National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പിൻവലിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ അധികാര, സാന്പത്തിക കേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അവകാശാധിഷ്ഠിതമായുള്ള ഒരു പദ്ധതിക്കെതിരേയും രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കെതിരേയുമുള്ള ആക്രമണമാണ് പുതിയ നിയമമെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതിയോഗത്തിനുശേഷം എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
മന്ത്രിസഭയുമായോ സംസ്ഥാനങ്ങളുമായോ കൂടിയാലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ് പുതിയ നിയമമെന്നും പ്രധാനമന്ത്രിയുടെ "വണ്‍ മാൻ ഷോ' യാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
നമ്മുടെ ത്രിതല പഞ്ചായത്തുകളെ ശാക്തീകരിച്ചിരുന്ന നിയമത്തെ തകർക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മുഴുവൻ പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആർഇജിഎ) സംരക്ഷിക്കാനായി രാജ്യവ്യാപക സമരപരിപാടികൾ ആസൂത്രണം ചെയ്ത് കോണ്‍ഗ്രസ്.
ഇതിന്റെ ഭാഗമായി "എംജിഎൻആർഇജിഎ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ രാജ്യവ്യാപകമായി ജനുവരി അഞ്ചുമുതൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രവർത്തകസമിതിയോഗത്തിനു ശേഷമാണ് തീരുമാനം.
എംജിഎൻആർഇജിഎ പിൻവലിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കു പുറമെ കേരളമടക്കം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും വോട്ടർ പട്ടിക സമഗ്ര പരിഷ്കരണവും (എസ്ഐആർ) യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.
പ്രവർത്തകസമിതിയോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങൾക്കു പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, ഹിമാചൽ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷന്മാരും പങ്കെടുത്തു.
കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നാഭിപ്രായങ്ങൾ പുലർത്തിയിരുന്ന ശശി തരൂർ എംപിയും കർണാടകയിൽ അധികാര വടംവലി നടത്തിയിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളിൽപ്പെടുന്നു.
Kerala
കൊച്ചി: ചികിത്സാച്ചെലവ് താങ്ങാനാവാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് "നിധി' ഇന്ന് ജാര്‍ഖണ്ഡിലേക്ക് മടങ്ങി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥരും പോലീസും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇന്നു രാവിലെ ധന്‍ബാദ് എക്സ്പ്രസില്‍ നിധിയുമായി ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു. അവിടെ വച്ച് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്കു കുഞ്ഞിനെ കൈമാറും. ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷയിലാവും കുഞ്ഞ് വളരുക.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറുന്നത്. കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആറ് മാസത്തോളം കേരള വനിതശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്‍ന്നത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും ജനവരി 29ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും "നിധി' എന്ന് പേരിടുകയുമായിരുന്നു.