തിരുവനന്തപരും: സംസ്ഥാനത്ത് വനം- വന്യജീവി വകുപ്പ് പങ്കാളിത്ത വനം പരിപാലനം പദ്ധതിക്കായി ജർമൻ ബാങ്കിൽ നിന്നും കോടികളുടെ വായ്പ എടുക്കുന്നു.
409.20 കോടി (56 മില്യണ്‍ യൂറോ) ജർമനിയിലെ കെഎഫ്ഡബ്ല്യു ഡവലപ്മെന്റ് ബാങ്കിൽ നിന്നും വായ്പയായി വാങ്ങാനാണ് സംസ്ഥാന സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.
വനത്തിനുള്ളിലെ നടീൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ശക്തിപ്പെടുത്താനും വന്യജീവി ആക്രമണം ലഘൂകരിക്കുവാനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
പങ്കാളിത്ത വനപരിപാലനം (പിഎഫ്എം) പദ്ധതി നടപ്പാക്കുന്നതിനായി ജർമൻ ബാങ്കിൽ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിനായി വനം വകുപ്പ് പദ്ധതി തയാറാക്കി നല്‍കിയിരുന്നു. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 511.56 കോടി രൂപയാണ്. ഇതിൽ 409.20 കോടിയാണ് ജർമൻ ബാങ്ക് വായ്പയായി നല്‍കുക. ബാക്കി വരുന്ന 102.3 കോടി രൂപ സംസ്ഥാനം കണ്ടെത്തണം.
കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം മുഖേനയാണ് വായ്പകൾ സ്വീകരിക്കുകയെന്നും ഇതിനായി അനുമതി നല്‍കിയതായും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു.
വനം വകുപ്പ് തയാറാക്കിയ പദ്ധതി അംഗീകാരത്തിനും അനുമതിക്കുമായി ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. ഇതിലാണ് അനുമതി നല്‍കിക്കൊണ്ട് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.
Tags : Participatory forest management loan German bank