ചിന്താവിഷയം
ഒരു യുവതി തന്റെ വിവാഹത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ പിതാവ് എല്ലാം ശ്രദ്ധാപൂർവം ക്രമീകരിച്ചിരുന്നു. വിവാഹത്തിനുള്ള സമയം കൃത്യമായി നിർണയിക്കാൻ അന്നത്തെ രീതിയനുസരിച്ച് ഒരു ജലഘടികാരവും ഒരുക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ഒരു ചെറിയ സംഭവം എല്ലാം മാറ്റിമറിച്ചുവെന്നാണ് നൂറ്റാണ്ടുകളായി പ്രചരിക്കുന്ന കഥ.
ജലഘടികാരം കാണാനിടയായ യുവതി കൗതുകത്തോടെ അതിലേക്കു കുനിഞ്ഞുനോക്കി. അപ്പോൾ ആ യുവതിയുടെ ആഭരണത്തിൽനിന്ന് ഒരു ചെറിയ മുത്ത് അറിയാതെ അതിലേക്കു വീണു. അത് ജലഘടികാരത്തിലെ ചെറിയ ദ്വാരം അടച്ചുകളഞ്ഞു. തന്മൂലം വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. കണക്കുകൂട്ടിയിരുന്ന സമയം അറിയാതെ കടന്നുപോയി. അതേത്തുടർന്ന്, വിവാഹം പ്രതീക്ഷിച്ചിരുന്നതുപോലെ നടന്നില്ല. ആ യുവതിയുടെ പേര് ലീലാവതി. പിതാവ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരിലും ജ്യോതിശാസ്ത്രജ്ഞരിലും ഒരാളായ ഭാസ്കരാചാര്യരും.
ഇവിടെ ചരിത്രവും ഐതിഹ്യവും നാം വേർതിരിച്ചറിയണം. മുത്തും ജലഘടികാരവും വിവാഹവും ഉൾപ്പെടുന്ന ഈ കഥ ഭാസ്കരാചാര്യരുടെ കാലത്തിനുശേഷം പ്രചരിച്ച ഐതിഹ്യമാണ്. അത് ചരിത്രസംഭവമാണ് എന്നതിനു വ്യക്തമായ തെളിവുകളൊന്നുമില്ല. അക്കാലത്തു നിലവിലുണ്ടായിരുന്ന ജ്യോതിഷവിശ്വാസങ്ങളുടെ പശ്ചാത്തലവും കഥയിലുണ്ട്. നക്ഷത്രങ്ങളുടെ സ്ഥാനംനോക്കി മനുഷ്യന്റെ ഭാവി പ്രവചിക്കാമെന്ന അത്തരം വിശ്വാസങ്ങളെ ശാസ്ത്രീയമായ ജ്യോതിശാസ്ത്രവുമായി നാം കൂട്ടിക്കുഴയ്ക്കേണ്ടതില്ല.
എന്നാൽ, ചരിത്രം ഉറപ്പിച്ച മറ്റൊരു ലീലാവതിയുണ്ട്. 1114ൽ മഹാരാഷ്ട്രയിൽ ജനിച്ച ഭാസ്കരാചാര്യരുടെ മഹത്തായ കൃതിയായ സിദ്ധാന്ത ശിരോമണിയിലെ ആദ്യഭാഗത്തിന്റെ പേരാണ് ലീലാവതി. ഗണിതത്തെ വരണ്ട കണക്കുകളുടെ ലോകമായി അവതരിപ്പിക്കാതെ പൂക്കളും തേനീച്ചകളും പക്ഷികളും വ്യാപാരികളും യാത്രക്കാരുമെല്ലാം നിറഞ്ഞ മനോഹരമായ പ്രശ്നങ്ങളിലൂടെയാണ് അദ്ദേഹം പഠിപ്പിച്ചത്. ലീലാവതി യഥാർഥത്തിൽ അദ്ദേഹത്തിന്റെ മകളാണോ എന്നുപോലും ഉറപ്പില്ല. എന്നാൽ, ഒമ്പതു നൂറ്റാണ്ടുകൾക്കുശേഷവും ആ പേര് നിലനിൽക്കുന്നു.
ഈ പഴയ ഐതിഹ്യത്തിനുള്ളിൽ മനോഹരമായ ഒരു ജീവിതസത്യമുണ്ട്. കഥയിൽ പറയുന്നതുപോലെ ലീലാവതിയുടെ ജീവിതത്തിൽ വലിയൊരു ദുരന്തം നടന്നുവെന്നു കരുതുക. ആ ദുരന്തം ഒഴിവാക്കാൻ ലീലാവതിയുടെ പിതാവിനു കഴിഞ്ഞില്ല. ഘടികാരംതന്നെ പിറകോട്ടു തിരിക്കാനോ നഷ്ടപ്പെട്ട അവസരം തിരിച്ചുകൊണ്ടുവരാനോ അദ്ദേഹത്തിനു സാധിച്ചില്ല. എന്നാൽ, ഐതിഹ്യം അനുസരിച്ച്, അദ്ദേഹം മറ്റൊന്നു ചെയ്തു.
