ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ അടുത്തിടെ ഉയർന്നുവന്നിട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രതിരോധത്തിലായി ബിജെപി.
മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭരിക്കുന്ന മുഖ്യമന്ത്രിമാർക്കെതിരേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള ഭൂമി കുംഭകോണ ആരോപണമുയരുമ്പോൾ ഉത്തർപ്രദേശിൽ അയോധ്യ രാമക്ഷേത്രത്തിലുണ്ടായ സംഭാവന തട്ടിപ്പാണ് ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്.
ഒരുവശത്ത് ഇരട്ട എൻജിൻ സർക്കാരുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തലവന്മാർത്തന്നെ ആരോപണ മുൾമുനയിൽ നിൽക്കുമ്പോൾ മറുവശത്ത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായ അയോധ്യ ക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പും ബിജെപിക്കു പ്രഹരമായിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകൾ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കമ്പനികൾക്കു നിയമവിരുദ്ധമായി നൽകിയെന്ന ആരോപണം തുടരുന്നതിനു പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരേയും ഭൂമി കുംഭകോണ ആരോപണം വരുന്നത്.
നിലവിൽ സിബിഐ അന്വേഷണം നേരിടുന്ന പേമ ഖണ്ഡുവിനെതിരേ പ്രതിപക്ഷം രാജി ആവശ്യമുയർത്തുമ്പോഴാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു മധ്യപ്രദേശ് മുഖ്യമന്ത്രിയായ മോഹൻ യാദവും കുടുംബവും ഉജ്ജയ്നിൽ 168 ഏക്കർ ഭൂമി വാങ്ങിച്ചുകൂട്ടിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഉജ്ജയ്നിലെ റോഡുകളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ഉജ്ജയ്ൻ മാസ്റ്റർ പ്ലാൻ 2035ന്റെ വിവരങ്ങൾ മുഖ്യമന്ത്രിയെന്ന നിലയിൽ അടുത്തറിയാമെന്നതാണ് മോഹൻ യാദവിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഉജ്ജയ്ൻ എങ്ങനെയൊക്കെ വികസിക്കും എവിടെയൊക്കെ വികസിക്കും എന്നു നന്നായറിയാവുന്ന മോഹൻ യാദവും കുടുംബവും അതിനനുസരിച്ചാണ് ഭൂമി വാങ്ങിക്കൂട്ടിയത് എന്നാണ് പുറത്തുവന്ന വിവരം.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജ്യത്തെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നായ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പും സാമ്പത്തിക ക്രമക്കേടും ഉത്തർപ്രദേശ് സർക്കാരിനെതിരേയും ബിജെപി നേതൃത്വത്തിനെതിരേയും കുറ്റപ്പെടുത്തലുകൾക്കു കാരണമാകുന്നുണ്ട്.
Tags : Economic mismanagement three states Allegations BJP