ക്ലിന്റിന്റെ ശില്പത്തിനും ചിത്രങ്ങൾക്കുമരികെ അമ്മ ചിന്നമ്മ. -ബ്രില്യൻ ചാൾസ്
"എന്റെ മകന്റെ അമ്പതാം പിറന്നാളാണ് 19ന്. അവന് എനിക്കൊപ്പം ഏഴു വയസുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഏഴു വയസുകാരനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് എന്നും എന്റെ മനസിൽ. അവന് എന്റെകൂടെ നടക്കുന്നതും വരച്ച ചിത്രങ്ങള്‍ കാണിക്കുന്നതും ഞാന്‍ അവന് കഥകളും പാട്ടുമൊക്കെ പറഞ്ഞുകൊടുക്കുന്നതും എല്ലാം.. അവനെ 50കാരനായി കാണാന്‍ എന്റെ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല...' സ്വീകരണമുറിയില്‍ വച്ചിരിക്കുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന മകന്റെ പ്രതിമയില്‍ തലോടിക്കൊണ്ട് ഇതുപറയുമ്പോള്‍ ചിന്നമ്മ ജോസഫ് എന്ന അമ്മയുടെ കണ്ണുകളില്‍ നനവുപടര്‍ന്നു...
കാല്‍ലക്ഷത്തിലേറെ ചിത്രങ്ങള്‍ വരച്ചു ലോകത്തെ അദ്ഭുതപ്പെടുത്തി കടന്നുപോയ ക്ലിന്റ് എന്ന ബാലപ്രതിഭയുടെ അമ്മയായ ചിന്നമ്മയുടെ ജീവിതം മകന്റെ ഓർമകളിലൂടെയാണ് ഒഴുകുന്നത്. ആറു വര്‍ഷംമുമ്പ് ഭര്‍ത്താവ് സിഫ്ട് ഉദ്യോഗസ്ഥനായിരുന്ന എം.ടി. ജോസഫും ജീവിതത്തില്‍നിന്ന് പറന്നകന്നതോടെ ഈ അമ്മ ഒറ്റയ്ക്കാണ്. കലൂര്‍ ജഡ്ജസ് അവന്യൂ റോഡിലെ ക്ലിന്റ് എന്ന വീട്ടില്‍ മകന്റെ ചിത്രങ്ങളുടെ ശേഖരം ചിന്നമ്മ നിധിപോലെ സൂക്ഷിക്കുന്നു. ആ അമ്മമനസ് വായിക്കാം...
ക്ലിന്റ് എന്ന അദ്ഭുതപ്രതിഭ
1976 മേയ് 19ന് എറണാകുളം മാര്‍ക്കറ്റ് റോഡ് മുല്ലപ്പറമ്പില്‍ എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും മകനായിട്ടായിരുന്നു ക്ലിന്റിന്റെ ജനനം. അവൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ 19ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ബാസ്കറ്റ് ബോള്‍ താരമായിരുന്നു ചിന്നമ്മ. ഗുസ്തിയിലൊക്കെ കഴിവു തെളിയിച്ചയാളാണ് ജോസഫ്. തങ്ങള്‍ക്കൊരു കുഞ്ഞുണ്ടായപ്പോള്‍ എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്വുഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോര്‍ത്തിണക്കിയ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന പേരിട്ടു.
ആറുമാസം പ്രായമുള്ളപ്പോൾ കൈയില്‍ കിട്ടിയ കല്ലുകഷണംകൊണ്ട് ഭിത്തിയില്‍ വൃത്തംവരച്ച് അവന് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തി. പിന്നീടങ്ങോട്ട് പക്ഷികളും മൃഗങ്ങളും ഉത്സവങ്ങളുമെല്ലാം ആ വരകളില്‍ നിറഞ്ഞു. അമ്മ പറഞ്ഞുകൊടുക്കുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളെല്ലാം ക്ലിന്റിന്റെ ഭാവനയിലൂടെ വരകളായി പുനര്‍ജനിച്ചു. ഗണപതിയുടെയും ഭദ്രകാളിയുടെയും വിവിധ ഭാവങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളായി. ഭഗവാന്റെ വിശ്വരൂപംമുതല് ശരശയ്യവരെ ആ കുരുന്ന് വരച്ചെടുത്തു. എവിടെ ചിത്രരചനാ മത്സരമുണ്ടെങ്കിലും ചിന്നമ്മയും ജോസഫും മകനെ കൊണ്ടുപോകും. ഒന്നാം സമ്മാനവുമായിട്ടായിരിക്കും ക്ലിന്റിന്റെ മടക്കം.
ചായക്കൂട്ടുകള്‍ തട്ടിത്തെറിപ്പിച്ച്...
2,522 ദിവസങ്ങള്‍ മാത്രമാണ് ക്ലിന്റ് ഈ ഭൂമിയില്‍ ജീവിച്ചത്. മൂന്നാംവയസില്‍ പനിക്കു മാറിനല്‍കിയ മരുന്നാണു മകനെ വൃക്കരോഗിയാക്കിയതെന്നും പിന്നീടു മരണത്തിലേക്കു നയിച്ചതെന്നും ചിന്നമ്മ ഓര്‍ക്കുന്നു. "ഏഴു വയസുകഴിഞ്ഞാല്‍ പിന്നെ പേടിക്കേണ്ടതില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാലതിനു കാത്തുനില്‍ക്കാതെ ഏഴാംപിറന്നാളിന് ഒരു മാസം മുന്നേ ക്ലിന്റ് ഞങ്ങളെ വിട്ടകന്നു'- ചിന്നമ്മ പറഞ്ഞു. 1983 ഏപ്രില്‍ 15നാണ് നിറമുള്ള ഓര്‍മകള്‍ ബാക്കിയാക്കി ക്ലിന്റ് ഈ ലോകത്തോടു വിടപറഞ്ഞത്. എന്നാല്‍ ആ ചെറിയ കാലയളവില്‍ ക്ലിന്റ് വരച്ചുതീര്‍ത്തത് 25,000 ചിത്രങ്ങൾ...
