തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും നൽകാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന് ധനകാര്യ വകുപ്പിന്റെ ചുമതലയാകും ഉണ്ടാകുക.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരാണ് കോണ്‍ഗ്രസ് മന്ത്രിമാർ.
പട്ടികവർഗ പ്രതിനിധ്യത്തിൽ വയനാട് ജില്ലയിൽനിന്നുള്ള ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കോണ്‍ഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തിൽ അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ, ആലുവയിൽ നിന്നുള്ള അൻവർ സാദത്ത് എന്നിവരിൽ ഒരാൾ മന്ത്രിസഭയിലെത്തും.
എൻ. ശക്തനാണ് സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക. എം. വിൻസന്റിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നു.
ഡൽഹിയിൽനിന്നു കേരളത്തിലെത്തിയ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗവുമായി ചേർന്നു പിടിമുറുക്കിയതോടെയാണ് ഇവരുടെ വിഭാഗങ്ങൾക്കു ഭൂരിപക്ഷം മന്ത്രിമാരെയും ലഭിച്ചത്. വി.ഡി. സതീശനെ അനുകൂലിക്കുന്നവർക്ക് ഏതാനും മന്ത്രിസ്ഥാനം മാത്രമാണു ലഭിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രാഥമിക ചർച്ചയിലും കെപിസിസിയിൽ ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ നീണ്ട ചർച്ചയിലുമായാണ് മന്ത്രിസഭയുടെ ഏകദേശ പട്ടിക തയാറാക്കിയത്. ഇന്ന് ഹൈക്കമാൻഡ് അനുമതി ലഭിക്കുന്നതോടെ അന്തിമചിത്രമാകും.
മുസ്ലിം ലീഗിൽനിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പാറയ്ക്കൽ അബ്ദുള്ള, കെ.എം. ഷാജി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാകും മന്ത്രിമാർ. കേരള കോണ്‍ഗ്രസിൽ നിന്ന് മോൻസ് ജോസഫ് ഉറപ്പായി. രണ്ടാംമന്ത്രിയിൽ ചർച്ച തുടരും. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യും.
വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളുടെ മാറ്റവും ചർച്ച ചെയ്തു. ആർഎസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴിൽ വകുപ്പിനു പുറമേ ജലവിഭവ വകുപ്പു കൂടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബും കെഡിപിയിലെ മാണി സി. കാപ്പനും ടേം വ്യവസ്ഥ വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും സമ്മതിച്ചിട്ടില്ല. സിഎംപിയിലെ സി.പി. ജോണ്‍ അഞ്ചു വർഷവും മന്ത്രിയാണ്.
Tags : Final Cabinet UDF cabinet Satheesan Finance Ramesh Home