കോൽക്കത്ത: പശ്ചിമ ബംഗാളിൽ വമ്പൻ ദീപാവലി, പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സർക്കാർ നടത്തുന്ന സബ്സിഡി കാന്റീനുകളിലൂടെ അഞ്ചു രൂപയ്ക്ക് മീനും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കല്ല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 400 പ്രത്യേക സർക്കാർ കാന്റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. വരാനിരിക്കുന്ന ഉത്സവകാലത്ത് സാധാരണക്കാർക്ക് ചെലവുകുറഞ്ഞ രീതിയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിൽനിന്ന് വേർപെടുത്തി പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുൻപായി താമസിപ്പിക്കുന്നതിന് പ്രത്യേക സെന്ററുകൾ സ്ഥാപിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കു നിർദ്ദേശം നൽകി. ബംഗ്ലദേശ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ബിഎസ്എഫിന് കൈമാറും.
സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യും. സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.