ക്ലിന്റിനായൊരു മുറി
കലൂരിലെ വീട്ടിലെ മുകളിലത്തെ നിലയില്‍ ചിന്നമ്മ ഒരു മുറി ക്ലിന്റിനായി ഒരുക്കിയിട്ടുണ്ട്. അവൻ വരച്ച ചിത്രങ്ങള്‍ മൂന്നു പെട്ടികളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ക്ലിന്റ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൈക്കിള്‍, ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റ്, മത്സരങ്ങളിലെ വിജയങ്ങളില്‍ ലഭിച്ച ട്രോഫികള്‍... ഇതെല്ലാം ആ മുറിയില്‍ ഭദ്രം. ചിത്രങ്ങളുടെ സംരക്ഷണത്തിനായി ക്ലിന്റ് ഫൗണ്ടേഷന് എന്ന പേരില്‍ ഒരു ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. ക്ലിന്റ് കഴുത്തില്‍ അണിഞ്ഞിരുന്ന മാല അവന്റെ ശില്പത്തില് ചാര്‍ത്തിയിരിക്കുന്നു. പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന്റെ ഫോട്ടോയ്ക്കു മുന്നില്‍ ചിന്നമ്മ എന്നും പുഷ്പങ്ങള്‍ വയ്ക്കും.
2019 ലായിരുന്നു ഭര്‍ത്താവിന്റെ മരണം. അതുവരെ ഞങ്ങള്‍ക്കൊപ്പം നിന്നിരുന്ന ഒരു ബന്ധു മൂന്നു ലക്ഷത്തിലധികം രൂപ ഞങ്ങളില്‍നിന്ന് തട്ടിയെടുത്തു. അതുകൊണ്ട് ആരെയും എനിക്കിപ്പോള്‍ വിശ്വാസമില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ട്. ജോലിക്കാരെ വീട്ടില്‍ നിര്‍ത്താന്‍പോലും എനിക്ക് ഭയമാണ്. എന്റെ മകന്റെ ചിത്രങ്ങള്‍ നിധിപോലെയാണ് ഞാന്‍ സൂക്ഷിക്കുന്നത്. മറ്റൊരാള്‍ വന്നാല്‍ അതില്‍ വല്ലതും നഷ്ടമാകുമോയെന്ന് വല്ലാതെ ഭയമുണ്ട്'- ചിന്നമ്മ പറഞ്ഞു. ചിന്നമ്മയുടെ 34-ാം വയസിലാണ് മകനെ നഷ്ടമായത്. ക്ലിന്റിന്റെ മരണശേഷം ലക്ഷ്മിക്കുട്ടി എന്ന തത്തയും കണ്ണനെന്നു പേരിട്ടു വിളിച്ച അണ്ണാനും ഇവരുടെ ജീവിതത്തിന് കുറച്ചുകാലം നിറംനല്കിയിരുന്നു.
ക്ലിന്റ് ആര്‍ട്ട് ഗാലറി
ക്ലിന്റിന്റെ സ്മാരകമായി കൊച്ചിയില്‍ ജിസിഡിഎ ആസ്ഥാന മന്ദിരത്തിനു പിന്നിലെ ഗാന്ധിനഗര്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാംനിലയില്‍ 3,500 ചതുരശ്രയടിയില്‍ ആര്‍ട്ട് ഗാലറിയുണ്ട്. ക്ലിന്റ് വരച്ചതില്‍ തെരഞ്ഞെടുത്ത 101 ചിത്രങ്ങളുടെ പകര്‍പ്പാണു ഫ്രെയിം ചെയ്തു ഗാലറിയില്‍ വച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വരച്ചതിനെക്കുറിച്ച് ചിന്നമ്മ പറഞ്ഞ അനുഭവങ്ങളും, അവയെക്കുറിച്ചുള്ള ലഘു വിവരണങ്ങളും വായിക്കാനും ഇവിടെ കഴിയും.
"എന്റെ കാര്യങ്ങള്‍ ഞാന്‍ തനിച്ചുതന്നെയാണ് ചെയ്യുന്നത്. മുമ്പ് ഭര്‍ത്താവിന്റെ നിഴല്‍പറ്റി നടന്നിരുന്ന ഞാനിന്ന് എല്ലാം സ്വന്തമായി ചെയ്യാന്‍ ശീലിച്ചു. എനിക്ക് സങ്കടമില്ല. കാരണം അച്ഛനും മകനും ഒന്നിച്ചുണ്ടല്ലോ. മുമ്പ് ക്ലിന്റ് തനിച്ചായിരുന്നു. ഇപ്പോള്‍ അവന്റെ പ്രിയപ്പെട്ട "പപ്പു' അവനൊപ്പമുണ്ട്. ഏതുലോകത്തായാലും അവര്‍ രണ്ടാളും ഹാപ്പിയായിട്ട് ഇരിക്കുന്നുണ്ടാകും. ഇനി ഞാന്‍ അങ്ങോട്ട് ചെന്നാല്‍ മതിയല്ലോ.... മകന്റെയും ഭര്‍ത്താവിന്റെയും ഓര്‍മകളില്‍ 73കാരിയായ ചിന്നമ്മ പറഞ്ഞുനിര്‍ത്തുന്നു.
Tags : colourful memories clint sunday deepika