തിരുവനന്തപുരം: പൗരാവകാശത്തിനായി നിരന്തരം പോരാടിയ പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സർക്കാർ ഉത്തരവ് ലഭ്യമായി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും.
കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ ഇന്ന് രാവിലെയാണ് മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് കാര്‍ അപകടത്തിൽ പരിക്കേറ്റത്. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.
കേരള കോൺഗ്രസ് വിദ്യാർഥി പ്രസ്ഥാനമായ കെഎസ്സിയിലൂടെ പൊതുരംഗത്തേക്കു കടന്ന കാപ്പൻ 1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെഎസ്സിയുടെയും യൂത്ത് ഫ്രണ്ടിന്റിയും സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച ഡിജോ 1998ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഗതാഗതം, വൈദ്യതി മേഖലയിലെ കൺസ്യൂമർ ഫോറങ്ങളുടെ അമരക്കാരനായും ഇദ്ദേഹം അറിയപ്പെടുന്നു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിംഗ് വിഭാഗം മേധാവിയാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ.