Kerala
കൊച്ചി: പാചകവാതക ക്ഷാമത്തിനു ബദല്‍മാര്‍ഗമായി വിറക് അടുപ്പുകളിലേക്കും പുകയില്ലാ അടുപ്പുകളിലേക്കും തിരിയുകയാണ് ആളുകള്‍.
ഹോട്ടലുകള്‍ വരെ പുകയില്ലാ അടുപ്പുകളെക്കുറിച്ച് അന്വേഷിച്ചുതുടങ്ങി. ഇതോടെ വിറകിനും അറക്കപ്പൊടിക്കും വില കുത്തനേ ഉയര്‍ന്നു. അടുക്കളകളിൽ റോക്കറ്റ് സ്റ്റൗവും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്.
പുകയില്ലാത്ത അടുപ്പുകള്‍ക്കായി ഹോട്ടലുടമകളാണ് കൂടുതലും ബന്ധപ്പെടുന്നതെന്നാണ് ആലുവയിലെ പുകയില്ലാ അടുപ്പ് നിര്‍മാണക്കാരായ വിഷ്ണു ഇന്‍ഡസ്ട്രീസ് പ്രതിനിധി പറയുന്നത്.
തിരുവനന്തപുരം, പാലക്കാട്, കാക്കനാട്, ഏലൂര്‍ എന്നിവിടങ്ങളിലെ ആറു ഹോട്ടലുകള്‍ ഇതിനകം ആവശ്യവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഒരു ദിവസംകൊണ്ട് അടുപ്പ് സ്ഥാപിച്ച് ഉപയോഗിക്കാന്‍ കഴിയുമോ എന്നാണു പലരും ചോദിക്കുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ ചെയ്തുകൊടുക്കാന്‍ സമയമില്ലാതെ ഓട്ടത്തിലുമാണ് നിര്‍മാതാക്കള്‍.
ഡിമാന്‍ഡ് കൂടിയതോടെ വിറകിനും അറക്കപ്പൊടിക്കും വിപണിയില്‍ റിക്കാര്‍ഡ് വിലയാണിപ്പോള്‍. ഒരാഴ്ചയ്ക്കിടെ വിറക് ടണ്ണിന് 500 രൂപ വരെയാണു വര്‍ധിച്ചത്. ഹോട്ടലുകളും ചെറുകിട ബേക്കറികളും വീണ്ടും വിറകിലേക്കും അറക്കപ്പൊടി അടുപ്പുകളിലേക്കും മാറിയതാണ് വിപണിയില്‍ പെട്ടെന്നു ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായത്.
തടികള്‍ അറുത്തു പലകകളാക്കിയശേഷം ബാക്കി വരുന്ന വിറക് ടണ്ണിന് 1500 രൂപ മുതല്‍ 2000 രൂപ വരെയും റബര്‍ വിറകിന് 3000 മുതല്‍ 3500 രൂപയുമായി വര്‍ധിച്ചു. നന്നായി ഉണങ്ങിയതും മുറിച്ചതുമായ വിറക് കിലോഗ്രാമിന് 10 മുതല്‍ 25 വരെ ചില സ്ഥലങ്ങളില്‍ ഈടാക്കാറുണ്ട്.
ക്വിന്റലിനു ശരാശരി 400 മുതല്‍ 600 വരെയാണു നിലവിലെ വിപണി വില. വിറക് ചിപ്പുകള്‍ കിലോഗ്രാമിന് പത്തു രൂപയും വിറക് പെല്ലറ്റുകള്‍ക്ക് കിലോയ്ക്ക് 20 മുതല്‍ 25 വരെയായി. കൈവിറകിന് 2700 വരെയും വിലയുണ്ട്.
അറക്കപ്പൊടി ഒരു ചാക്കിന് 50 മുതൽ 80 രൂപ വരെയായിരുന്നത് ഇപ്പോള്‍ 150 രൂപയ്ക്കു മുകളിലെത്തി. അറക്കപ്പൊടി കട്ടകളാക്കി വലിയ ഫാക്ടറികള്‍ ഇന്ധനമായി ഉപയോഗിച്ചുതുടങ്ങിയതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് ഇതു ലഭിക്കാത്ത സാഹചര്യമാണുള്ളത്.