പുത്രിയെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ആ പിതാവിനു സാധിച്ചില്ലെങ്കിലും അവളുടെ ഓർമ എന്നും നിലനിർത്താനായി തന്റെ ഗണിതഗ്രന്ഥത്തിന് ലീലാവതി എന്ന് അദ്ദേഹം പേരിട്ടു. ജീവിതത്തിലെ ഏറ്റവും വലിയ കലകളിലൊന്നാണിത്. സംഭവിക്കുന്നതെല്ലാം മുൻകൂട്ടി തെരഞ്ഞെടുക്കുവാൻ നമുക്കു സാധിക്കുകയില്ല. എന്നാൽ, ജീവിതത്തിൽ സംഭവിക്കുന്നതിനോട് എങ്ങനെ പ്രതികരിക്കണമെന്നുള്ളത് നമുക്കു തീരുമാനിക്കാനാകും.
നമ്മുടെയെല്ലാം ജീവിതത്തിൽ വീണുപോകുന്ന ചില മുത്തുകളുണ്ട്. ഏറെക്കാലമായി കൊണ്ടുനടന്ന ഒരു സ്വപ്നം തകർന്നുപോകാം. പ്രതീക്ഷിച്ച ജോലി കിട്ടാതിരിക്കാം. പരീക്ഷയിൽ പരാജയപ്പെടാം. വിശ്വസിച്ച ഒരാൾ നമ്മെ നിരാശപ്പെടുത്താം. സൗഹൃദത്തിനു കോട്ടം സംഭവിക്കാം. സാമ്പത്തികനഷ്ടമുണ്ടാകാം. രോഗം പദ്ധതികളെ മാറ്റിമറിക്കാം. പ്രിയപ്പെട്ട ഒരാളുടെ വേർപാട് ഭാവിയെക്കുറിച്ച് നാം വിഭാവന ചെയ്ത ചിത്രത്തെ ഒറ്റനിമിഷംകൊണ്ട് മാറ്റിമറിക്കാം.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ, എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു എന്നു നാം ചോദിക്കുക സ്വാഭാവികമാണ്. എന്നാൽ, അതിലും പ്രധാനപ്പെട്ട ചോദ്യം സംഭവിച്ചതിനോട് എനിക്കെങ്ങനെ ക്രിയാത്മകമായി പ്രതികരിക്കാൻ സാധിക്കും എന്നതാണ്. കാരണം, വലിയൊരു നഷ്ടമോ പരാജയമോ സംഭവിക്കുമ്പോൾ അതിനോടുള്ള പ്രതികരണമാണ് നമ്മുടെ ജീവിതത്തിന്റെ ഭാവി പലപ്പോഴും നിർണയിക്കുന്നത്. നിരാശ മനസിൽ വളരാൻ അനുവദിച്ചാൽ അതു ക്രമേണ അസൂയയായും വിദ്വേഷമായും പ്രതികാരചിന്തയായും മാറാം. ഒരു നിമിഷത്തെ വേദന ജീവിതകാലത്തെ ഏറ്റവും തെറ്റായ തീരുമാനത്തിലേക്കുപോലും നയിച്ചേക്കാം.
എന്നാൽ, അതേ നിരാശയെ ആത്മപരിശോധനയ്ക്കും പുതിയ തുടക്കത്തിനും മറ്റുള്ളവരെ കൂടുതൽ മനസിലാക്കുന്നതിനുമുള്ള അവസരമാക്കി മാറ്റാനും നമുക്കു കഴിയും. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ എപ്പോഴും നമുക്ക് നിയന്ത്രണമുണ്ടായിരിക്കുകയില്ല. അതേസമയം, സംഭവിച്ചതിനുശേഷം നാം എന്തായിത്തീരുന്നു എന്ന കാര്യത്തിൽ നമുക്ക് വലിയൊരു പങ്കുണ്ട്.
പരാജയം നമ്മെ കൂടുതൽ വിവേകമുള്ളവരാക്കാം. തിരസ്കാരം നാം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത മറ്റൊരു വഴിയിലേക്കു നമ്മെ നയിക്കാം. സ്വന്തം മുറിവുകൾ മറ്റുള്ളവരുടെ മുറിവുകൾ തിരിച്ചറിയാനുള്ള കരുണ നമുക്ക് പ്രദാനം ചെയ്യാം. സാമ്പത്തികനഷ്ടം പണത്തിന് ഒരിക്കലും പഠിപ്പിക്കാനാകാത്ത ജീവിതസത്യം നമ്മെ പഠിപ്പിച്ചേക്കും. തകർന്നുപോയ സ്വപ്നം നാം ഒരിക്കലും കണ്ടെത്തുമായിരുന്നില്ലാത്ത ആ ദൗത്യത്തിലേക്കു നമ്മെ നയിച്ചേക്കാം.
വിശുദ്ധ പൗലോസ് പറയുന്ന വാക്കുകൾ ഇവിടെ എത്ര അർഥവത്താണ്: ""ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് എല്ലാം നന്മയ്ക്കായി പരിണമിക്കുന്നു'' (റോമാ 8:28). എല്ലാം നല്ലതാണ് എന്നല്ല പൗലോസ് പറയുന്നത്. വഞ്ചന നല്ലതല്ല. രോഗം നല്ലതല്ല. പരാജയവും വേദനയും അവയിൽത്തന്നെ നന്മയല്ല. എന്നാൽ, തിന്മയ്ക്കും വേദനയ്ക്കും നഷ്ടത്തിനുംപോലും നമ്മുടെ ജീവിതത്തിന്റെ അവസാന വാക്കാകാൻ സാധിക്കില്ല. കാരണം, അവയിൽനിന്നുപോലും നന്മ സൃഷ്ടിക്കാൻ ദൈവത്തിനു കഴിയും.
മണ്ണിനടിയിൽ കുഴിച്ചിടുന്ന വിത്തിനെക്കുറിച്ച് ചിന്തിക്കുക. അതു നശിച്ചുപോകുന്നുവെന്ന് തോന്നാം. എന്നാൽ, മണ്ണിനടിയിൽ അതു രൂപാന്തരം പ്രാപിക്കുന്നു. പിന്നീട്, മണ്ണ് പിളർന്ന് ഒരു പുതിയ നാമ്പ് പുറത്തുവരുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയത് മറ്റൊരു രൂപത്തിൽ തിരിച്ചുവരുന്നു. നമ്മുടെ ചില നഷ്ടങ്ങളും അങ്ങനെയായിരിക്കും.
നമ്മുടെ ജീവിതത്തിൽ വീണുപോയ മുത്തിനെത്തന്നെ നോക്കിയിരുന്നാൽ മറ്റൊരു സൃഷ്ടിക്കായുള്ള അവസരം നമുക്ക് നഷ്ടപ്പെടും. പ്രതീക്ഷിച്ച വിവാഹം നടന്നില്ലായിരിക്കാം. മകളുടെ ജീവിതം മാതാപിതാക്കൾ സ്വപ്നം കണ്ടതുപോലെ ആയില്ലായിരിക്കാം. വിരമിച്ചതിനുശേഷമുള്ള ജീവിതം പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായിരിക്കാം. നാൽപ്പതാം വയസിൽ വരച്ച ജീവിതചിത്രമല്ല എഴുപതാം വയസിൽ നമ്മുടെ മുമ്പിലുള്ളത്. അപ്പോൾ ചോദിക്കേണ്ടത്, പഴയ സ്വപ്നം മനോഹരമായിരുന്നോ എന്നല്ല. തീർച്ചയായും അത് മനോഹരമായിരുന്നിരിക്കാം.
നാം ചോദിക്കേണ്ടത് ഇപ്രകാരമാണ്: ആ സ്വപ്നം മാത്രമായിരുന്നോ ദൈവത്തിനു നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കാൻ കഴിയുമായിരുന്ന ഒരേയൊരു മനോഹരമായ കാര്യം? ദുഃഖവെള്ളിയാഴ്ച യേശുവിന്റെ ശിഷ്യൻമാർ കണ്ടതു കുരിശുമരണവും അടയ്ക്കപ്പെട്ട കല്ലറയുമായിരുന്നു. എല്ലാം അവസാനിച്ചുവെന്നാണ് അവർ കരുതിയത്. എന്നാൽ, ഈസ്റ്റർ പ്രഖ്യാപിച്ചത് മറ്റൊന്നായിരുന്നു. ദൈവം കഥ എഴുതിത്തീർന്നിരുന്നില്ല. കുരിശു യാഥാർഥ്യമായിരുന്നു. വേദന യാഥാർഥ്യമായിരുന്നു. നഷ്ടവും യാഥാർഥ്യമായിരുന്നു. എന്നാൽ, കഷ്ടനഷ്ടങ്ങൾക്കായിരുന്നില്ല അവസാന വാക്ക്... തന്മൂലമാണ്, മരിച്ച് അടക്കപ്പെട്ട യേശു ഉത്ഥാനം ചെയ്തത്.
ഭാസ്കരാചാര്യർ "ലീലാവതി' രചിച്ചിട്ട് നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞു. ഒരു മുത്ത് യഥാർഥത്തിൽ ജലഘടികാരത്തിൽ വീണിരുന്നോ എന്ന് നമുക്കറിയില്ല. എന്നാൽ, ആ പഴയ കഥ നൽകുന്ന സന്ദേശം നമുക്ക് മറക്കാതിരിക്കാം. ജീവിതത്തിൽ ചിലപ്പോൾ നമ്മുടെ കൈകളിൽനിന്ന് ഒരു മുത്ത് വീണുപോയേക്കാം. എത്ര ശ്രമിച്ചാലും അതു തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ, ജീവിതകാലം മുഴുവൻ അതു വീണുപോയ സ്ഥലത്തേക്കു നാം നോക്കിയിരിക്കരുത്. അതിനുപകരം, ദൈവം നമുക്കു കാണിച്ചുതരുന്ന പുതിയ വഴിയെ നാം പോകുകയാണു വേണ്ടത്.
Tags : SundayDeepika