Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 43-ാമത് വാർഷിക മാനേജ്മെന്റ് കൺവൻഷൻ 15നും 16നും ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. 50ലധികം പ്രഭാഷകർ പങ്കെടുക്കും.
ട്രാൻസ്ഫോർമിംഗ് ഫോർ ഇംപാക്ട് എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. നാളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യുഎൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേഷ് സി. മിശ്ര വിശിഷ്ടാതിഥിയാകും.
ദ്വിദിന സമ്മേളനത്തിൽ ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ, കെ മാക് ചെയർ അൾജിയേഴ്സ് ഖാലിദ് എന്നിവർ അറിയിച്ചു. കേരളത്തിലെ മാനേജ്മെന്റ് മേഖലയെ ശക്തിപ്പെടുത്തുക എന്നതാണു കൺവൻഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി.ജെ. ജോർജ് (ജിയോജിത്), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്യാർഡ്) , എം.പി. അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ആദരിക്കും. ഇവരെ പങ്കെടുപ്പിച്ചുള്ള റൗണ്ട് ടേബിൾ വേണുഗോപാൽ സി. ഗോവിന്ദ് മോഡറേറ്റ് ചെയ്യും.
രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ബിസിനസ്, മാനേജ്മെന്റ് വിദഗ്ധർ സമ്മേളന സെഷനുകളിൽ പങ്കെടുക്കും. കൺവൻഷനിൽ പങ്കെടുക്കാൻ www.kma.org.in സന്ദർശിക്കുക. ഫോൺ: 9072775588.