National
ബെംഗളൂരു: നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖർഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നൽകി.
കെ.ജെ. ജോർജിന് ഊർജവും വിനോദസഞ്ചാരവും നൽകിയപ്പോൾ യു.ടി. ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നൽകി. ജലസേചന വകുപ്പ് നൽകിയത് രാമലിംഗ റെഡ്ഡിക്കാണ്. എന്നാൽ ബംഗളൂരു നഗര വികസന വകുപ്പാണ് റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആവശ്യപ്പെട്ട വകുപ്പ് കിട്ടാത്തതിൽ രാമലിംഗ റെഡ്ഡിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളും നൽകി.
Kerala
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും നൽകാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന് ധനകാര്യ വകുപ്പിന്റെ ചുമതലയാകും ഉണ്ടാകുക.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരാണ് കോണ്‍ഗ്രസ് മന്ത്രിമാർ.
പട്ടികവർഗ പ്രതിനിധ്യത്തിൽ വയനാട് ജില്ലയിൽനിന്നുള്ള ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കോണ്‍ഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തിൽ അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ, ആലുവയിൽ നിന്നുള്ള അൻവർ സാദത്ത് എന്നിവരിൽ ഒരാൾ മന്ത്രിസഭയിലെത്തും.
എൻ. ശക്തനാണ് സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക. എം. വിൻസന്റിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നു.
ഡൽഹിയിൽനിന്നു കേരളത്തിലെത്തിയ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗവുമായി ചേർന്നു പിടിമുറുക്കിയതോടെയാണ് ഇവരുടെ വിഭാഗങ്ങൾക്കു ഭൂരിപക്ഷം മന്ത്രിമാരെയും ലഭിച്ചത്. വി.ഡി. സതീശനെ അനുകൂലിക്കുന്നവർക്ക് ഏതാനും മന്ത്രിസ്ഥാനം മാത്രമാണു ലഭിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രാഥമിക ചർച്ചയിലും കെപിസിസിയിൽ ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ നീണ്ട ചർച്ചയിലുമായാണ് മന്ത്രിസഭയുടെ ഏകദേശ പട്ടിക തയാറാക്കിയത്. ഇന്ന് ഹൈക്കമാൻഡ് അനുമതി ലഭിക്കുന്നതോടെ അന്തിമചിത്രമാകും.
മുസ്ലിം ലീഗിൽനിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പാറയ്ക്കൽ അബ്ദുള്ള, കെ.എം. ഷാജി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാകും മന്ത്രിമാർ. കേരള കോണ്‍ഗ്രസിൽ നിന്ന് മോൻസ് ജോസഫ് ഉറപ്പായി. രണ്ടാംമന്ത്രിയിൽ ചർച്ച തുടരും. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യും.
വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളുടെ മാറ്റവും ചർച്ച ചെയ്തു. ആർഎസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴിൽ വകുപ്പിനു പുറമേ ജലവിഭവ വകുപ്പു കൂടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബും കെഡിപിയിലെ മാണി സി. കാപ്പനും ടേം വ്യവസ്ഥ വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും സമ്മതിച്ചിട്ടില്ല. സിഎംപിയിലെ സി.പി. ജോണ്‍ അഞ്ചു വർഷവും മന്ത്രിയാണ്.
Kerala
തിരുവനന്തപുരം: പണയ സ്വർണം തിരികെ നൽകാത്തതിന്റെ വിരോധത്തിൽ കട്ടച്ചൽക്കുഴി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസിൽ രണ്ട് പേരെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
കട്ടച്ചൽക്കുഴി സ്വദേശി വിഷ്ണുവിനെയാണ് സഹോദരങ്ങൾ തട്ടിക്കൊണ്ട് പോയത്. സിസിലിപുരം തെങ്ങുവിള വീട്ടിൽ ഹരിലാൽ (34), ബിജു ലാൽ ( 37 ) എന്നിവരാണ് അറസ്റ്റിലായത്.
ഫിനാൻസ് സ്ഥാപനങ്ങളിൽ ഏജന്റായി പ്രവർത്തിക്കുകയായിരുന്ന വിഷ്ണു, ബിജുലാലിന്റെ 124 ഗ്രാം സ്വർണം പണയമായി സ്വീകരിച്ച് പണം നൽകിയിരുന്നു. ഇത് തിരികെ എടുക്കാനായി രണ്ട് മാസം മുൻപ് പണവുമായി എത്തിയ ഉടമയ്ക്ക് അത് നൽകാതെ വിഷ്ണു കബളിപ്പിച്ചെന്നാണ് സഹോദരങ്ങളുടെ മൊഴി.
ഇതിന്റെ വിരോധത്തിൽ സ്കൂട്ടറിൽ വരികയായിരുന്ന വിഷ്ണുവിനെ തടഞ്ഞുനിർത്തി കാറിൽ കയറ്റിക്കൊണ്ടുപോയി വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ അടച്ചിടുകയായിരുന്നു.
എന്നാൽ പണം നൽകാതെ സ്വർണം ആവശ്യപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. അതേസമയം, ഇതിനു മുൻപും സമാനമായ കേസ് വിഷ്ണുവിന്റെ പേരിലുണ്ടെന്ന് പോലീസ് പറയുന്നു.
Business
പാലാ: തൃശൂർ അയ്യന്തോൾ ആസ്ഥാനമായ പ്രവർത്തിക്കുന്ന അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ പാലായിൽ പ്രവർത്തനം ആരംഭിച്ചു. മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
അക്വില ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ കൗണ്‍സിലർമാരായ റൂബി ആന്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനു എന്നിവർ പ്രസംഗിച്ചു. ഇതോടെ അക്വിലയ്ക്ക് സംസ്ഥാനത്ത് ആറു ജില്ലകളിൽ ശാഖയായി.