Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് താത്കാലിക- കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കോടതി കേസുകൾ ഒഴിവാക്കാൻ പുതുക്കിയ മാർഗനിർദേശങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകി.
കാഷ്വൽ, താത്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് പുതിയ മാർഗരേഖ. നിലവിൽ ജോലി ചെയ്യുന്ന കാഷ്വൽ സ്വീപ്പർമാർക്ക് അതതു ജില്ലകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികകളിൽ ഇനി മുതൽ വരുന്ന ഒഴിവിന്റെ 20 ശതമാനം തസ്തികകളിലേക്ക് നിയമനം അനുവദിക്കാൻ കഴിയുമോ എന്നു പരിശോധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേകം തീരുമാനമെടുക്കാനാണ് മന്ത്രിസഭാ നിർദേശം.
സർക്കാർ സ്ഥാപനങ്ങളിൽ പലയിടത്തും താത്ക്കാലിക തസ്തികകളിൽ രാഷ്ട്രീയ നിയമനമാണ് നടക്കുന്നതെന്നാണ് ആരോപണം.സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ താല്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് നേരത്തെ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് നിയമനം നടത്തരുതെന്ന മുൻ ഉത്തരവുകൾ പാലിക്കാത്തതിനെയാണ് കോടതി വിമർശിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. അപേക്ഷകരുടെ കുടുബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമാകണം.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ, രാജ്യത്തെ അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാല, നിലവിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്സി, പിഎസ്സി, സർവീസ് സെലക്ഷൻ ബോർഡ്, കര- നാവിക- വ്യോമ സേന, ബാങ്ക്, റയിൽവേ, മറ്റു കേന്ദ്ര-സംസ്ഥാന പൊതുമേഖല റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ചു തയാറെടുക്കുന്നവരോ ആകണം അപേക്ഷകർ. അർഹരായ ആദ്യത്തെ അഞ്ചുലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും.
യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബൽപോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം 1,000 രൂപ വീതം 12 മാസത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.
Kerala
കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം.
വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം.
വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എഐ ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാവും.
പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.