അബ്ദുൾ റസാക്ക് (ഫയൽ ചിത്രം)
വാണിയംപാറ/ വടക്കഞ്ചേരി: ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി ഒരാൾ മരിച്ചു. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. ബിഎസ്എൻഎൽ റിട്ടയേഡ് ജീവനക്കാരൻ വാണിയംപാറ നീലിപ്പാറ, പൊട്ടിമട അബ്ദുൾ റസാക്ക് (65) ആണു മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണു പരിക്ക്. ഇവരെ ആലത്തൂർ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷക്കീലയുടെ പരിക്ക് സാരമുള്ളതല്ല.
ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൾ റസാക്കിനെ രക്ഷിക്കാനായില്ല.
തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ ഓടിച്ചിരുന്ന തൃശൂർ ചിയ്യാരം സ്വദേശി അമലിനെയും (22) കാറും വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെണു പ്രാഥമിക വിവരം.
ജോലി കിട്ടിയ മകളെ കാണാൻ എറണാകുളത്തേക്കു പോകുകയായിരുന്നു അബ്ദുൾ റസാക്കും ഭാര്യ ഷക്കീലയും. മകൾക്കു ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ശനിയാഴ്ച അയൽവാസികൾക്കും മറ്റും മിഠായി വിതരണം നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
അബ്ദുൾ റസാക്കിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം പന്തലാംപാടം മയ്യത്താങ്കര കബർസ്ഥാനിൽ കബറടക്കി. മക്കൾ: മുനാഫ്, നാഹിത, നസ്രിൻ.
Tags : Car Accident WaitingBus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash