കോഴിക്കോട്: തെറ്റുകള്‍ തിരുത്തി സംഘടനാപരമായ ശക്തി വര്‍ധിപ്പിച്ച് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും പ്രാദേശികമായുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം താഴെത്തട്ടിലേക്കു നേരിട്ടിറങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
കോഴിക്കോട്ട് തുടക്കം കുറിച്ച മൂന്നു ദിവസത്തെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ആദ്യദിനം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര- സംസ്ഥാന കമ്മിറ്റികള്‍ വിലയിരുത്തിയ ഘടകങ്ങള്‍ ഓരോന്നായി വിപുലീകൃത സംസ്ഥാന യോഗത്തില്‍ ചര്‍ച്ച ചെയ്യും. നേതൃതലം മുതല്‍ താഴെത്തട്ടുവരെ എന്തെല്ലാം തിരുത്തലുകളാണ് വരുത്തേണ്ടത് എന്നതിനെക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും.
പാര്‍ട്ടിയില്‍ ശക്തീകരണം ഉറപ്പുവരുത്തും. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയും ഭരണപരമായി സംഭവിച്ച വീഴ്ചകള്‍ തിരുത്താനുള്ള കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും തെറ്റുതിരുത്തലും സംബന്ധിച്ച വിവരം രേഖാമൂലം പ്രവര്‍ത്തകരെ അറിയിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പ്രതിനിധികളാണു മൂന്നു ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.
ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും പൊതു ചര്‍ച്ചകള്‍ക്കും ശേഷം മൂന്നാം ദിവസം ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തോടും ബഹുജന റാലിയോടും കൂടി യോഗം സമാപിക്കും.
കരട് റിപ്പോര്‍ട്ടിനു വിമര്‍ശനം, ഒടുവില്‍ പരിഷ്കരിച്ചു
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ കരട് റിപ്പോർട്ടിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്നു സൂചന.വിമര്‍ശനത്തെത്തുടര്‍ന്ന് വീഴ്ചകള്‍കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ച റിപ്പോര്‍ട്ടാണ് ഇന്നലെ അവതരിപ്പിച്ചത്.
എന്നാല്‍, ഐകകണ്ഠ്യേനയാണ് കരട് അവതരിപ്പിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അവകാശപ്പെട്ടു. യോജിക്കാനും വിയോജിക്കാനുമൊക്കെ അവസരമുണ്ട്. തിരുത്തല്‍ വരുത്താനാണല്ലോ കരട് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കരട് റിപ്പോര്‍ട്ടിനാണ് വിമര്‍ശനം ഉയര്‍ന്നത്.
Tags : MVGovindan Grassroots Leavel Resolve Issues Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash