അതിരുകളില്ലാത്ത കരുണയുടെയും ദൃഢനിശ്ചയത്തിന്റെയും കഥകൾ ലോകത്തിന് എപ്പോഴും പുതിയ വെളിച്ചമാണ് നൽകുന്നത്. ആഡംബരത്തിന്റെയും കോർപറേറ്റ് പ്രൗഢിയുടെയും കൊടുമുടിയിൽനിന്ന്, ഒന്നുമില്ലാത്തവരുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയ ഒരു സ്വിസ് യുവതിയുടെ കഥ ബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങൾക്ക് ഇക്കാലത്ത് വെറുമൊരു അദ്ഭുതമല്ല, മറിച്ച് ജീവശ്വാസമാണ്.
സാന്ദ്ര ലാവി ഗോജ്കോവിച്ച് എന്ന ജീവകാരുണ്യ പ്രവർത്തക സ്വിറ്റ്സർലൻഡിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് പശ്ചിമബംഗാളിലെ സുന്ദർബൻസിലുള്ള സാഗർ ദ്വീപിൽ എത്തുമ്പോൾ അവരുടെ കൈയിൽ വൻകിട പദ്ധതികളുടെ ബ്ലൂപ്രിന്റുകളോ കോടികളുടെ നിക്ഷേപമോ ഉണ്ടായിരുന്നില്ല. ഉണ്ടായതൊന്നു മാത്രം. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും അവരെ ചേർത്തുപിടിക്കാനുമുള്ള തെളിഞ്ഞ മനസും ഒരു മനഃസമാധാനവുമില്ലാത്ത കോർപറേറ്റ് ലോകത്തോടുള്ള വിടപറയലും.
വിപ്ലവകരമായ മാറ്റം
സ്വിറ്റ്സർലൻഡിൽ വളർന്ന്, ഉന്നതവിദ്യാഭ്യാസം നേടി സൂറിച്ചിലും ദുബായിലും പ്രശസ്തമായ കോർപറേറ്റ് സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിലും ആഡംബര കാറിലുമൊക്കെ തിളങ്ങിനിന്ന കാലത്താണ് സാന്ദ്രയുടെ ഉള്ളിൽ ചോദ്യങ്ങൾ അലയടിക്കാൻ തുടങ്ങിയത്. ലോകത്തിൽ കോടിക്കണക്കിന് മനുഷ്യർ ഒരുനേരത്തെ ആഹാരത്തിനും അടിസ്ഥാന അവകാശങ്ങൾക്കുമായി നെട്ടോട്ടമോടുമ്പോൾ തനിക്കു മാത്രം എന്തിനാണ് ഇത്രയധികം ആനുകൂല്യങ്ങളും അവസരങ്ങളും ലഭിക്കുന്നത് എന്ന തിരിച്ചറിവാണ് അവരുടെ ജീവിതത്തിന്റെ ഗതി മാറ്റിയത്. നേട്ടങ്ങൾ സൗകര്യങ്ങൾ തന്നേക്കാം, എന്നാൽ അതു ജീവിതത്തിന് യഥാർഥ അർഥം നൽകില്ലെന്നു തിരിച്ചറിഞ്ഞ സാന്ദ്ര, വെറും രണ്ടു ജോഡി വസ്ത്രങ്ങളുമായി ഇന്ത്യയിലേക്കു വിമാനം കയറി.
ആദ്യകാലങ്ങളിൽ തന്റെ സമ്പാദ്യം സന്നദ്ധസംഘടനകൾക്കു നൽകി മടങ്ങാനാണ് അവർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, അനുഭവങ്ങൾ അവരെ മറ്റൊരു പാഠം പഠിപ്പിച്ചു. സുതാര്യതയില്ലായ്മയും പ്രാദേശിക ആവശ്യങ്ങളെക്കാൾ സ്വന്തം അജൻഡകൾക്ക് മുൻഗണനയും നൽകുന്ന സംഘടനകളുടെ ശൈലിയും കണ്ടപ്പോൾ സ്വന്തമായി രംഗത്തിറങ്ങാൻ അവർ തീരുമാനിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ വസ്ത്രങ്ങൾ കൈകൊണ്ട് കഴുകുന്നതു മുതൽ ഡൽഹിയിലെയും മുംബൈയിലെയും തെരുവുകളിൽ സന്നദ്ധസേവനം നടത്തുന്നതുവരെ അപരിചിതമായ നാടിന്റെ ഉള്ളറകളെ മനസിലാക്കാൻ അവർ തയാറായി.
