International
ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.
Business
ന്യൂഡൽഹി: മൂഡീസ് റേറ്റിംഗ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025-26 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ സാന്പത്തികവളർച്ചാ നിരക്ക് 7.3 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാന്പത്തികവളർച്ച കുടുംബങ്ങളുടെ ശരാശരി വരുമാനം വർധിപ്പിക്കുകയും ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള ആവശ്യകത ഉയർത്തുകയും ചെയ്യും.
ഡിജിറ്റലൈസേഷൻ, നികുതി പരിഷ്കാരങ്ങൾ, പൊതുമേഖല ഇൻഷ്വറൻസ് കന്പനികളിൽ ആസൂത്രണംചെയ്തിട്ടുള്ള പരിഷ്കാരങ്ങൾ എന്നിവയുടെ ഫലമായി ഇൻഷ്വറൻസ് പ്രീമിയം തുകയിലുണ്ടാകുന്ന ശക്തമായ വർധന ഇന്ത്യൻ ഇൻഷ്വറൻസ് കന്പനികളുടെ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ വളർച്ച മുൻവർഷത്തെ 6.5 ശതമാനത്തിൽനിന്ന് 2025 സാന്പത്തികവർഷത്തിൽ (2026 മാർച്ച് വരെ) 7.3 ശതമാനമായി വളരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
2024-25 സാന്പത്തികവർഷത്തിൽ പ്രതിശീർഷ ജിഡിപി മുൻ വർഷത്തേക്കാൾ 8.2 ശതമാനം ഉയർന്ന് 11,176 ഡോളറിലെത്തി. മൊത്തം ആഭ്യന്തര ഉത്പാദനം 6.5 ശതമാനമാണ് വളർച്ച നേടിയത്.
ഇന്ത്യയുടെ ശക്തമായ സാന്പത്തികവളർച്ച 2025-26 സാന്പത്തികവർഷത്തിന്റെ ആദ്യ എട്ടു മാസങ്ങളിൽ മൊത്തം ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ 17 ശതമാനം വർധനയുണ്ടാക്കാൻ സഹായിച്ചു. ഇതോടെ പ്രീമിയം വരുമാനം 10.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ 14 ശതമാനവും പുതിയ ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൽ 20 ശതമാനവും വർധന രേഖപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഷ്വറൻസ് എടുത്തവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. 2024-25 സാന്പത്തിക വർഷത്തിൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനം ഏഴു ശതമാനം വർധിച്ച് 11.9 ലക്ഷം കോടിയായിരുന്നു.