പ്രതീകാത്മക ചിത്രം
പതിനഞ്ചാം നൂറ്റാണ്ടിലെ ജപ്പാനില്‍ ജീവിച്ചിരുന്ന ഒരു മിലിട്ടറി ഭരണാധികാരിയായിരുന്നു അഷികാഗ യോഷിമാസ. ഒരിക്കല്‍, അദ്ദേഹത്തിന്റെ അതിമനോഹരമായ പ്രിയപ്പെട്ട ചായക്കപ്പുകളിലൊന്നു പൊട്ടിപ്പൊയി. വിലപ്പെട്ടതായിരുന്നതിനാല് അതു വലിച്ചെറിയാന്‍ അദ്ദേഹത്തിനു മനസ് വന്നില്ല. നന്നാക്കുന്നതിനായി ആ കപ്പ് അദ്ദേഹം ചൈനയിലേക്ക് അയച്ചു. കുറച്ചുകാലത്തിനുശേഷം കപ്പ് തിരിച്ചെത്തി. പക്ഷെ, അതു കണ്ടപ്പോള്‍ യോഷിമാസ നിരാശനായി. പൊട്ടിയ കഷണങ്ങള്‍ ലോഹക്കന്പികള്ക്കൊണ്ട് കൂട്ടിച്ചേര്ത്തിരിക്കുകയായിരുന്നു.
കപ്പ് വീണ്ടും ഉപയോഗയോഗ്യമായിരുന്നെങ്കിലും അതിന്റെ ഭംഗി നഷ്ടപ്പെട്ടതായി അദ്ദേഹത്തിനു തോന്നി. അപ്പോള്‍ ജപ്പാനിലെ കരകൗശല വിദഗ്ധര്‍ മറ്റൊരു മാര്‍ഗം അന്വേഷിച്ചു എന്നാണ് പരന്പരാഗത കഥ. പൊട്ടിയ കഷണങ്ങള്‍ അവര്‍ ഉറുഷി എന്ന പ്രകൃതിദത്ത പശ ഉപയോഗിച്ച് ചേര്‍ത്തതിനുശേഷം പൊട്ടിയ ഭാഗങ്ങളിലൂടെ സ്വര്‍ണപ്പൊടി വിതറി. അങ്ങനെ പൊട്ടിയ ഭാഗങ്ങള്‍ മറച്ചുവയ്ക്കുന്നതിനു പകരം സ്വര്ണരേഖകള്കൊണ്ട് അവര്‍ എടുത്തുകാട്ടി. ഈ കല പിന്നീട് കിന്റ്സുഗി എന്ന പേരില്‍ അറിയപ്പെട്ടു. ജപ്പാന് ഭാഷയില്‍ അതിന്റെ അര്‍ഥം സ്വര്‍ണംകൊണ്ടുള്ള കൂട്ടിച്ചേര്‍ക്കല്‍ എന്നാണ്.
ഈ കലയുടെ ഉത്ഭവം യോഷിമാസയുടെ ചായക്കപ്പുമായി ബന്ധപ്പെട്ടതാണെന്നതിന് ഉറപ്പായ ചരിത്രരേഖകളൊന്നുമില്ല. എന്നാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിന്റ്സുഗി എന്ന കല ഒരു യാഥാര്‍ഥ്യമാണ്. പൊട്ടിയ പാത്രങ്ങളെ പശയും സ്വര്‍ണപ്പൊടിയും ഉപയോഗിച്ച് മനോഹരമായി പുനര്‍നിര്‍മിക്കുന്ന ഈ പാരന്പര്യം ജപ്പാനിലെ ചായസംസ്കാരവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. കിന്റ്സുഗിയുടെ പ്രത്യേകത, സ്വര്‍ണം ഉപയോഗിക്കുന്നു എന്നതു മാത്രമല്ല. പൊട്ടലിനോടുള്ള സമീപനമാണ് അതിനെ വ്യത്യസ്തമാക്കുന്നത്.
