ചങ്ങനാശേരി: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരന് പി.എന്‍. പണിക്കരുടെ 31-ാം ചരമ വാർഷികദിനം ഇന്ന് ദേശീയ വായനദിനമായി ആചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നീലംപേരൂരുള്ള ജന്മഗൃഹം വായനയുടെ ചരിത്രസ്മാരകമാകുന്നു. പി.എന്‍. പണിക്കരുടെ ഓര്‍മകള്‍ നിറഞ്ഞുതുളുന്ന ഈ ചരിത്രസ്മാരകത്തിലേക്ക് വായനയെ സ്നേഹിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ എത്തിച്ചേരുന്നു. വീടിന്റെ അങ്കണത്തില്‍ പി.എന്‍. പണിക്കരുടെ ജീവന് തുടിക്കുന്ന അര്‍ധകായ പ്രതിമയും ദൃശ്യമാണ്. നാളുകളായി നാശോന്മുഖമായിരുന്ന ഈ വീട് കോട്ടയം പബ്ലിക് ലൈബറിയാണ് നവീകരിച്ചത്. ഈ വീട് നവീകരിച്ച് ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ഗവേഷണ കേന്ദ്രമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ തുടക്കമായി 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴയില്‍ നടന്ന അഖിലകേരള തിരുവിതാംകൂര്‍ ഗ്രന്ഥശാലാ രൂപീകരണത്തിന്റെ എണ്‍പതാം വാര്‍ഷികവും പി.എന്‍. പണിക്കരുടെ ചരമദിനവും ഇന്നു രാവിലെ സംസ്ഥാനതലത്തില്‍ അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ നടത്തുമെന്ന് കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ പ്രസിഡന്റ് കെ. ഗോപകുമാര്‍ പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി അദ്ദേഹത്തിന്റെ പ്രതിമയില്‍ കുട്ടനാട് എംഎല്‍എ റെജി ചെറിയാന് പുഷ്പാര്‍ച്ചന നടത്തി.
1909 മാര്‍ച്ച് ഒന്നിന് ആലപ്പുഴ ജില്ലയിലെ നീലംപേരൂരിലെ വീട്ടില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എന്‍. പണിക്കരുടെ ജനനം. പുതുവയില്‍ നാരായണപ്പണിക്കര്‍ എന്നാണ് പി.എന്‍. പണിക്കര്‍ അറിയപ്പെട്ടിരുന്നത്. 1926ല്‍ ജന്മനാടായ നീലംപേരൂരില്‍ സനാതനധര്‍മം വായനശാല ആരംഭിച്ചാണ് പി.എന്‍. പണിക്കര്‍ വായനശാലാ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. 1977ല്‍ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത് ലൈബ്രറി കൗണ്‍സില്‍ എന്ന് പുനര്‍നാമകരണം ചെയ്തെങ്കിലും കേരള ഗ്രന്ഥശാലാ സംഘമെന്ന പേര് നിലനിര്‍ത്തി.
1995 ജൂണ്‍ 19നാണ് പി.എന്‍. പണിക്കര്‍ അന്തരിച്ചത്. 1996 മുതല്‍ ജൂണ്‍ 19 വായനദിനമായി ആചരിക്കുന്നു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 19 ദേശീയവായനദിനമായി പ്രഖ്യാപിച്ചു.