International
സനാ: യെമനിലെ തുറമുഖ നഗരമായ മോഖയിൽ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യെമൻ ഭരണകൂടം അറിയിച്ചു.
ആറ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് നഗരത്തിലെ ജനവാസ മേഖലയെയും തുറമുഖത്തെയും ഹൂത്തി വിമതർ ആക്രമിച്ചതെന്ന് യെമൻ സർക്കാരിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സൗദി സഖ്യസേനയുടെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള മോഖ തുറമുഖം ഹൂത്തികൾ ആക്രമിക്കുന്നത്.
International
റിയാദ്: സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാല ആക്രമിച്ചതായി ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം.
ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു. അതേസമയം, തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.
സൗദി സർക്കാരിന്‍റെ അരാംകോ കന്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോൺ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായി സുന്നി വിശ്വാസത്തിന്‍റെ കേന്ദമായ സൗദിയിലേക്കും ഇതര ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്താണ് തിരിച്ചടിക്കാറ്. ഷിയാ വിശ്വാസികളായ ഹൂതികൾ ഇറാനു പിന്തുണയുമായി സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഹൂതികൾ ആക്രമണം നടത്താറുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും വെള്ളിയാഴ്ച സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സംയുക്തമായി പ്രതിരോധിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതുമൂലം ‘സുന്നി നാറ്റോ കരാർ’ എന്നും ഇതിനെ വിളിക്കുന്നുണ.
കരാറിനെ ഇറാൻ വിമർശിച്ചിരുന്നു. കരാർ പ്രകാരം പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സംരക്ഷണത്തിനെത്തി ഹൂതികളെ നേരിടുമോ എന്നാണ് ഇനിയറിയേണ്ടത്. പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയായിരിക്കുമത്.
International
റിയാദ്: സൗദിക്കെതിരായ ഹൂതി ആക്രമണത്തോടെ ചെങ്കടലിൽ കപ്പൽ ഗതാഗതം നാമമാത്രമായി.
ഇറാന്‍റെ പിന്തുണയോടെ യെമൻ നിയന്ത്രിക്കുന്ന ഹൂതികൾ കഴിഞ്ഞയാഴ്ച സൗദിക്കെ തിരേ നാവിക ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. സൗദിയുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടു.
സൗദി എണ്ണക്കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ആക്രമണത്തിനിരയായി. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപിലൂടെ ഞായറാഴ്ച 11 കപ്പലുകൾ മാത്രമാണു കടന്നുപോയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിൽ ഏഴു കപ്പലുകൾ എണ്ണടാങ്കറുകളായിരുന്നു. റഷ്യയുമായും ചൈനയുമായും ബന്ധമുള്ള കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
സൗദിയുടെ മറുവശത്ത് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്. അമേരിക്ക ഇറാനെ ആക്രമിക്കുന്നത് താത്കാലികമായി നിർത്തിവച്ചെങ്കിലും ഹോർമുസിലൂടെ പോകുന്ന കപ്പലുകളുടെ എണ്ണം വർധിച്ചിട്ടില്ല.
ശനി, ഞായർ ദിവസങ്ങളിലായി പത്തു കപ്പലുകളാണു കടന്നുപോയത്. ഇതിൽ മൂന്നെണ്ണം ഇറാനുമായി ബന്ധമുള്ള എണ്ണടാങ്കറുകളായിരുന്നു.