സാധാരണയായി ഒരു വസ്തു നന്നാക്കുന്പോള് അതൊരിക്കലും പൊട്ടിയതാണെന്നു തോന്നാത്ത രീതിയില്‍ വിള്ളല്‍ മറയ്ക്കാനാണ് നാം സാധാരണ ശ്രമിക്കാറുള്ളത്. കിന്റ്്സുഗി നേരേമറിച്ചാണ് ചെയ്യുന്നത്. പൊട്ടിയ സ്ഥലം മറച്ചു വയ്ക്കുന്നില്ല. അവിടെയാണ് സ്വര്‍ണം നിറയ്ക്കുന്നത്. ആ സ്വര്‍ണരേഖ ഒരേസമയം രണ്ടു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു: ഇവിടെയാണ് ഈ പാത്രം പൊട്ടിയത്. ഇവിടെയാണ് അതു വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കിന്റ്സുഗിയില്‍ പൊട്ടലും പുനരുദ്ധാരണവും ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.
മനുഷ്യബന്ധങ്ങളിലും എത്രയോ പൊട്ടലുകള്‍ സംഭവിക്കുന്നു. ഭാര്യയുടെ ഒരു വാക്ക് ഭര്‍ത്താവിനെ വേദനിപ്പിക്കാം. ഭര്‍ത്താവിന്റെ ഒരു പ്രവൃത്തി ഭാര്യയുടെ മനസില്‍ മുറിവേല്പ്പിക്കാം. മാതാപിതാക്കളും മക്കളും തമ്മില്‍ അകല്‍ച്ച ഉണ്ടാകാം. വര്‍ഷങ്ങളായി സ്നേഹത്തില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ സ്വത്തിന്റെ പേരില്‍ പിണങ്ങിപ്പിരിയാം. ചെറിയൊരു തെറ്റിദ്ധാരണ ദീര്‍ഘകാല സൗഹൃദം തകര്‍ക്കാം. നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ലെന്നു കരുതിയ വ്യക്തിതന്നെ ഏറ്റവും വേദനാജനകമായ അനുഭവം നമുക്കു സമ്മാനിച്ചേക്കാം. അപ്പോള്‍ നമ്മുടെ മുന്‍പിലും ഒരു പൊട്ടിയ പാത്രം കിടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, നാം അഭിമുഖീകരിക്കുന്ന ചോദ്യം വലിച്ചെറിയണോ നന്നാക്കണോ എന്നതാണ്.
വലിച്ചെറിയുന്ന സംസ്കാരത്തിലാണു നാം ജീവിക്കുന്നത്. മൊബൈല്‍ ഫോണ്‍ കേടായാല്‍ നന്നാക്കുന്നതിനു പകരം പുതിയതു വാങ്ങുന്നു. വീട്ടുപകരണങ്ങള്‍ പഴകിയാല്‍ അവ മാറ്റിവയ്ക്കുന്നു. വസ്തുക്കളോടുള്ള നമ്മുടെ സമീപനം മനുഷ്യബന്ധങ്ങളിലേക്കു നാം അറിയാതെ കടന്നുവരുന്നുണ്ടോ എന്നു നാം ചിന്തിക്കണം. ഒരു സുഹൃത്ത് നിരാശപ്പെടുത്തിയാല്‍ ആ സൗഹൃദം അവസാനിപ്പിക്കുന്നു. കുടുംബത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ സംസാരിക്കാതിരിക്കുന്നു. വര്‍ഷങ്ങള്‍ കടന്നുപോയാലും ഇക്കാര്യങ്ങളിലൊന്നും നാം മാറ്റം വരുത്തിയെന്നിരിക്കില്ല.
തീര്‍ച്ചയായും എല്ലാ ബന്ധങ്ങളും എന്തു വില കൊടുത്തും നിലനിര്‍ത്താന്‍ സാധിച്ചെന്നു വരില്ല. അക്രമവും ചൂഷണവും നിരന്തരമായ ദ്രോഹവും അനുഭവപ്പെടുന്ന ബന്ധങ്ങളില്‍ സുരക്ഷിതമായ അകലം ആവശ്യമായി വന്നേക്കാം. ക്ഷമിക്കുക എന്നതു വീണ്ടും മുറിവേല്ക്കാന് സ്വയം വിട്ടുകൊടുക്കുക എന്നതല്ല. എന്നാല്‍, നമ്മുടെ ജീവിതത്തിലെ തകര്‍ന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടാതെ പോകുന്നത് അവ നന്നാക്കാന്‍ കഴിയാത്തതുകൊണ്ടല്ല. പ്രത്യുത, നന്നാക്കുന്നതിന് ആവശ്യമായ വില നല്കാന് നാം തയാറാകാത്തതുകൊണ്ടാണ്.
