ഹൂതി പോരാളികൾ (ഫയൽ ചിത്രം).
റിയാദ്: ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങളിൽ നടത്തിയ മിന്നൽ മുന്നേറ്റം പശ്ചിമേഷ്യാ സംഘർഷത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. സുപ്രധാന കപ്പൽപ്പാതയിൽ സ്ഥിതി ചെയ്യുന്ന ബാബ് അൽ മൻഡെപ് കടലിടുക്കിന്‍റെ നിയന്ത്രണം ഹൂതികൾക്കായിക്കഴിഞ്ഞു. ഏഴാം മാസത്തിലേക്കു കടന്ന ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയുടെ കടുത്ത അപ്രീതി നേരിടുന്ന പ്രസിഡന്‍റ് ട്രംപിന് പുതിയ സംഭവ വികാസങ്ങളുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
പന്ത്രണ്ടു വർഷം സൗദിയും ഗാസ യുദ്ധത്തോട് അനുബന്ധിച്ച് യുഎസ്, ബ്രിട്ടൻ, ഇസ്രയേൽ എന്നീ സൈനിക ശക്തികളും നടത്തിയ വ്യോമാക്രമണങ്ങളിൽ എഴിത്തള്ളാവുന്ന ശക്തിയല്ല ഹൂതികളെന്നാണ് ഈ ദിവസങ്ങളിൽ തെളിഞ്ഞത്. ബാബ് അൽ മൻഡെപിനോടു ചേർന്ന മോച്ച തുറമുഖം, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ എന്നിവയെല്ലാം ഹൂതികളുടെ നിയന്ത്രണത്തിലായി. സൗദിയുടെ അനുഗ്രഹത്തോടെ യെമൻ ഭരിക്കുന്ന അന്താരാഷ്‌്‌ട്ര അംഗീകാരമുള്ള ഭരണകൂടത്തിൽനിന്ന് ഏതാണ്ട് 130 കിലോമീറ്റർ തീരപ്രദേശമാണ് ദിവസങ്ങൾക്കുള്ളിൽ ഹൂതികൾ പിടിച്ചെടുത്തത്.
ഹൂതികളുമായി ബന്ധപ്പെട്ട പുതിയ വാർത്തകളെല്ലാം അമേരിക്കയ്ക്കൊപ്പം സൗദിക്കും ഗുണകരമല്ല. സൗദിയുടെ എണ്ണക്കയറ്റുമതി വലിയ തോതിൽ തടസപ്പെടാം എന്നതാണ് കാരണം. ഗൾഫിലെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂട്ടിയതോടെ എണ്ണക്കയറ്റുമതിക്ക് സൗദി ആശ്രയിക്കുന്നത് ചെങ്കടൽ തുറമുഖങ്ങളാണ്. സൗദിയുടെ ഒറ്റ കപ്പൽപോലും കടത്തിവിടില്ലെന്നാണ്, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുത്തശേഷം ഹൂതികൾ പ്രഖ്യാപിച്ചത്. സൗദിയുമായുള്ള ഹൂതികളുടെ ശത്രുതയ്ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശയപരമായി സൗദിയിലെ സുന്നി തത്വസംഹിതകളോട് യോജിച്ചു പോകുന്നതാണ് ഹൂതികൾ ഉൾപ്പെടുന്ന സെയ്ദി ഷിയാ ഇസ്‌ലാം. പക്ഷേ, സെയ്ദികളുടെ അസ്ഥിത്വത്തെ തകർക്കുന്ന മതപരമായ ഇടപെടലുകൾ സൗദി നടത്തിയതാണ് ആശയപരമായി ഭിന്നതയുള്ള ഇറാനിലെ ഷിയാ വിഭാഗത്തോട് ഹൂതികളെ അടുപ്പിച്ചത്.
ഹൂതി മുന്നേറ്റത്തിൽ തലപുകയ്ക്കേണ്ടിവരുന്ന മറ്റൊരാൾ പ്രസിഡന്‍റ് ട്രംപാണ്. നവംബറാദ്യം അമേരിക്കയിൽ നടക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പാണ് അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നത്. ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്‍റെയും അവശ്യവസ്തുക്കളുടെയും വില ഉയർന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഇറാനുവേണ്ടി ഹൂതികൾ ബാബ് അൽ മൻഡെപ് കടലിടുക്ക് പൂർണമായി അടയ്ക്കുമോ എന്ന ആശങ്കയും ട്രംപിനുണ്ടാകാം. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനു മേൽക്കൈ കൊടുക്കുന്ന നീക്കമായിരിക്കുമിത്.
ഹൂതികൾക്കെതിരേ നേരിട്ടു യുദ്ധത്തിനിറങ്ങാൻ ട്രംപിനു താത്പര്യമില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. കാരണങ്ങൾ പലതാണ്. നിലവിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സേന മൊത്തത്തിൽ ഇറാനെതിരായ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഹൂതികൾക്കെതിരേ യുദ്ധം തുടങ്ങണമെങ്കിൽ വിപുലമായ ഒരുക്കങ്ങൾ വേണ്ടിവരും. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പുനർവിന്യസിക്കേണ്ടിവരും. ഇറാനിൽ ബോംബിട്ട് ശൂന്യമായിത്തുടങ്ങിയ അമേരിക്കയുടെ ആയുധപ്പുരയ്ക്ക് പുതിയൊരു യുദ്ധം താങ്ങാനാകുമോ എന്നതും സംശയകരം.
ഹൂതികൾ മോച്ച തുറമുഖം പിടിച്ച വ്യഴാഴ്ച സൗദിയിലെ ഭരണനിയന്താവായ മുഹമ്മദ് ബിൻ സൽമാൻ സഹായം തേടി ട്രംപിനെ ഫോണിൽ വിളിച്ചിരുന്നു. ഹൂതികളെ ആക്രമിക്കാൻ പറ്റുന്ന അവസ്ഥയിലല്ല അമേരിക്ക ഇപ്പോഴെന്ന് ട്രംപ് സൗദി രാജകുമാരനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പകരം അമേരിക്കൻ ഇന്‍റലിജൻസ് വിവരങ്ങൾ നല്കി സൗദിയെ സഹായിക്കും.
ഇതിനിടെ, ഹൂതികളുടെ മിന്നൽ നേട്ടങ്ങളിൽ ഇറാൻ നേതൃത്വം അങ്ങേയറ്റം സന്തോഷത്തിലാണ്. ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖലിബാഫ് അടക്കമുള്ള ഉന്നത നേതാക്കൾ ഹൂതികളെ പ്രശംസിച്ചു.
Tags : houthi Yemen Gulf War Iran