കടൽ കടന്നെത്തിയ വെളിച്ചം
കോൽക്കത്തയിൽനിന്നു ട്രെയിനിൽ രണ്ടര മണിക്കൂർ യാത്ര. അതിനുശേഷം വേലിയേറ്റവും വേലിയിറക്കവും നോക്കി ഒരു മണിക്കൂർ ബോട്ട് യാത്ര... പ്രകൃതിദുരന്തങ്ങളും ചുഴലിക്കാറ്റുകളും പതിവായ, മിക്ക സന്നദ്ധസംഘടനകളും കാൽകുത്താൻ മടിക്കുന്ന സുന്ദർബൻസിലെ സാഗർ ദ്വീപിലേക്കായിരുന്നു ആ അന്വേഷണം ഒടുവിലെത്തിയത്. ബോട്ട് മാർഗം മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ ഒറ്റപ്പെട്ട ദ്വീപിൽ കാൽകുത്തിയ സാന്ദ്ര കണ്ടത്, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത മനുഷ്യരെയാണ്. ദാരിദ്ര്യം കാരണം അവിടത്തെ കുട്ടികൾ സ്കൂളിൽ പോകുന്നതിനു പകരം മാതാപിതാക്കളോടൊപ്പം കൂലിപ്പണിക്ക് പോകുകയായിരുന്നു.
ഗ്രാമീണരുമായി സംസാരിച്ചപ്പോൾ ഉയർന്നുവന്ന പ്രധാന ആവശ്യമായിരുന്നു കുട്ടികളുടെ വിദ്യാഭ്യാസം. കൃഷിപ്പണിയിലും മത്സ്യബന്ധനത്തിലും കുട്ടികളെ കൂടെക്കൂട്ടിയിരുന്ന മാതാപിതാക്കൾക്കു തങ്ങളുടെ മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് നന്നായി അറിയാമായിരുന്നു. അങ്ങനെ, അവിടെത്തന്നെ പ്രവർത്തിക്കാൻ സാന്ദ്ര തീരുമാനിച്ചു. 15 വർഷം മുന്പ് ഒരു ചെറിയ പ്രൈമറി സ്കൂൾ സ്ഥാപിച്ചു സാന്ദ്ര തന്റെ ചരിത്രപരമായ ദൗത്യത്തിന് തുടക്കമിട്ടു.
എന്നാൽ, ഒരു വിദേശവനിതയെ പെട്ടെന്ന് വിശ്വസിക്കുകയെന്നതു ഗ്രാമവാസികൾക്ക് എളുപ്പമായിരുന്നില്ല. അവർ പ്രദേശവാസികളായ സഹപ്രവർത്തകരുടെ സഹായത്തോടെ ഓരോ വീടും കയറിയിറങ്ങി മാതാപിതാക്കൾക്കു ബോധവത്കരണം നൽകി. കുട്ടികൾ സ്കൂളിൽ വരുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർ ദിവസവും രാവിലെ അവരുടെ വീടുകളിലെത്തി. പതുക്കെ സാന്ദ്രയുടെ സ്ഥിരോത്സാഹം കാരണം ഗ്രാമവാസികൾക്ക് വിശ്വാസമായി.