മനുഷ്യബന്ധങ്ങളിലെ പൊട്ടലുകളില്‍ നാം നിറയ്ക്കേണ്ട സ്വര്‍ണം എന്താണ് ? ചിലപ്പോള്‍, അതിന്റെ പേര് എനിക്കു തെറ്റുപറ്റി എന്നു പറയുന്നതാകാം. മറ്റ് ചിലപ്പോള്‍, എന്നോട് ക്ഷമിക്കണം എന്നാവും പറയേണ്ടത്. ചിലപ്പോള്‍, ഞാന്‍ നിന്നോട് ക്ഷമിക്കുന്നു എന്നും. വേറൊരു സമയത്ത്, നമുക്കു വീണ്ടും തുടങ്ങാം എന്നതും. ഈ വാക്കുകള്‍ പറയുക അത്ര എളുപ്പമല്ല. എന്നാല്‍, നമ്മുടെ ജീവിതത്തില്‍ അവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ട് എന്നതു നാം മറക്കേണ്ട.
കോപിക്കാന്‍ വലിയ വില നല്‍കേണ്ടതില്ല; കുറ്റപ്പെടുത്താനും എളുപ്പമാണ്. സംസാരിക്കാതിരിക്കാന്‍ അതിലും എളുപ്പം. എന്നാല്‍, സ്വന്തം തെറ്റ് സമ്മതിക്കാനും മാപ്പ് ചോദിക്കാനും മുറിവേല്പ്പിച്ചയാളോട് ക്ഷമിക്കാനും വീണ്ടും സ്നേഹബന്ധം സ്ഥാപിക്കാനും വലിയ മനസ് വേണം. അതുകൊണ്ടുതന്നെ മനുഷ്യബന്ധങ്ങളിലെ വിള്ളലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന മനോഭാവത്തിനു സ്വര്‍ണം നല്ലൊരു പ്രതീകമാണ്. ഇതിനു മനോഹരമായ ഒരു ഉദാഹരണം സുവിശേഷത്തില്‍ കാണാം. യേശുവിനെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പത്രോസ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു തവണ അവിടത്തെ തള്ളിപ്പറഞ്ഞു.
അങ്ങനെ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വലിയൊരു വിള്ളലുണ്ടായി. എന്നാല്‍, ഉത്ഥാനത്തിനുശേഷം ഗലീലിയ കടല്‍ത്തീരത്തു യേശു പത്രോസിനെ വീണ്ടും കണ്ടുമുട്ടി. അപ്പോള്‍, സംഭവിച്ചതൊന്നും ഉണ്ടായിട്ടില്ല എന്ന് അവിടുന്ന് നടിച്ചില്ല. മൂന്നു തവണ അവിടുന്നു ചോദിച്ചു: “ നീ എന്നെ സ്നേഹിക്കുന്നുവോ?’’ പത്രോസ് തന്റെ സ്നേഹം ഏറ്റുപറഞ്ഞപ്പോള്‍, “നീ എന്റെ ആടുകളെ മേയിക്കുക’’ എന്ന് പറഞ്ഞു വലിയ ഉത്തരവാദിത്വം അവിടന്ന് വീണ്ടും പത്രോസിനെ ഏല്‍പ്പിച്ചു (യോഹന്നാന് 21).
പൊട്ടിയ പത്രോസിനെ യേശു വലിച്ചെറിഞ്ഞില്ല. അവിടുന്ന് പത്രോസിനെ പുനര്‍നിര്‍മിച്ചു. പത്രോസിന്റെ പരാജയം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍നിന്ന് മായിച്ചുകളഞ്ഞില്ല. അതു സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്രോസിലെ വിള്ളല്‍ കാണാം. എന്നാല്‍, ആ വിള്ളലിലൂടെ കൃപയുടെ സ്വര്‍ണരേഖ കടന്നുപോയി. ഗുരുവിനെ തള്ളിപ്പറഞ്ഞ അതേ ശിഷ്യന് പിന്നീട് മറ്റുള്ളവരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നവനായി മാറി.
