പരവൂർ: രാജ്യത്ത് സ്പാം കോളുകൾ അനിയന്ത്രിതമായി വർധിക്കുന്നുവെന്നു റിപ്പോർട്ടുകൾ. 2025ൽ മാത്രം ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കു ലഭിച്ചത് 4,168 കോടി സ്പാം കോളുകൾ. ഇന്ത്യ ഇൻസൈറ്റ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്. ഇത് രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പിന്റെയും ആശയവിനിമയ അപകട സാധ്യതകളുടെയും തോത് എടുത്തു കാണിക്കുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് ലഭിച്ച സ്പാം കോളുകളിൽ 1,189 കോടി എണ്ണം ഉപയോക്താക്കൾ തന്നെ നേരിട്ട് തടഞ്ഞു. ബാക്കിയുള്ളതിൽ ഏകദേശം 770 കോടി കോളുകൾ സംശയിക്കപ്പെടുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ഫ്ലാഗ് ചെയ്തതായും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. ഓരോ സ്പാം കോളിന്റെയും ഏകദേശം ശരാശരി ദൈർഘ്യം 1.8 മിനിറ്റ് ആയിരുന്നു. സ്പാം ഇപ്പോൾ വോയ്സ് കോളുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. മെസേജിംഗ് തട്ടിപ്പുകളുടെ എണ്ണവും വലിയ രീതിയിൽ ഉയർന്നുവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷത്തിൽ മാത്രം 12,903 കോടി സംശയാസ്പദമായ സന്ദേശങ്ങൾ തിരിച്ചറിയുകയുണ്ടായി. 2025 ന്റെ രണ്ടാം പകുതിയിലാണ് വ്യാജ മെസേജുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തട്ടിപ്പുകാർ ഇരകളെ കുടുക്കാൻ ബാങ്കുകൾ, സർക്കാർ ഏജൻസികൾ, പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ, അറിയപ്പെടുന്ന ബ്രാൻഡുകൾ തുടങ്ങിയവയിൽ ആൾമാറാട്ടത്തിന് സമാനമായ രീതികളാണ് പ്രയോഗിക്കുന്നത്.
ഒടിപികൾ, പിൻ നമ്പരുകൾ, ബാങ്കിംഗ് ക്രഡൻഷ്യലുകൾ തുടങ്ങിയ സെൻസിറ്റീവ് വിശദാംശങ്ങൾ കൈവശപ്പെടുത്തുന്നതിന് കെവൈസി അപ്ഡേറ്റ് ആവശ്യമാണെന്ന തട്ടിപ്പാണ് ഇപ്പോഴും കൂടുതലായി അരങ്ങേറുന്നത്. ബാങ്ക് അക്കൗണ്ടുകൾ താത്കാലികമായി നിർത്തിവച്ചു അല്ലെങ്കിൽ റീഫണ്ട് പ്രോസസിംഗ് എന്നിവ അവകാശപ്പെടുന്ന സന്ദേശങ്ങളും കോളുകളും സാധാരണ തന്ത്രമായി ഇപ്പോഴും തട്ടിപ്പുകാർ ഇപ്പോഴും പലരൂപത്തിലും ഉപയോഗിക്കുന്നുണ്ട്.
കമ്യൂണിറ്റി റിപ്പോർട്ടിംഗ് സംവിധാനങ്ങളും ഇൻ- ആപ്പ് ബ്ലോക്കിംഗ് ഉപകരണങ്ങളും സ്പാം കോളുകൾ തടയാൻ സഹായിച്ചിട്ടുണ്ടെങ്കിലും സ്കാമർമാർ പുതിയ രീതികൾ അനുദിനം വികസിപ്പിക്കുന്നത് തുടരുന്നത് കാരണം തട്ടിപ്പുകൾ കണ്ടെത്തൽ കൂടുതൽ ദുഷ്കരമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്മാർട്ട് ഫോൺ വിപണി, വ്യാപകമായ യുപിഐ ഉപയോഗം എന്നിവ തട്ടിപ്പുകാർക്ക് വളക്കൂറുള്ള രാജ്യമായി മാറ്റിയെന്നാണ് സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
സാന്പത്തിക നഷ്ടങ്ങൾക്ക് അപ്പുറം തുടർച്ചയായ സ്പാമുകൾ സൃഷ്ടിക്കുന്ന മാനസിക ആഘാതം ഗുരുതരമായ പൊതു സുരക്ഷാപ്രശ്നമായി മാറുകയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Tags : spam calls spam crore