Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ കേരളം അംഗീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും, എഐഎസ്എഫും തീരുമാനിച്ചു
ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സിപിഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
അതിനിടെ കണ്ണൂരിൽ എഐവൈഎഫ് മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു. മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് നേരത്തെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ രംഗത്തെത്തിയിരുന്നു.
Kerala
എടക്കര: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണി വോട്ടുകളിൽ ചോർച്ച. ഇടതുപക്ഷത്തുനിന്നാണ് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായിട്ടുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14,567 വോട്ടുകളുടെ കുറവാണ് ഇടതുമുന്നണിക്കുണ്ടായിട്ടുള്ളത്.
2021-ൽ ഇടത് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 81,227 വോട്ടുകളാണു നേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശ് 78,527 വോട്ടുകളും നേടിയിരുന്നു. 2,700 വോട്ടുകൾക്കാണ് പി.വി. അൻവർ അന്ന് വിജയിച്ചത്. ബിജെപി സ്ഥാനാർഥി 8,595 വോട്ടുകളും നേടിയിരുന്നു.
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും 2021 ലെ തെരഞ്ഞെടുപ്പിൽ മുന്നണി നേടിയ വോട്ട് നിലനിർത്താനോ ഉയർത്താനോ കഴിഞ്ഞില്ല.
77,737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. 2021 നേക്കാൾ 790 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഇത്തവണയുണ്ടായിട്ടുള്ളത്. നാലു വർഷംകൊണ്ടുണ്ടായ പുതിയ വോട്ടുകൾ പരിഗണിക്കാതെയാണ് ഈ കണക്കുകൾ.
ഇടത്, വലത് മുന്നണികളുടെ വോട്ട് നിലയിൽ ഉണ്ടായ കുറവ് സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി.വി. അൻവറിനാണ് നേട്ടമുണ്ടാക്കിയത്. 19,760 വോട്ടുകളാണ് അൻവർ നേടിയത്.
ബിജെപിക്കാകട്ടെ നാലു വർഷത്തിനു ശേഷം 53 വോട്ടുകളുടെ വർധന മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ. ആര്യാടൻ ഷൗക്കത്ത് ആകെ പോൾ ചെയ്ത വോട്ടിന്റെ 44.17 ശതമാനവും ഇടത് സ്ഥാനാർഥി എം. സ്വരാജ് 37.88 ശതമാനവും പി.വി. അൻവർ 11.23 ശതമാനവും വോട്ട് നേടി.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജിനു കിട്ടിയത് 4.91 ശതമാനം വോട്ടാണ്. എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി 2,075 വോട്ടും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച എൻ. ജയരാജൻ 52 വോട്ടുകളും പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് 43 വോട്ടുകളും വിജയൻ 85 വോട്ടുകളും ജി. സതീഷ് കുമാർ 114 വോട്ടുകളും ജി. ഹരിനാരായണൻ 185 വോട്ടുകളും നേടി.
630 വോട്ടുകളാണ് അസാധുവായി രേഖപ്പെടുത്തിയത്. 75.27 ശതമാനം പോളിംഗാണ് നടന്നത്. ആകയുള്ള 2,32,057 വോട്ടർമാരിൽ 1,74,667 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.