പ്രതിസന്ധികളും അതിജീവനവും
തുടക്കം ഒരിക്കലും എളുപ്പമായിരുന്നില്ല. വിദേശിയായതുകൊണ്ട് പ്രദേശവാസികൾ ആദ്യം സംശയത്തോടെയാണ് അവരെ നോക്കിക്കണ്ടത്. ക്രിസ്ത്യൻ മിഷനറിയാണെന്ന തെറ്റിദ്ധാരണകൾ വരെയുണ്ടായി. എന്നാൽ നിഷ്കാമ കർമത്തിലൂടെയും സ്നേഹത്തിലൂടെയും സാന്ദ്ര അവരെ കീഴടക്കി. ഇടയ്ക്ക് ഗുരുതരമായ മലേറിയ ബാധിച്ചു ചികിത്സയ്ക്കായി സ്വിറ്റ്സർലൻഡിലേക്ക് മടങ്ങേണ്ടിവന്നപ്പോഴും ഡോക്ടർമാരുടെ വിലക്കുകളെ മറികടന്ന്, രോഗമുക്തി നേടിയ പിറ്റേന്നുതന്നെ അവർ ഇന്ത്യയിലേക്ക് തിരിച്ചെത്തി.
കുടുംബത്തോടും സുഹൃത്തുക്കളോടും പറയാതെ രഹസ്യമായി പണിതുയർത്തിയ ആ സ്കൂളിന്റെ ചുവരുകളുടെ നിറം നിർണയിക്കുന്നതു മുതൽ അടുക്കളപ്പാത്രങ്ങൾ വാങ്ങുന്നതുവരെ സാന്ദ്ര നേരിട്ടായിരുന്നു. അവിടത്തെ അധ്യാപകരെ ചേർത്തുപിടിച്ച് വീടുകൾ തോറും കയറിയിറങ്ങി അവർ കുട്ടികളെ സ്കൂളിലേക്ക് ആകർഷിച്ചു.
ഇന്ന് ഈ സ്കൂൾ കുട്ടികൾക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുക മാത്രമല്ല പോഷകാഹാരവും നൽകുന്നുണ്ട്. 15 വർഷങ്ങൾക്കിപ്പുറം ആ പ്രൈമറി സ്കൂൾ വരുത്തിവച്ച മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. പ്രദേശത്തെ ബോർഡ് പരീക്ഷാ വിജയശതമാനം 50ൽനിന്ന് 100 ആയി ഉയർന്നു.
ജനകീയ പ്രസ്ഥാനത്തിലേക്ക്
സാന്ദ്രയുടെ സ്കൂൾ ഇപ്പോൾ അക്ഷരങ്ങൾ പഠിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; മറിച്ച് പ്രദേശത്തെ സാമൂഹികമാറ്റത്തിന്റെ വലിയൊരു കേന്ദ്രമായി മാറിയിരിക്കുകയാണ്. ബാലവിവാഹം, മനുഷ്യക്കടത്ത്, ഗാർഹിക പീഡനം എന്നിവയ്ക്കെതിരേ ശബ്ദമുയർത്താനുള്ള ധൈര്യം സ്കൂളിലെ വിദ്യാർഥികൾക്ക് നൽകുന്നു. സ്കൂൾ ഇതുവരെ 112 ഗ്രാമീണ യുവാക്കൾക്ക് പരിശീലനം നൽകി, 30 ഗ്രാമങ്ങളിലായി ഇരുപതിനായിരത്തോളം ജനങ്ങളിലേക്ക് ഈ സംരക്ഷണസന്ദേശമെത്തിച്ചു. തയ്യൽ അടക്കമുള്ള തൊഴിൽ പരിശീലനങ്ങളിലൂടെ അവിടത്തെ സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കു നയിച്ചു.
പലപ്പോഴും ഈ സ്കൂളിലെ വിദ്യാർഥികൾതന്നെ മുൻകൈയെടുത്ത് സ്വന്തം കൂട്ടുകാരുടെ ബാലവിവാഹങ്ങൾ തടഞ്ഞിട്ടുണ്ട്. "എന്റെ പഴയ വിദ്യാർഥികൾ അടുത്ത തലമുറയെ സംരക്ഷിക്കാൻ മുന്നോട്ടുവരുമ്പോൾ, അതാണ് എന്റെ പ്രവർത്തനത്തിന്റെ യഥാർഥ വിജയം" -സാന്ദ്ര അഭിമാനത്തോടെ പറയുന്നു.
