ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ ചരിത്രത്തിലിടംനേടി 420 വധൂവരന്മാർ മിന്നുചാർത്തി പുതുജീവിതത്തിലേക്കു പ്രവേശിച്ചു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ക്ഷേത്രസന്നിധിയിൽ നടന്ന 416 എന്ന വിവാഹ റിക്കാർഡാണ് അവസാനത്തെ ഞായറാഴ്ചയായ ഇന്നലെ 420 വിവാഹങ്ങളോടെ മറികടന്നത്. ദേവസ്വം-പൊലിസ്-ഫയർഫോഴ്സ് എന്നിവയുടെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു.
പുലർച്ചെ നാലിന് ഒന്നാം നമ്പർ മണ്ഡപത്തിലാണു വിവാഹം തുടങ്ങിയത്. മംഗളവാദ്യത്തിന്റെ അകമ്പടിയിൽ തുടർന്ന് മറ്റ് അഞ്ചു മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. രാവിലെ ഏഴോടെ 160 വിവാഹങ്ങളും 8.30നു 230 വിവാഹങ്ങളും കടന്നു. 10.30ന് 360 വിവാഹങ്ങളും നടന്നു. ഉച്ചപൂജയ്ക്ക് നടയടക്കുന്നതിനു മുമ്പായി വിവാഹത്തിരക്കൊഴിഞ്ഞു. ഭക്തർക്കു യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവപ്പെടാതെയാണ് ഇത്രയും വിവാഹങ്ങൾ നടന്നത്. മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാഗത്തായി വധൂവരന്മാർക്കും ബന്ധുക്കൾക്കും വിശ്രമിക്കുന്നതിനു സൗകര്യമൊരുക്കിയിരുന്നു.
തെക്കേനടയിൽ ക്ഷേത്രമതിലിലെ ചുമർചിത്രത്തിനു മുന്നിലും കൂവളത്തിനു സമീപവും കേശവ പ്രതിമയ്ക്കു മുന്നിലും മരപ്രഭുവിന് മുന്നിലുമെല്ലാം ഫോട്ടോ എടുക്കുന്നതിന് വധൂവരന്മാരുടെ തിരക്കായിരുന്നു. സൽക്കാരത്തിനു ഗുരുവായൂരിൽ വിവാഹമണ്ഡപങ്ങൾ ലഭിക്കാത്തവർ ക്ഷേത്രസന്നിധിയിൽ വിവാഹം കഴിഞ്ഞയുടനെ സ്വന്തം സ്ഥലങ്ങളിലേക്കു തിരിച്ചുപോയി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വിവാഹങ്ങൾ തുടങ്ങിയതു മുതൽ ഉച്ചവരെ മേൽനോട്ടംവഹിച്ച് മണ്ഡപങ്ങൾക്കു സമീപംതന്നെയുണ്ടായിരുന്നു. ക്ഷേത്രം ഡിഎ എം. രാധ, മാനേജർ എ.വി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഭക്തർക്ക് സഹായങ്ങളും നിർദേശങ്ങളും നൽകി.
നിലവിലെ പൊലിസിനു പുറമേ നൂറോളം പൊലിസുകാരെ അധികമായി ക്ഷേത്രനഗരിയിൽ വിന്യസിച്ചിരുന്നു. മോഷണങ്ങളും അനിഷ്ടസംഭവങ്ങളും തടയുന്നതിനു മഫ്തി പൊലിസിനെയും നിയോഗിച്ചു. വൺവേ സംവിധാനം കർശനമാക്കിയതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടില്ല. സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ 443 വിവാഹങ്ങളാണു ശീട്ടാക്കിയിരുന്നത്. ഗുരുവായൂർ എസിപി എം. സുരേന്ദ്രൻ, ടെമ്പിൾ പൊലിസ് എസ്എച്ച്ഒ കെ.ജി. ജയപ്രദീപ്, എസ്ഐ കൃഷ്ണകുമാർ, ദേവസ്വം സെക്യൂരിറ്റി ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിച്ചത്.
Tags : Record weddings Guruvayur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash