഒരു കോടി അറുപതുലക്ഷം രൂപ 30 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഇന്നോവകാറിന്റെ ഇൻഷ്വറൻസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു.
സിആർപിഎഫിൽ ജവാനായിരുന്ന ജയേഷ് കുമാർ (36)അവധിക്ക് നാട്ടിൽ വന്ന സമയത്താണ് അപകടം ഉണ്ടായത്. ഹർജിക്കാർക്കു വേണ്ടി അഡ്വ.വി.ബി ബിനു അഡ്വ.സിഎസ് ഗിരിജ അഡ്വ.എസ്സ് രവീന്ദ്രൻ എന്നിവർ കോടതിയിൽ ഹാജരായി.