കഴിഞ്ഞ 15 വർഷമായി ഗ്രാമീണമേഖലയിൽ ജീവിക്കുന്ന സാന്ദ്രയ്ക്ക് ഇതൊരു ത്യാഗമായി തോന്നുന്നില്ല; മറിച്ച് തന്റെ കടമയായിട്ടാണ് തോന്നുന്നത്. "സ്വിറ്റ്സർലൻഡ് എന്നെ അച്ചടക്കവും ജോലികൾ ആസൂത്രണം ചെയ്യാനും പഠിപ്പിച്ചു, എന്നാൽ ഇന്ത്യ എന്നെ ഒരു നല്ല മനുഷ്യവ്യക്തിയാക്കി മാറ്റി, ജീവിക്കാൻ പഠിപ്പിച്ചു. ആളുകൾ ഗ്രാമങ്ങളെ ദാരിദ്ര്യകേന്ദ്രമായി മാത്രം കാണുന്നു, എന്നാൽ ആധുനിക നഗരങ്ങൾക്കു നഷ്ടപ്പെട്ട സമാധാനവും സ്നേഹവും ലാളിത്യവും ഗ്രാമങ്ങൾ എനിക്കു നൽകി’-സാന്ദ്ര വ്യക്തമാക്കുന്നു.
ഇത്രയൊക്കെ ചെയ്തിട്ടും താൻ പണിതുയർത്തിയ സ്കൂളിന് സ്വന്തം പേര് നൽകാൻപോലും സാന്ദ്ര തയാറായില്ല. "ഞാൻ ഇന്ത്യയിലെ ഒരു അതിഥി മാത്രമാണ്, പാശ്ചാത്യ ആശയങ്ങൾ അടിച്ചേൽപ്പിക്കാനല്ല ഞാൻ വന്നത്’- അവർ വിനയത്തോടെ പറയുന്നു. പ്രാദേശികമായ കൂട്ടായ്മയ്ക്കാണ് അവർ പൂർണ നിയന്ത്രണവും നൽകിയിരിക്കുന്നത്.
ഇന്നും സാന്ദ്ര തന്റെ സമയം സ്വിറ്റ്സർലൻഡിലും ഇന്ത്യയിലുമായി വീതിച്ചിരിക്കുന്നു. സാഗർ ദ്വീപിലെ പ്രവർത്തനങ്ങൾക്കു സ്വന്തമായി ഫണ്ട് കണ്ടെത്താൻ സാന്ദ്ര സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നു. ബാക്കി സമയം ഗ്രാമീണ കുട്ടികൾക്കായി ഇന്ത്യയിൽ ചെലവഴിക്കുന്നു. ഭൗതിക സമ്പാദ്യങ്ങൾ താത്കാലികമാണെന്നും അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് അത് തുറന്നുകൊടുക്കുന്നതിലാണ് ജീവിതത്തിന്റെ യഥാർഥ സഫലതയെന്നും ഈ സ്വിസ് യുവതി ലോകത്തോട് വിളിച്ചുപറയുന്നു. സാഗർ ദ്വീപിലെ അജ്ഞാത വിദ്യാലയം ഇന്ന് കേവലം ഒരു കെട്ടിടമല്ല; അത് മനുഷ്യത്വത്തിന്റെയും അതിരുകളില്ലാത്ത സ്നേഹത്തിന്റെയും വലിയൊരു ഗോപുരമാണ്!
ലോകത്തിന് സന്ദേശം നൽകിക്കൊണ്ട് സാന്ദ്ര പറയുന്നു: ‘ലോകത്തെ മാറ്റാൻ അത്ഭുതകരമായ വലിയ കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, ദൈനംദിന ജീവിതത്തിൽ മറ്റുള്ളവരോട് കാണിക്കുന്ന ദയയോടെയുള്ള മനോഭാവം പോലും ലോകത്തെ മനോഹരമാക്കും’.
Tags : Lighthouse love Sagar Island Sunday Deepika