അറക്കുളത്തെ വെൽക്കം ബോർഡ് പുതിയ രൂപത്തിൽ സ്ഥാപിച്ചപ്പോൾ.
അറക്കുളം: മൂലമറ്റം വൈദ്യുതി നിലയം ഉള്‍പ്പെടെയുള്ള പ്രോജക്ട് പ്രദേശത്തേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്തിരുന്ന ബോര്‍ഡിന് പുത്തന്‍ രൂപവും ഭാവവും. കേരളത്തിന്റെ കെടാവിളക്കായ മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വിധത്തിലുള്ള വെല്‍ക്കം ബോര്‍ഡാണ് പുതിയതായി 12-ാംമൈലിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.
ബോര്‍ഡ് വാഹനമിടിച്ച് തകര്‍ന്നതിനെത്തുടര്‍ന്നു വൈദ്യുതി ബോര്‍ഡ് ഇത് എടുത്തുമാറ്റിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും നാട്ടുകാരും നല്കിയ നിവേദനങ്ങളെത്തുടര്ന്നാണ് ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്.
പഴയ അളവില്‍ ബോര്‍ഡ് പുനഃസ്ഥാപിച്ചാല്‍ റോഡിനോടു ചേര്‍ന്ന് വരുമെന്നും അതു വീണ്ടും അപകടം വിളിച്ചുവരുത്തുമെന്നുമുള്ള പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്.
റോഡിന് വീതി കുറവായിരുന്ന 1970കളില്‍ സ്ഥാപിച്ച ബോര്‍ഡ് ഇപ്പോള്‍ വീതി കൂടിയതിനാല്‍ പഴയ അളവില്‍ സ്ഥാപിച്ചാല്‍ അപകടം ഉണ്ടാകുമെന്നും വീതികൂട്ടി നിര്‍മിച്ചാല്‍ കൂടുതല്‍ ഫണ്ട് വേണ്ടിവരുമെന്ന വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും വന്നതോടെയാണ് ബോര്‍ഡ് പുനഃസ്ഥാപിക്കലിന് കാലതാമസമുണ്ടായത്. വെല്‍ക്കം ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ആന്‍ ഇന്ത്യ -കാനഡ പ്രോജക്ട് എന്ന് എഴുതിയിരുന്ന കൂറ്റന്‍ ബോര്‍ഡായിരുന്നു നേരത്തേ റോഡിനു കുറുകെ സ്ഥാപിച്ചിരുന്നത്.
പഴയ തലമുറയ്ക്ക് ഏറെ ഓര്‍മകള്‍ സമ്മാനിച്ചിരുന്ന ബോര്‍ഡ് വീണ്ടും വരുമ്പോള്‍ പഴമക്കാര്‍ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ്. റോഡിനു മുകളില്‍ ഉയര്ന്നുനില്ക്കുന്ന രീതിയിലാണ് ബോര്‍ഡ് പുനക്രമീകരിച്ചിരിക്കുന്നത്.