National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ വമ്പൻ ദീപാവലി, പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സർക്കാർ നടത്തുന്ന സബ്സിഡി കാന്റീനുകളിലൂടെ അഞ്ചു രൂപയ്ക്ക് മീനും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കല്ല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 400 പ്രത്യേക സർക്കാർ കാന്റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. വരാനിരിക്കുന്ന ഉത്സവകാലത്ത് സാധാരണക്കാർക്ക് ചെലവുകുറഞ്ഞ രീതിയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിൽനിന്ന് വേർപെടുത്തി പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുൻപായി താമസിപ്പിക്കുന്നതിന് പ്രത്യേക സെന്ററുകൾ സ്ഥാപിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കു നിർദ്ദേശം നൽകി. ബംഗ്ലദേശ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ബിഎസ്എഫിന് കൈമാറും.
സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യും. സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം.
വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.
ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേര് കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിൽ ചികിത്സ തേടിയിരിക്കുന്നത് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരല്ല. നഗരത്തിൽ പാളയത്ത് നിന്നും കോവളത്ത് നിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തിരുന്നു. തെരഞ്ഞെടുത്ത സാമ്പിളുകൾ എറണാകുളം സിഐഎഫ്ടിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.
Kerala
കൊച്ചി: വൈപ്പിനിൽ അനധികൃതമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം സ്വദേശി ബൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിഹോൺ എന്ന ട്രോളിംഗ് ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കുടുങ്ങിയത്. ഇവർ പിടിച്ച മത്സ്യങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടക്കും.
പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ ഫിഷറീസ് സ്വീകരിക്കുമെന്ന് വൈപ്പിൻ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ആര്യ അറിയിച്ചു. ഫോർട്ട് കൊച്ചി കോസ്റ്റൽ സിഐ സംഗീത് ജോബ്, മറൈന്‍ എൻഫോഴ്സ്മെന്റ് എസ്ഐ മഞ്ജിത്ത് ലാൽ, എഎസ്ഐ അനീഷ്, റോയ്, സുജീഷ്, പ്രണവ്, ഡിക്സ്ൺ, സുനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: രാജ്യത്തെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്കു ആഗോള സർട്ടിഫിക്കേഷഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി ഉൾപ്പെടെയുള്ള ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടൻ പൂർത്തിയാക്കും. ആഗോള അംഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്സി) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികളാണ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നത്.
എംഎസ്സി സർട്ടിഫൈഡ് സമുദ്രോത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണികളിൽ 30 ശതമാനം വരെ കൂടുതൽ വില ലഭിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത വർധിപ്പിക്കുമെന്നും എംഎസ്സി ഇന്ത്യ കൺസൾട്ടന്റ് ഡോ. രഞ്ജിത് ശുശീലൻ പറഞ്ഞു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്ട്) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷനുമടങ്ങുന്ന വിവിധ ഏജൻസികളുടെ പിന്തുണയോടെയാണു സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.