കിന്റ്സുഗി മറ്റൊരു കാര്യവും നമ്മെ അനുസ്മരിപ്പിക്കുന്നു. പൊട്ടിയ പാത്രത്തിന്റെ പുനരുദ്ധാരണം ഒരു നിമിഷംകൊണ്ട് നടക്കുന്ന കാര്യമല്ല. അതിനല്പം സമയം വേണം. കഷണങ്ങള്‍ ശ്രദ്ധാപൂര്‍വം കൂട്ടിച്ചേര്‍ക്കണം. പശ പുരട്ടി അതു ഉറയ്ക്കുന്നതുവരെ കാത്തിരിക്കണം. വിടവുകള്‍ നിറയ്ക്കണം. അതിനു പിന്നാലെ സ്വര്‍ണപ്പൊടി ചേര്‍ക്കണം. പരന്പരാഗത രീതിയില്‍ ഈ പ്രക്രിയയ്ക്ക് പല ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്.
ഞാന്‍ മാപ്പു ചോദിച്ചല്ലോ. പിന്നെ, എന്തുകൊണ്ട് എല്ലാം പഴയതുപോലെ ആകുന്നില്ല എന്നു നാം ചോദിച്ചേക്കാം. എന്നാല്‍, നഷ്ടപ്പെട്ടുപോയ വിശ്വാസം പുനരാര്‍ജിക്കാന്‍ ചിലപ്പോള്‍ കുറേസമയം വേണ്ടിവന്നേക്കും എന്നതു നാം മറക്കരുത്. നമ്മുടെ ക്ഷമാപണം ആത്മാര്ഥമായിരുന്നുവെന്നു ചിലപ്പോള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിശ്വസ്തതകൊണ്ടായിരിക്കും നമുക്കു തെളിയിക്കാനാവുക.
ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലും എവിടെയെങ്കിലും പൊട്ടിയ ബന്ധങ്ങള്‍ ഉണ്ടാകാം. വര്‍ഷങ്ങളായി സംസാരിക്കാത്ത ഒരു സഹോദരന് വിളിക്കാന്‍ പലതവണ ആലോചിച്ചിട്ടും വിളിക്കപ്പെടാത്ത ഒരു സുഹൃത്ത്, പഴയൊരു വാക്കിന്റെ മുറിവുമായി കഴിയുന്ന ഭാര്യയോ ഭര്‍ത്താവോ മാതാപിതാക്കളില്‍നിന്നും അകന്നുനില്ക്കുന്ന മകനോ മകളോ, അല്ലെങ്കില്‍ മറ്റൊരാള്‍ ആദ്യം മാപ്പു ചോദിക്കട്ടെ എന്ന നിലപാടില്‍ തുടരുന്ന നമ്മള്.
അത്തരം സന്ദര്‍ഭങ്ങളില്‍ നാം ചോദിക്കുന്നതു ആരാണ് ഈ ബന്ധം പൊട്ടിച്ചതെന്നാണ്. എന്നാല്‍, കിന്റ്സുഗി അതിലും പ്രധാനപ്പെട്ട ഒരു ചോദ്യം നമ്മുടെ മുന്പില് വയ്ക്കുന്നു. ആരാണ് ഇതു നന്നാക്കാന്‍ ആദ്യം മുന്നോട്ടുവരുന്നത്? ആദ്യം മുന്നോട്ടുവരുന്ന ആള് എല്ലാ തെറ്റുകളും തന്റേതാണെന്നു സമ്മതിക്കുകയാണെന്ന മുന്‍വിധി നമുക്കു വേണ്ട. ബന്ധം പുനഃസ്ഥാപിക്കാനുള്ള അയാളുടെ നല്ല മനസാണ് നാം കാണേണ്ടത്.
നൂറ്റാണ്ടുകള്‍ മുന്‍പ് ജപ്പാനിലെ കരകൗശലവിദഗ്ധർ, പൊട്ടിയ ചായക്കപ്പിന്റെ മുന്നില്‍ നിന്നപ്പോള്‍ അവര്‍ക്ക് രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകില്‍ അതു വലിച്ചെറിയാം, അല്ലെങ്കില്‍ അതു കൂട്ടിച്ചേര്‍ക്കാം. അവര്‍ രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തത്. അങ്ങനെ ഒരു പൊട്ടല്‍ പുതിയൊരു സൗന്ദര്യത്തിന്റെ തുടക്കമായി. പൊട്ടാത്തതു മാത്രമല്ല മനോഹരം. സ്നേഹവും ക്ഷമയും വിനയവുമൊക്കെ ഉള്‍ക്കൊള്ളുന്ന സ്വര്‍ണംകൊണ്ടു കൂട്ടിച്ചേര്ന്നതും ഏറെ മനോഹരം തന്നെയായിരിക്കും.
Tags : Sunday Deepika Deepika