Leader Page
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും വർധിച്ചുവരികയാണെന്ന് പഠനറിപ്പോർട്ട്. 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ 30 വരെ ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ ആകെ 4,849 ക്രൈസ്തവർ കൊല്ലപ്പെട്ടതായും മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 373 പേർ കൂടുതലാണെന്നും അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഓപ്പൺ ഡോർസ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ പറയുന്നതു പ്രകാരം, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നൈജീരിയയിലാണ്. സബ്- സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ അരങ്ങേറുന്നത്. ഇതിൽത്തന്നെ സുഡാൻ, നൈജീരിയ, മാലി എന്നീ രാജ്യങ്ങളാണു മുന്നിൽ.
കഴിഞ്ഞ 33 വർഷത്തിനിടെ ക്രൈസ്തവർക്കെതിരായ പീഡനവും വിവേചനവും വർധിച്ചതായി സംഘടന പറയുന്നു. ശാരീരിക ആക്രമണത്തിനുപുറമെ നിരീക്ഷണം, സെൻസർഷിപ്പ്, നിയന്ത്രണങ്ങൾ എന്നിവയിലൂടെ സ്വതന്ത്ര ജീവിതം നിഷേധിക്കപ്പെടുന്നു. എല്ലാ പ്രൊട്ടസ്റ്റന്റ് പള്ളികളും അടച്ചിട്ടിരിക്കുന്ന അൾജീരിയയുടെ കാര്യം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതുമൂലം രാജ്യത്തെ 75 ശതമാനത്തിലധികം ക്രൈസ്തവർക്കും അവരുടെ വിശ്വാസസമൂഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.
പീഡനമനുഭവിക്കുന്നത് 38 കോടി 80 ലക്ഷം പേർ
റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള 38 കോടി 80 ലക്ഷത്തിലധികം ക്രൈസ്തവർ വിശ്വാസത്തെപ്രതി വിവിധങ്ങളായ പീഡനങ്ങൾക്കു വിധേയരാകുന്നു. അതായത്, ഏഴു ക്രൈസ്തവരിൽ ഒരാൾ അതിക്രമങ്ങൾക്കിരയാകുന്നു. ആഫ്രിക്കയിൽ അഞ്ചിലൊരാളും ഏഷ്യയിൽ അഞ്ചിൽ രണ്ടാളും ക്രൈസ്തവരായതിന്റെ പേരിൽ പീഡനങ്ങൾക്കു വിധേയരാകുന്നു. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 50 രാജ്യങ്ങളിൽ 34 എണ്ണത്തിലും പീഡനത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിനോ നിർബന്ധിത വിവാഹത്തിനോ വിധേയരായ ക്രൈസ്തവരുടെ എണ്ണം 32 ശതമാനം വർധിച്ചു. വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ഒരുവർഷം 67,843 ക്രൈസ്തവർ മർദനത്തിനും ഭീഷണിക്കും അധിക്ഷേപത്തിനും മാനസികപീഡനത്തിനും ഇരയായതായും റിപ്പോർട്ടിൽ പറയുന്നു.
ലോകത്താകെ 4,712 ക്രൈസ്തവരെ വ്യക്തമായ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതായും 3,632 പള്ളികളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 5,202 പേരെ ലൈംഗികപീഡനത്തിനു വിധേയമാക്കുകയും ഇതര മതസ്ഥരെ വിവാഹം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. 25,794 ക്രൈസ്തവ ഭവനങ്ങളും ക്രൈസ്തവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പീഡനങ്ങൾ കാരണം 2,24,129 ക്രൈസ്തവർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഒളിവിൽ പോകാനോ രാജ്യത്തുനിന്ന് പലായനം ചെയ്യാനോ നിർബന്ധിതരായി. 3,302 പേരെ തട്ടിക്കൊണ്ടുപോയി.
അരാജകത്വം നടമാടുന്ന നൈജീരിയ
റിപ്പോർട്ടനുസരിച്ച് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രം നൈജീരിയയാണ്. ലോകത്താകെ കൊല്ലപ്പെട്ട ക്രൈസ്തവരിൽ 70 ശതമാനവും ഈ ആഫ്രിക്കൻ രാജ്യത്താണ്. വിശകലനം ചെയ്ത കാലയളവിൽ ലോകമെമ്പാടും നടന്ന 4,849 കൊലപാതകങ്ങളിൽ 3,490 എണ്ണവും ഇവിടെയാണു നടന്നത്. ഇസ്ലാമിക തീവ്രവാദം, വംശീയ-മത സംഘർഷങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, സ്ഥാപനപരമായ ബലഹീനത എന്നിവയുടെ സംഗമസ്ഥാനമാണു നൈജീരിയയെന്ന് ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു. 2025 ജൂണിൽ ബെനു സംസ്ഥാനത്തെ യെൽവാട്ടയിലെ ക്രിസ്ത്യൻ കർഷകസമൂഹത്തിനു നേരേ മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ 258 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.
സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാരുകൾ, ഘടനാപരമായ അഴിമതി, നിയമവാഴ്ചയുടെ അഭാവം എന്നിവയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവപീഡനം വർധിക്കാൻ പ്രധാന കാരണം. ബുർക്കിനോ ഫാസോ, മാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, സൊമാലിയ, നൈജർ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾ നിയമരാഹിത്യത്തെയും അധികാരശ്രേണിയിലെ ബലഹീനതയെയും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും
വിശ്വാസത്തിന്റെ പേരിൽ ആക്രമണത്തിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഓപ്പൺ ഡോർസ് ഡയറക്ടർ ക്രിസ്ത്യൻ നാനി പറഞ്ഞു. 38 കോടി 80 ലക്ഷം പേരിൽ രണ്ടു കോടി ഒരു ലക്ഷവും സ്ത്രീകളും പെൺകുട്ടികളുമാണ്. ഒരു കോടി 10 ലക്ഷം പേർ 15 വയസിൽ താഴെയുള്ള കുട്ടികളും. ‘തീവ്രം’ എന്നു വിശേഷിപ്പിക്കാവുന്ന തലത്തിലുള്ള ക്രിസ്ത്യൻ വിരുദ്ധ പീഡനങ്ങളുള്ള രാജ്യങ്ങളുടെ എണ്ണം 13ൽനിന്ന് 15 ആയി ഉയർന്നു.
സൊമാലിയ, എറിത്രിയ, ലിബിയ, അഫ്ഗാനിസ്ഥാൻ, യെമൻ, സുഡാൻ, മാലി, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാൻമർ, സിറിയ എന്നിവയും ഭയാനകമായ തോതിലുള്ള ക്രൈസ്തവപീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. റിപ്പോർട്ടനുസരിച്ച് സിറിയ ഉയർന്ന തലത്തിൽനിന്ന് അങ്ങേയറ്റം ഉയർന്ന തലത്തിലേക്ക് മാറിയിരിക്കുന്നു.
സിറിയയിലെ ക്രൈസ്തവർ അപകടത്തിലാണെന്ന് നാനി പറഞ്ഞു. കാരണം, പുതിയ രാഷ്ട്രീയശക്തി ഇപ്പോഴും ഭാഗികമായി ഛിന്നഭിന്നമാണ്. ആലെപ്പോയിൽ സമീപദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾ ഇതിനു തെളിവാണ്. തങ്ങളുടെ ഡാറ്റയനുസരിച്ച് സിറിയയിൽ മൂന്നു ലക്ഷം ക്രൈസ്തവർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പത്തു വർഷം മുമ്പുള്ളതിനേക്കാൾ ലക്ഷക്കണക്കിനു പേർ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരുടെ എണ്ണം കുറഞ്ഞെങ്കിലും കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
District News
കോഴിക്കോട്: തണുപ്പ് കൂടിയതോടെ ജില്ലയിൽ പനി വ്യാപിക്കുന്നു. ഒപ്പം ചിക്കൻ പോക്സ് കേസുകളും കൂടുന്നുണ്ട്.ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കും കുറവ് വന്നിട്ടില്ല.
ജലദോഷപ്പനിയാണ് കൂടുതൽ പേർക്കും. നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും കഫക്കെട്ടുമായി സർക്കാർ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. കഫക്കെട്ട് കൂടി ആശുപത്രിയിൽ കിടത്തിച്ചികിത്സ തേടേണ്ട അവസ്ഥയാണ് പലർക്കും. ജലദോഷം പിടിപെട്ടാൽ കഫക്കെട്ട് മാറാൻ ഒരുമാസവും അതിലധികവും സമയമെടുക്കുമെടുക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ഇത്തവണ തണുപ്പ് കൂടുതലായതാണ് ജലദോഷപ്പനി വർധിക്കാനിടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ വർഷം ഇതുവരെ 5,115 പേർ പനിയും 111 പേർ ചിക്കൻ പോക്സും ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാവുന്നു.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവർ ഈ കണക്കിൽപ്പെടില്ല. കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ ചിക്കൻ പോക്സും വർധിക്കുന്നുണ്ട്.മുമ്പ് സീസണലായിരുന്നു ചിക്കൻ പേക്സ്, ഡങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള അസുഖങ്ങൾ ഇപ്പോൾ എല്ലാ സീസണിലും ഉണ്ടെന്നതും വെല്ലുവിളിയാവുന്നുണ്ട്.