പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ബൈക്ക് കത്തിയ നിലയിൽ (File photo)
പയ്യന്നൂര്‍: സിപിഎം ഫണ്ട് വെട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ച സംഭവത്തിന്റെ അന്വേഷണം അട്ടിമറിച്ചതായി ആരോപണം. വെള്ളൂരിലെ പനയന്തട്ട വീട്ടില്‍ പ്രസന്നന്റെ പള്‍സര്‍ ബൈക്ക് അഗ്നിക്കിരയാക്കിയതുൾപ്പെടെയുള്ള സംഭവങ്ങളുടെ അന്വേഷണമാണ് പ്രതികളിലേക്കെത്താതെ പോയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന ഘട്ടത്തിൽ ജനുവരി 26 ന് രാത്രിയിലായിരുന്നു സംഭവം. റോഡില്‍നിന്ന് കുറച്ചകലെയുള്ള വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തള്ളി അകലെ വയല്ക്കരയിലേക്ക് മാറ്റി തീവച്ച നിലയിലായിരുന്നു. ജില്ലാ പോലീസ് മേധാവിയുള്പ്പെടെയുള്ളവര് സ്ഥലത്തെത്തുകയും പയ്യന്നൂർ ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമുണ്ടായി.
വനിതാ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണം പ്രതികളിലേക്കെത്തുമെന്ന ഘട്ടമെത്തിയപ്പോഴാണ് കേസന്വേഷണം നിലച്ചത്. പ്രതികളെ പിടികൂടുന്നതിൽ പോലീസ് ഉദാസീനത കാണിക്കുന്നതായി വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഡിവൈഎസ് പി യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തി നടപടിയെടുക്കണമെന്നും സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നതാണ്. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. 10 രൂപ ചാലഞ്ച് നടത്തി കത്തിയ ബൈക്കിന് പകരം ഉടമയ്ക്ക് പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി നൽകിയിരുന്നു.
അപകീർത്തികരമായ പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുക്കുകയും ഒരു മാധ്യമപ്രവർത്തകന്റെ മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്ത പോലീസ് സിപിഎം ഏരിയ സെക്രട്ടറി നൽകിയ സമാനമായ പരാതിയിൽ കേസെടുക്കാത്തതും ചർച്ചയായിരുന്നു.
പയ്യന്നൂരിലെ തെരഞ്ഞെടുപ്പിനോടനുബനധിച്ച് നടന്ന അക്രമങ്ങളിൽ നടപടിയില്ലാത്ത അവസ്ഥ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാണിച്ചിരുന്നു ഇതേത്തുടർന്ന് പയ്യന്നൂരിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച രേഖകൾ അഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പയ്യന്നൂരിലെ അക്രമസംഭവങ്ങളിൽ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.